വിജയത്തുടക്കം! ആദ്യ പന്തില്‍ സിക്‌സറോടെ തുടക്കമിട്ട് അഭിഷേക് ശര്‍മ; വെറും 4.3 ഓവറില്‍ വിജയലക്ഷ്യം അടിച്ചെടുത്ത് ഇന്ത്യ; യു.എ.ഇയെ കീഴടക്കിയത് ഒമ്പത് വിക്കറ്റിന്

Update: 2025-09-10 16:43 GMT

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. യുഎഇയെ ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 13.1 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 4.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം അടിച്ചെടുത്തു. ഇന്നിംഗ്‌സിലെ ആദ്യ പന്ത് തന്നെ സിക്‌സ് അടിച്ചു തുടങ്ങിയ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 16 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും പറത്തി അഭിഷേക് 30 റണ്‍സെടുത്തപ്പോള്‍ ഒമ്പത് പന്തില്‍ 20 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സിന് പായിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 2 പന്തില്‍ 7 റണ്‍സോടെയും പുറത്താകാതെ നിന്നു.

ഇന്നിംഗ്‌സിലെ ആദ്യ പന്ത് തന്നെ സിക്‌സിന് പായിച്ച് അഭിഷേക് ശര്‍മ ആദ്യ ഓവറില്‍ 10 റണ്‍സടിച്ചപ്പോള്‍ രണ്ടാം ഓവറില്‍ സിക്‌സും ഫോറും പറത്തി 15 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും മോശമാക്കിയില്ല. മൂന്നാം ഓവറിലും സിക്‌സും ഫോറും നേടിയ അഭിഷേക് നാലാം ഓവറില്‍ ജുനൈദ് സിദ്ദിഖിയെ സിക്‌സിന് പറത്തിയതിന് പിന്നാലെ വീണു. മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ല്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തി. നാലാം ഓവറില്‍ സിമ്രന്‍ജീത് സിംഗിനെതിരെ ബൗണ്ടറിയുമായി ഗില്‍ ഇന്ത്യയുടെ ജയം അനാസായമാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇ പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് 13.1 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഓപ്പണറായി ഇറങ്ങി 17 പന്തില്‍ 22 റണ്‍സെടുത്ത മലയാളി താരം അലിഷാന്‍ ഷറഫു ആണ് യുഎഇയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മുഹമ്മദ് വസീം 22 പന്തില്‍ 19 റണ്‍സെടുത്തു. ഇരുവരും മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും ശിവം ദുബെ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതമെടുത്തു. വിക്കറ്റിന് പിന്നില്‍ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളുമായി മലയാളി താരം സഞ്ജു സാംസണും തിളങ്ങി.

17 പന്തില്‍ 22 റണ്‍സെടുത്ത അലിഷാനെ ബൗള്‍ഡാക്കി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നായകന്‍ കൂടിയായ വസീം 22 പന്തില്‍ 19 റണ്‍സെടുത്തു. മുഹമ്മദ് സുഹൈബ് (അഞ്ചു പന്തില്‍ രണ്ട്), രാഹുല്‍ ചോപ്ര (ഏഴു പന്തില്‍ മൂന്ന്), ആസിഫ് ഖാന്‍ (ഏഴു പന്തില്‍ രണ്ട്), ഹര്‍ഷിത് കൗശിക് (രണ്ടു പന്തില്‍ രണ്ട്), ധ്രുവ് പരാശര്‍ (ഏഴു പന്തില്‍ ഒന്ന്), സിമ്രാന്‍ജീത് സിങ് (അഞ്ചു പന്തില്‍ ഒന്ന്), ഹൈദര്‍ അലി (രണ്ടു പന്തില്‍ ഒന്ന്), ജുനൈദ് സിദ്ദീഖ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. റോഹിദ് ഖാന്‍ രണ്ടു റണ്ണുമായി പുറത്താകാതെ നിന്നു.

വിക്കറ്റൊന്നും നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍നിന്നാണ് യു.എ.ഇ 57 റണ്‍സിന് തകര്‍ന്നടിഞ്ഞത്. 31 റണ്‍സെടുക്കുന്നതിനിടെയാണ് പത്തു വിക്കറ്റുകളും നഷ്ടമായത്. ഏഷ്യ കപ്പ് ട്വന്റി20യില്‍ യു.എ.ഇയുടെ ഏറ്റവും ചെറിയ സ്‌കോറാണിത്. ടൂര്‍ണമെന്റില്‍ ഒരു ടീമിന്റെ രണ്ടാമത്തെ ചെറിയ സ്‌കോറും. 2.1 ഓവറില്‍ ഏഴു റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് നാലു വിക്കറ്റ് വീഴ്ത്തിയത്. ശിവം ദുബെ രണ്ടു ഓവറില്‍ നാലു റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്തു. ബുംറ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഗ്രൂപ് എയിലാണ് ഇന്ത്യയും യു.എ.ഇയും. പാകിസ്താനെ സെപ്റ്റംബര്‍ 14നും ഒമാനെ 19നും മെന്‍ ഇന്‍ ബ്ലൂ നേരിടും.

Similar News