ശ്രേയസിനെ സ്‌കാനിംഗിന് വിധേയാനാക്കിയപ്പോള്‍ പ്ലീഹയില്‍ മുറിവുണ്ടായതായി കണ്ടെത്തി; ആരോഗ്യനിലയില്‍ നിലവില്‍ പുരോഗതി; ഇന്ത്യന്‍ താരത്തെ ഐസിയുവില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ട്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ

Update: 2025-10-27 12:00 GMT

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപ്ടന്‍ ശ്രേയസ് അയ്യരുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്ത്യന്‍ താരത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ട്. ശ്രേസയിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ബിസിസിഐ പറയുന്നത്. അതേസമയം, ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുള്ള ശ്രേയസ് ഒരാഴ്ച കൂടി സിഡ്‌നിയിലെ ആശുപത്രിയില്‍ തുടരേണ്ടിവരും. അതിനിടെ ശ്രേസയസിന്റെ മാതാപിതാക്കള്‍ സിഡ്‌നിയിലെത്താനായി അടിയന്തിര വിസക്കായി ബിസിസിഐയെ സമീപിച്ചിട്ടുണ്ട്.

ശ്രേയസയിന്റെ പരിക്കിനെക്കുറിച്ച് ബിസിസിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്, ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് ഇടതുവാരിയെല്ലിന് സമീപം ശ്രേയസിന് പരിക്കേറ്റിരുന്നു. തുടര്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രേയസിനെ സ്‌കാനിംഗിന് വിധേയാനാക്കിയപ്പോള്‍ പ്ലീഹയില്‍ മുറിവുണ്ടായതായി കണ്ടെത്തുകയായിരുന്നു. ചികിത്സയിലുള്ള ശ്രേയസിന്റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സിഡ്‌നിയിലെ ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കൊപ്പം ബിസിസിഐ മെഡിക്കല്‍ സംഘവും ഇന്ത്യയിലെ ഡോക്ടര്‍മാരും ശ്രേയസിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. ശ്രേയസ് ആശുപത്രി വിടുന്നതുവരെ ഇന്ത്യന്‍ ടീം ഡോക്ടര്‍ സിഡ്‌നിയില്‍ തുടരുമെന്നും ബിസിസിഐ വ്യക്തമാക്കി. ആന്തിരക രക്തസ്രാവമുണ്ടായതിനെത്തുര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രേയസിന്റെ ആരോഗ്യനില സംബന്ധിച്ച് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അലക്‌സ് ക്യാരിയെ പിന്നോട്ടോടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസ് നിലത്തുവീണത്. ക്യാച്ച് പൂര്‍ത്തിയാക്കിയശേഷം വാരിയെല്ലിലെ വേദനകാരണം ഗ്രൗണ്ട് വിട്ട ശ്രേയസിന് പിന്നീട് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നിരുന്നില്ല.ഡ്രസ്സിംഗ് റൂമിലെത്തിയശേഷം രക്തസമ്മര്‍ദ്ദം താണതിനെ തുടര്‍ന്ന് ശ്രേയസിനെ തുടര്‍പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്. രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മക്കൊപ്പം അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് ബാറ്റിംഗിലും തിളങ്ങിയിരുന്നു.

ഏകദേശം മൂന്നാഴ്ചയോളം അദ്ദേഹത്തിന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അതിലും കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് സൂചന.കളിക്കിടെ ബോള്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈമുട്ടും വാരിയെല്ലുകളും ഇടിച്ച് വീഴുകയായിരുന്നു. അദ്ദേഹം വേദനമൂലം നിലത്ത് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ മെഡിക്കല്‍ സംഘമെത്തി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ അയ്യര്‍ അംഗമല്ല. നവംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര.

Similar News