കലാശപ്പോരില്‍ വീണ്ടും ദക്ഷിണാഫ്രിക്കന്‍ കണ്ണീര്‍! വനിതാ ട്വന്റി 20 ലോകകപ്പിലും പ്രോട്ടീസിന് തോല്‍വി; കന്നി കിരീടത്തില്‍ മുത്തമിട്ട് ന്യൂസിലന്‍ഡ്; ഓള്‍റൗണ്ട് മികവുമായി അമേലിയ കേര്‍; ഫൈനലില്‍ ജയം 32 റണ്‍സിന്

ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനല്‍ മത്സരം വീണ്ടും നിരാശയുടേതായി

Update: 2024-10-20 17:48 GMT

ദുബായ്: ലോകകപ്പ് ഫൈനലില്‍ വീണ്ടും ദക്ഷിണാഫ്രിക്കന്‍ കണ്ണീര്‍. കിരീടം മോഹിച്ചെത്തിയ പ്രോട്ടീസ് വനിതകളെ കീഴടക്കി വനിതാ ട്വന്റി 20 ലോകകപ്പ് ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഞായറാഴ്ച നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളെ 32 റണ്‍സിന് കീഴടക്കിയാണ് ന്യൂസീലന്‍ഡ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനല്‍ മത്സരം വീണ്ടും നിരാശയുടേതായി. ഈ വര്‍ഷം നടന്ന പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പിലും ദക്ഷിണാഫ്രിക്ക ഫൈനലില്‍ തോറ്റിരുന്നു.

വനിതാ ടി 20 ലോകകപ്പിന്റെ ആദ്യ രണ്ട് എഡിഷനിലും (2009, 2010) ഫൈനലിലെത്തിയ ന്യൂസീലന്‍ഡിന് ഒടുവില്‍ മൂന്നാം ഫൈനലിലാണ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നും പ്രകടനം കാഴ്ചവച്ച അമേലിയ കേറാണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. 43 റണ്‍സ് നേടിയ അമേലിയ കേറാണ് ടോപ് സ്‌കോറര്‍. സൂസി ബേറ്റ്സ് (32), ബ്രൂക്ക് ഹാലിഡേ (38) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടി അമേലിയ ബൗളിംഗിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. റോസ്മേരി മെയറിനും മൂന്ന് വിക്കറ്റുണ്ട്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മോശല്ലാത്ത തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ലൗറ വോള്‍വാര്‍ട്ട് (33) തസ്മിന്‍ ബ്രിട്സ് (17) സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബ്രിട്സിനെ പുറത്താക്കി ഫ്രാന്‍ ജൊനാസ് കിവീസിന് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ ലൗറയും മടങ്ങി. തുടര്‍ന്നെത്തിയ അന്നെകെ ബോഷ് (9), മരിസാനെ കാപ്പ് (8), നദൈന്‍ ജി ക്ലര്‍ക്ക് (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ക്ലോ ട്രോന്‍ (14), അന്നേരി ഡെര്‍ക്ക്സെന്‍ (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സുനെ ലുസ് (8), സിനാലോ ജാഫ്ത (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

നേരത്തെ അത്ര നല്ലതല്ലായിരുന്നു കിവീസിന്റെ തുടക്കം. ജോര്‍ജിയ പ്ലിമ്മര്‍ (9) തുടക്കത്തില്‍ മടങ്ങി. പിന്നീട് ബേറ്റ്സ് - കേര്‍ സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു. ബേറ്റ്സ് എട്ടാം ഓവറില്‍ മടങ്ങി. ക്യാപ്റ്റന്‍ സോഫി ഡിവൈനിന് (6) തിളങ്ങാനായില്ല. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന കേര്‍ - ബ്രൂക്ക് സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ബ്രൂക്ക് 18-ാം ഓവറിലും കേര്‍ 19-ാം ഓവറിലും മടങ്ങി. മാഡി ഗ്രീന്‍ (12), ഇസബെല്ല ഗേസ് (3) പുറത്താവാതെ നിന്നു.

Tags:    

Similar News