വെടിക്കെട്ട് അര്‍ധ സെഞ്ചുറികളുമായി ടിം സീഫെര്‍ട്ടും ഫിന്‍ അലനും; യുഎഇയെ തല്ലിത്തകര്‍ത്ത് ന്യൂസിലന്‍ഡ്; ട്വന്റി 20 ലോകകപ്പില്‍ 10 വിക്കറ്റിന്റെ കൂറ്റന്‍ ജയം

Update: 2026-02-10 13:22 GMT

ചെന്നൈ: ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. യുഎഇയെ പത്ത് വിക്കറ്റിനാണ് കിവീസ് കീഴടക്കിയത്. യു എ ഇ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 15.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ടിം സീഫെര്‍ട്ട് (42 പന്തില്‍ 89), ഫിന്‍ അലന്‍ (50 പന്തില്‍ 84) എന്നിവരാണ് ന്യൂസിലന്‍ഡിന് വിജയത്തിലേക്ക് നയിച്ചത്. അലന്‍ അഞ്ച് വീതം സിക്സും ഫോറും നേടി. സീഫെര്‍ട്ടിന്റെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും 12 ഫോറുമുണ്ടായിരുന്നു. ന്യൂസിലന്‍ഡിന്റെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീം (45 പന്തില്‍ 66), മലയാളി താരം അലിഷാന്‍ ഷറഫു (47 പന്തില്‍ 55) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു.

നേരത്തെ, മോശം തുടക്കമായിരുന്നു യുഎഇയ്ക്ക. തുടക്കത്തില്‍ തന്നെ ആര്യന്‍ഷ് ശര്‍മയുടെ (8) വിക്കറ്റ് യുഎഇക്ക് നഷ്ടമായി. ജേക്കബ് ഡഫിക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് വസീം - ഷഫറും സഖ്യം 107 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാര്‍ ഇരുവരുടേയും ഇന്നിംഗ്സിന് വേഗം പോരായിരുന്നു. 15-ാം ഓവറില്‍ ഷറഫു പോയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.

തുടര്‍ന്നെത്തിയ ഹര്‍ഷിത് കൗശല്‍ (2) നിരാശപ്പെടുത്തി. പിന്നീട് വസീം - മായങ്ക് കുമാര്‍ (21) സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്ത് സ്‌കോര്‍ 150 കടത്തി. മായങ്കിന് പുറമെ ഷൊയ്ബ് ഖാന്‍ (7), മുഹമ്മദ് അര്‍ഫാന്‍ (0) എന്നിവരും പുറത്തായി. വസീമിന്റെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും നാല് ഫോറുമുണ്ടായിരുന്നു. അഫ്ഗാനെതിരെ ആദ്യം കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്.

Similar News