പാക്കിസ്ഥാന്‍ - യുഎഇ മത്സരത്തിനിടെ നാടകീയ സംഭവങ്ങള്‍; പാക് താരത്തിന്റെ ഏറുകൊണ്ട് അമ്പയര്‍ക്ക് തലയ്ക്ക് പരിക്കേറ്റു; പാക് താരങ്ങളും ഫിസിയോ സംഘവുമെത്തി പരിശോധന; വൈകാതെ മൈതാനം വിട്ടു

പാക് താരത്തിന്റെ ഏറ് കൊണ്ടത് അമ്പയറുടെ തലയ്ക്ക് പരിക്കേറ്റു

Update: 2025-09-18 05:50 GMT

ദുബായ്: ബഹിഷ്‌കരണ ഭീഷണിയ്ക്ക് ഒടുവില്‍ ഒരു മണിക്കൂര്‍ വൈകി തുടങ്ങിയ ഏഷ്യാകപ്പിലെ പാകിസ്ഥാനും യുഎഇയും തമ്മിലുള്ള മത്സരത്തിനിടെ നാടകീയ സംഭവങ്ങള്‍. മത്സരത്തില്‍ യുഎഇയെ 41 റണ്‍സിന് കീഴടക്കിയ പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചിരുന്നു. മത്സരത്തില്‍ പാക്ക് താരങ്ങള്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. മത്സരത്തിലെ ഒരു വീഡിയോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മത്സരത്തിനിടെ പാക് താരത്തിന്റെ ഏറുകൊണ്ട് അമ്പയര്‍ക്ക് പരിക്കേല്‍ക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. യുഎഇ ഇന്നിങ്സിന്റെ ആറാം ഓവറിലാണ് സംഭവം. പരിക്കേറ്റ അമ്പയര്‍ രുചിക പല്ലിയാഗുരുകെ മൈതാനം വിടുകയും ചെയ്തു. പകരം ബംഗ്ലാദേശ് സ്വദേശിയായ ഗാസി സോഹൈലാണ് മത്സരം നിയന്ത്രിച്ചത്.

മത്സരത്തിന്റെ തുടക്കത്തില്‍ യുഎഇ താരം അടിച്ച പന്ത് ബൗളറായിരുന്ന സയിം അയൂബിന് തിരിച്ചെറിഞ്ഞുകൊടുക്കുന്നതിനിടെ അമ്പയറുടെ തലയ്ക്ക് കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ പാക് താരങ്ങളും ഫിസിയോ സംഘവുമെത്തി അമ്പയറെ പരിശോധിച്ചു. പിന്നാലെ അമ്പയര്‍ മൈതാനം വിട്ടു. മത്സരത്തിനിടെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാറുണ്ടെങ്കിലും അമ്പയര്‍മാര്‍ക്ക് പന്തുകൊണ്ട് പരിക്കേല്‍ക്കുന്നത് അപൂര്‍വമാണ്.

ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 20 ഓവറില്‍ ഒന്‍പതുവിക്കറ്റിന് 146 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ യുഎഇ 17.4 ഓവറില്‍ 105 റണ്‍സിന് പുറത്തായി. ഗ്രൂപ്പില്‍ ഇന്ത്യക്കും പാകിസ്താനും നാലുപോയിന്റുവീതമാണുള്ളത്. ഇരുടീമും സൂപ്പര്‍ ഫോറില്‍ കടന്നു.

ഒരുഘട്ടത്തില്‍ നാലിന് 85 എന്നനിലയില്‍നിന്നാണ് യുഎഇ തകര്‍ന്നുപോയത്. 19 റണ്‍സിനാണ് അവസാന ആറുവിക്കറ്റ് വീണത്. 35 റണ്‍സെടുത്ത രാഹുല്‍ ചോപ്രയാണ് ടോപ് സ്‌കോറര്‍. ധ്രുവ് പരാഷറും (20) പൊരുതി. പാകിസ്താനായി ഷഹീന്‍ ഷാ അഫ്രീദി, ഹാരീസ് റൗഫ്, അബ്രര്‍ അഹമ്മദ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുവീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത പാകിസ്താന് ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും 36 പന്തില്‍ 50 റണ്‍സ് നേടിയ ഫഖര്‍ സമാനും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷഹീന്‍ ഷാ അഫ്രീദിയും (14 പന്തില്‍ 29) ചേര്‍ന്നാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ 20 റണ്‍സെടുത്തു. യുഎഇക്കായി ജുനൈദ് സിദ്ദീഖി 18 റണ്‍സിന് നാലുവിക്കറ്റും സിമ്രാന്‍ജിത് സിങ് 26 റണ്‍സിന് മൂന്നുവിക്കറ്റും വീഴ്ത്തി.

Tags:    

Similar News