പാകിസ്ഥാനെ 56 റണ്‍സിന് എറിഞ്ഞിട്ടു; 54 റണ്‍സ് ജയത്തോടെ ന്യൂസീലന്‍ഡ് വനിതാ ട്വന്റി 20 ലോകകപ്പ് സെമിയില്‍; പാകിസ്ഥാന്‍ തോറ്റതോടെ ഇന്ത്യയും സെമി കാണാതെ പുറത്ത്

പാക്കിസ്ഥാനെ കീഴടക്കി ന്യൂസീലന്‍ഡ് ലോകകപ്പ് സെമിയില്‍

Update: 2024-10-14 17:04 GMT

ദുബായ്: ട്വന്റി 20 വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡ് പാക്കിസ്ഥാനെ 54 റണ്‍സിന് തോല്‍പിച്ചതോടെയാണ് ഇന്ത്യ ലോകകപ്പില്‍നിന്നു പുറത്തായത്. എ ഗ്രൂപ്പില്‍നിന്ന് രണ്ടാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമിയില്‍ കടന്നു. മൂന്നു മത്സരങ്ങള്‍ ജയിച്ച കിവീസിന് ആറു പോയിന്റായി.

മൂന്നാം മത്സരം തോറ്റ പാക്കിസ്ഥാനും ലോകകപ്പില്‍നിന്നു പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് വനിതകള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണു നേടിയത്. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 11.4 ഓവറില്‍ 56 റണ്‍സെടുത്തു പുറത്തായി.

111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ വെറും 56 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് മുന്നിലേറ്റ തോല്‍വിയാണ് ഇന്ത്യയുടെ വഴി അടച്ചതെങ്കില്‍ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വി പാകിസ്ഥാന്റെയും പ്രതീക്ഷകള്‍ തകര്‍ത്തു. എ ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡിനൊപ്പം ഓസ്‌ട്രേലിയയാണ് സെമിയിലെത്തിയ മറ്റൊരു ടീം. സ്‌കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 110-6, പാകിസ്ഥാന്‍ 11.4 ഓവറില്‍ 56ന് ഓള്‍ ഔട്ട്.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന് സെമിയിലെത്താന്‍ 10.4 ഓവറിനുള്ളില്‍ വിജയലക്ഷ്യം മറികടക്കണമായിരുന്നു. ഇതിനായി ക്രീസിലിറങ്ങിയവരെല്ലാം തകര്‍ത്തടിക്കാന്‍ ശ്രമിച്ചതോടെയാണ് പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞത്. പാകിസ്ഥാന്‍ 11.4 ഓവറിനുശേഷം ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്കും സെമിയിലെത്താമായിരുന്നു.

എന്നാല്‍ തോറ്റതിനൊപ്പം പാകിസ്ഥാന്‍ ഇന്ത്യയുടെയും സാധ്യതകള്‍ ഇല്ലാതാക്കി. 28-5ലേക്ക് തകര്‍ന്നടിഞ്ഞ പാകിസ്ഥാനായി ക്യാപ്റ്റന്‍ ഫാത്തിമ സന 21 റണ്‍സുമായി പൊരുതിയപ്പോള്‍ വിജയപ്രതീക്ഷ ഉയര്‍ന്നെങ്കിലും 15 റണ്‍സെടുത്ത മുനീബ അലിക്കൊഴികെ മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. കിവീസിനായി അമേലിയ കെര്‍ മൂന്നും എഡെന്‍ കാഴ്‌സണ്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനെ പാക് ബൗളര്‍മാര്‍ 110 റണ്‍സില്‍ എറിഞ്ഞൊതുക്കിയപ്പോള്‍ ഇന്ത്യയുടെയും സെമി മോഹങ്ങള്‍ ഉയര്‍ന്നിരിന്നു.ഓപ്പണിംഗ് വിക്കറ്റില്‍ 6.3 ഓവറില്‍ സൂസി ബേറ്റ്‌സും(29 പന്തില്‍ 28), ജോര്‍ജിയ പ്ലിമ്മറും(14 പന്തില്‍ 17) ചേര്‍ന്ന് 41 റണ്‍സടിച്ചശേഷമാണ് കിവീസ് 110 റണ്‍സിലൊതുങ്ങിയത്. നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ട പാക് ഫീല്‍ഡര്‍മാരും കിവീസിന് സഹായിച്ചു.

ക്യാപ്റ്റന്‍ സോഫി ഡിവൈന്‍(19, ബ്രൂക്ക് ഹാളിഡേയും(24 പന്തില്‍ 22) എന്നിവരുടെ പോരാട്ടമാണ് ന്യൂസിലന്‍ഡിനെ 100 കടത്തിയത്. പാകിസ്ഥാന് വേണ്ടി നഷാഷ സന്ധു 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. മത്സരത്തിലാകെ പാകിസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ അഞ്ച് ക്യാച്ചുകള്‍ കൈയിലൊതുക്കിയപ്പോള്‍ ഏഴ് ക്യാച്ചുകള്‍ കൈവിട്ടു.

Tags:    

Similar News