പത്ത് സിക്സും ഒരു ഫോറും; 19 പന്തില്‍ അര്‍ധ സെഞ്ചുറി; മഴയ്ക്കും ഇടിമിന്നലിനും മുമ്പെ ദക്ഷിണാഫ്രിക്കയില്‍ വൈഭവിന്റെ ബാറ്റിങ് വെടിക്കെട്ട്; രണ്ടാം യൂത്ത് ഏകദിനത്തിലും ഇന്ത്യയ്ക്ക് മിന്നും ജയം

Update: 2026-01-05 16:51 GMT

ബെനോനി: നായകന്‍ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 ടീമിനെതിരേ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് മിന്നും ജയം. പരമ്പരയിലെ രണ്ടാം യൂത്ത് ഏകദിനത്തിലും വിജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ഡിഎല്‍എസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 27 ഓവറില്‍ 174 റണ്‍സായി വെട്ടിച്ചുരുക്കിയ രണ്ടാം യൂത്ത് ഏകദിനത്തില്‍ 21 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. 24 പന്തില്‍ 68 റണ്‍സടിച്ച വൈഭവ് സൂര്യവംശിയാണു കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.3 ഓവറില്‍ 245 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെ മഴയും മിന്നലും കാരണം മത്സരം തടസപ്പെട്ടതോടെ വിജയലക്ഷ്യം 27 ഓവറില്‍ 174 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. 23.3 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യംകണ്ടു.

വെറും 24 പന്തില്‍നിന്ന് 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ വൈഭവ് സൂര്യവംശിയുടെ ഇന്നിങ്സാണ് ജയം എളുപ്പമാക്കിയത്. 10 സിക്സും ഒരു ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. 283.33 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റൈ വെടിക്കെട്ട്. 19 പന്തില്‍ നിന്നാണ് വൈഭവ് 50 തികച്ചത്. അഭിഗ്യാന്‍ കുണ്ഡു (42 പന്തില്‍ നിന്ന് 48*), വേദാന്ത് ത്രിവേദി (57 പന്തില്‍ നിന്ന് 31*), ആരോണ്‍ ജോര്‍ജ് (19 പന്തില്‍ നിന്ന് 20) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 49.3 ഓവറില്‍ 245 റണ്‍സെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങില്‍ തുടക്കം മുതല്‍ ബൗണ്ടറികള്‍ പായിച്ച ക്യാപ്റ്റന്‍ വൈഭവ് 10 സിക്‌സുകളാണ് അതിര്‍ത്തി കടത്തിയത്. സിംഗിളുകള്‍ ഒഴിവാക്കി, ബൗണ്ടറികള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു വൈഭവിന്റെ ബാറ്റിങ്. ഇന്നിങ്‌സിന്റെ ആദ്യ പന്തു തന്നെ സിക്‌സര്‍ തൂക്കിയ വൈഭവ് നാലു റണ്‍സ് മാത്രമാണ് ഓടിയെടുത്തത്. ഇടിമിന്നല്‍ കാരണം രണ്ടു തവണയാണു കളി നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.

ഇന്ത്യയുടെ വിജയലക്ഷ്യം 174 ആക്കി ചുരുക്കിയതോടെ വേദാന്ത് ത്രിവേദി (57 പന്തില്‍ 31), അഭിഗ്യാന്‍ കുണ്ടു (42 പന്തില്‍ 48) എന്നിവര്‍ തകര്‍ത്തുകളിച്ചാണു ടീമിന്റെ വിജയമുറപ്പിച്ചത്. മലയാളി ഓപ്പണര്‍ ആരണ്‍ ജോര്‍ജ് 19 പന്തില്‍ 20 റണ്‍സടിച്ചു പുറത്തായി. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ജേസണ്‍ റൗള്‍സ് സെഞ്ചറി നേടി. 113 പന്തുകള്‍ നേരിട്ട താരം 114 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇന്ത്യയ്ക്കായി കിഷന്‍ സിങ് നാലും ആര്‍.എസ്. അംബരീഷ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മലയാളി താരം മുഹമ്മദ് ഇനാന്‍ ഏഴോവറുകളില്‍ 47 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

Similar News