ഓട്ടോ ഓടിച്ച് മകനെ ക്രിക്കറ്റ് പരിശീലനത്തിന് കൊണ്ടുപോകുമ്പോള്‍ അച്ഛന്‍ അറിഞ്ഞില്ല ഈ ഒരു നിമിഷത്തെ പറ്റി; അമ്മ ബിന്ദുവിനും മകന്റെ നേട്ടം വിശ്വസിക്കാനായിട്ടില്ല; 15 വര്‍ഷമായി 'കണ്ണന്റെ' സാരഥിയായിരുന്നു അച്ഛന്‍ 'കണ്ണന്റെ' ആഗ്രഹങ്ങള്‍ക്കും സാരഥിയായിരുന്നു; അവന്റെ നേട്ടങ്ങള്‍ക്ക് ഓട്ടോയിക്കുമുണ്ട് പങ്ക്

Update: 2025-03-25 11:44 GMT

മലപ്പുറം: മഹേന്ദ്രസിങ് ധോണി തോളില്‍ കൈവച്ച് അഭിനന്ദിച്ചപ്പോള്‍ വിഘ്‌നേഷ് പുത്തൂര്‍ അമ്പരന്നുപോയി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂന്ന് വിക്കറ്റെടുത്താണ് ഇടംകൈയന്‍ സ്പിന്‍ ബൗളറുടെ അരങ്ങേറ്റം. വമ്പനടിക്കാരായ ഋതുരാജ് ഗെയ്ക്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് സ്വന്തമാക്കിയത്. നാല് ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്.

മകനെ ഓട്ടോ ഓടിച്ച് പരിശീലനത്തിന് കൊണ്ടുപോകുമ്പോള്‍ വിഘ്‌നേഷിന്റെ അച്ഛന്‍ സുനില്‍കുമാര്‍ ഒരിക്കലും വിചാരിച്ച് കാണില്ല ഈ ഒരു നിമിഷത്തെ പറ്റി. മകന് ഐഎിഎല്ലില്‍ ലഭിച്ച സ്വകാര്യതിയില്‍ ഇപ്പോഴും അമ്പരിപ്പിലാണ് വിഘ്‌നേഷ് എന്ന കണ്ണന്റെ അച്ഛന്‍ സുനില്‍കുമാറിന്. ഐപിഎല്ലിലെ ആദ്യ കളിയില്‍ ഇറങ്ങാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍പോലും വിചാരിച്ചിരുന്നില്ല. സീസണ്‍ അവസാനം അവസരം കിട്ടുമെന്നാണ് കരുതിയത്. അവന്‍ നന്നായി കളിച്ചു'. അമ്മ ബിന്ദുവിനും മകന്റെ നേട്ടം വിശ്വസിക്കാനായിട്ടില്ല. 'രഞ്ജി ട്രോഫിയെങ്കിലും കളിക്കണം'- എന്നായിരുന്നു വലിയ ആഗ്രഹം.

മത്സരശേഷം ഞായറാഴ്ച രാത്രി വിളിച്ചിരുന്നു. അവനും വലിയ സന്തോഷത്തിലാണ്- ഇരുവരും പറഞ്ഞു. ഏക മകനായ വിഘ്‌നേഷിന്റെ വിളിപ്പേര് കണ്ണനെന്നാണ്. ഓട്ടോയ്ക്കും അതേ പേരാണ്. അതിലായിരുന്നു കുറേക്കാലം ക്രിക്കറ്റ് പഠിക്കാനും പരിശീലിക്കാനുമുള്ള യാത്ര. അഭിനന്ദന പ്രവാഹത്തില്‍ വീര്‍പ്പുമുട്ടുകയാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ കുന്നപ്പള്ളിയിലെ പുത്തൂര്‍ വീട്. പതിനഞ്ച് വര്‍ഷമായി പെരിന്തല്‍മണ്ണ ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായ സുനില്‍കുമാര്‍ മകന്റെ ആഗ്രഹങ്ങള്‍ക്കും സാരഥിയായിരുന്നു. സമീപവാസിയായ ഷെരീഫിന്റെ പ്രേരണയിലാണ് പെരിന്തല്‍മണ്ണയിലെ വിജയന്‍ മാഷിന്റെ കീഴിലുള്ള ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനായി മകനെ ചേര്‍ത്തത്.

അവിടുന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ അങ്ങാടിപ്പുറത്തുള്ള മലപ്പുറം ക്രിക്കറ്റ് അക്കാദമിയിലെത്തിയത് വഴിത്തിരിവായി. മുംബൈ ഇന്ത്യന്‍സ് ടീമിലേക്കുള്ള വിഘ്നേഷിന്റെ വരവും അപ്രതീക്ഷിതമായിരുന്നു. കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) ആലപ്പി റിപ്പിള്‍സിനായി നടത്തിയ പ്രകടനം കണ്ടാണ് മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് വിളിച്ചത്. മൂന്ന് തവണ ട്രയല്‍സിന് പോയി. ടീമിലേക്ക് വിളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. ലേലത്തിന്റെ അവസാന പത്ത് മിനിറ്റുവരെ വിഘ്‌നേഷിന്റെ പേരുണ്ടായിരുന്നില്ല. അവസാന നിമിഷമാണ് ടീമിലെടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കളിക്കാന്‍ അവസരം കിട്ടിയതും യാദൃശ്ചികം. രോഹിത് ശര്‍മയ്ക്കു പകരം സ്വാധീന താരമായാണ് അരങ്ങേറ്റം.

Tags:    

Similar News