മകളുടെ സ്വപ്നത്തിന് ഒപ്പംനിന്ന കൂലിപ്പണിക്കാരായ മാതാപിതാക്കള്‍; മീഡിയം പേസറായ ഓള്‍റൗണ്ടറെ കണ്ടെത്തിയത് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി; ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിലെ മലയാളി തിളക്കമായി വി.ജെ. ജോഷിത; ടൂര്‍ണമെന്റില്‍ താരം നേടിയത് നിര്‍ണായക ആറ് വിക്കറ്റുകള്‍

ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിലെ മലയാളി തിളക്കമായി വി.ജെ. ജോഷിത

Update: 2025-02-02 10:15 GMT

കല്പറ്റ: ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിലെ മലയാളി തിളക്കമായി വി.ജെ. ജോഷിത. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോം കാഴ്ചവെച്ച മലയാളി താരമായ പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ വി.ജെ. ജോഷിത ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ടൂര്‍ണമെന്റില്‍ ആറുവിക്കറ്റ് നേടിയ വയനാട്ടുകാരി ആദ്യമത്സരത്തില്‍ വിന്‍ഡീസിനെതിരേ അഞ്ചുറണ്‍സിന് രണ്ടുവിക്കറ്റ് വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തിരുന്നു.

മിന്നുമണിക്കും സജന സജീവനും സി.എം.സി. നജ്‌ലയ്ക്കും പിന്നാലെ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍നിന്നുള്ള പുത്തന്‍ താരോദയംകൂടിയാണ് വി.ജെ. ജോഷിത. മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് ജോഷിതയെ വൈകാതെ പരിഗണിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ ആദ്യവാരം പുണെയില്‍ നടന്ന അണ്ടര്‍ 19 ത്രിരാഷ്ട്രകപ്പിനുള്ള മത്സരത്തിലെ മികച്ചപ്രകടനമാണ് ജോഷിതയെ ഇന്ത്യന്‍ടീമില്‍ എത്തിച്ചത്. ത്രിരാഷ്ട്രകപ്പിനുള്ള മത്സരത്തില്‍ ഇന്ത്യ എ ടീം അംഗമായിരുന്നു ജോഷിത. ഇന്ത്യ എ, ഇന്ത്യ ബി ടീമുകളും സൗത്ത് ആഫ്രിക്ക ടീമും തമ്മിലുള്ള മത്സരത്തില്‍ ഏഴുവിക്കറ്റെടുത്താണ് ഓള്‍റൗണ്ടറായ ജോഷിത തിളങ്ങിയത്.

കുഞ്ഞുനാള്‍ മുതലേ ക്രിക്കറ്റിനോട് കൂട്ടുകൂടിയതാണ് കല്പറ്റ സ്വദേശിനിയായ ജോഷിത. കഴിഞ്ഞ ഏഴുവര്‍ഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. ഓരോ മത്സരങ്ങളിലും ജോഷിത മികച്ചപ്രകടനവുമായി മുന്നേറി. കേരളത്തിന്റെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍, ഡല്‍ഹി ക്യാപിറ്റല്‍സിലെ നെറ്റ് ബോളര്‍ അങ്ങനെ നേട്ടങ്ങളോരൊന്നും ജോഷിത നേടി. ക്രിക്കറ്റ് അസോസിയേഷന്‍ ഡിസ്ട്രിക്ട് കോച്ച് അമല്‍ ബാബുവിന്റെ കോച്ചിങ് ക്യാമ്പിലൂടെയാണ് ജോഷിത കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. തുടര്‍ന്ന് കെ.സി.എ. പരിശീലകരായ ടി. ദീപ്തിയുടെയും ജസ്റ്റിന്‍ ഫെര്‍ണാണ്ടസിന്റെയും കീഴിലായിരുന്നു പരിശീലനം. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്.

കല്പറ്റ മൈതാനി ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ്. ആഭ്യന്തര ക്രിക്കറ്റിലേതടക്കം മിന്നും പ്രകടനം ജോഷിതയ്ക്ക് വനിതാ പ്രീമിയര്‍ ലീഗിലേക്കും വഴിതുറന്നിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മീഡിയം പെയ്സ് ബൗളറും മധ്യനിര ബാറ്ററുമായ മലയാളി താരത്തെ ലേലത്തില്‍ വിളിച്ചെടുത്തത്.

കല്പറ്റ മൈതാനി ഗ്രാമത്തുവയല്‍ സ്വദേശിയാണ് ജോഷിത. വെല്ലച്ചിറ വി.ടി. ജോഷിയുടെയും എം.പി.ശ്രീജയുടെയും പുത്രി. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുമ്പോഴും മകളുടെ ക്രിക്കറ്റ് പരിശീലനം മുടങ്ങാതിരിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍. അവരുടെ മാത്രമല്ല, കേരളത്തിന്റെയും പ്രതീക്ഷയാണ് ജോഷിത.

Tags:    

Similar News