അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ ഐപിഎല്‍ മത്സരം ഉപേക്ഷിച്ചു; കാണികളോട് സ്റ്റേഡിയം വിടാന്‍ നിര്‍ദേശം; മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ പാക്കിസ്ഥാനെതിരെ മുദ്രാവാക്യവുമായി ക്രിക്കറ്റ് ആരാധകര്‍

മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ പാക്കിസ്ഥാനെതിരെ മുദ്രാവാക്യവുമായി ക്രിക്കറ്റ് ആരാധകര്‍

Update: 2025-05-08 17:48 GMT

ധരംശാല: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കുന്നതിനിടെ ഐപിഎല്ലിലെ പഞ്ചാബ് കിങ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചു. ജമ്മുവില്‍ ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മത്സരം റദ്ദാക്കിയതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ ഐഎഎന്‍എസ്സിനോട് പ്രതികരിച്ചു. സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിന് പിന്നാലെ കളി നിര്‍ത്തിവെച്ചിരുന്നു. അതിന് ശേഷമാണ് കളി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്. ടീമുകളോടും കാണികളോടും സ്റ്റേഡിയം വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിന്റെ ഇന്നിങ്സ് പുരോഗമിക്കുന്നതിനിടെയാണ് മത്സരം തടസ്സപ്പെട്ടത്. 10.1 ഓവറില്‍ 122-1 എന്ന നിലയിലായിരുന്നു പഞ്ചാബ്. 34 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് മാത്രമാണ് പഞ്ചാബിന് നഷ്ടമായിരുന്നത്. പ്രഭ്സിമ്രാന്‍ സിങ്(50), ശ്രേയസ്സ് അയ്യര്‍ എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്.

മത്സരം ഉപേക്ഷിച്ചതിനെ പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി ക്രിക്കറ്റ് ആരാധകര്‍ രംഗത്ത് വന്നു. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഫ്‌ളഡ്‌ലൈറ്റുകള്‍ അണഞ്ഞതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്. ആദ്യം ഒരു ടവറിന് കേടുപാടുകള്‍ സംഭവിച്ചതെങ്കിലും പിന്നീട് രണ്ട് ടവറുകള്‍ കൂടി തകരാറിലായി.

പിന്നാലെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചതെന്ന് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പാകിസ്ഥാന്‍, ഇന്ത്യയിലേക്ക് ഡ്രോണുകളും അയച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സേന ഇതെല്ലാം നിര്‍വീര്യമാക്കുകയും ചെയ്തു. ഇത്തരം വാര്‍ത്തകള്‍ പിന്നാലെയാണ് മത്സരം ഉപേക്ഷിക്കുന്നുതും.

ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. വ്യോമതാവളങ്ങള്‍, ജയ്‌സാല്‍മീര്‍ സൈനിക ആസ്ഥാനം, ശ്രീനഗര്‍, ജമ്മു വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ട് പാകിസ്താന്‍ ഡ്രോണുകളും എട്ടു മിസൈലുകളും തൊടുത്തത്. ഇവയെല്ലാം ഇന്ത്യയുടെ എസ്400 ട്രാന്‍സ് മിസൈല്‍ തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചൈനീസ് നിര്‍മിത വിമാനങ്ങള്‍ ഇന്ത്യ വെടിവെച്ചിട്ടു. രണ്ട് ജെഎഫ്17 വിമാനങ്ങള്‍ തകര്‍ന്നതായാണ് വിവരം. ജമ്മുവില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയ ഇന്ത്യന്‍ വിമാനങ്ങളാണ് പാകിസ്താന്റെ യുദ്ധവിമാനങ്ങളെ നേരിട്ടത്. അതേസമയം, യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സാംബ, അഖ്നൂര്‍, രജൗരി, റിയാസി എന്നിവടങ്ങില്‍ കനത്ത ഷെല്ലിങ് നടക്കുന്നുണ്ട്.

Similar News