ജാവലിന്‍ ത്രോയില്‍ സ്വന്തം മണ്ണിലും ചരിത്രമെഴുതി നീരജ് ചോപ്ര; നീരജ് ചോപ്ര ക്ലാസിക്കില്‍ ഒന്നാമനായി; 86.18 മീറ്റര്‍ ദൂരംകണ്ടെത്തി; രണ്ടാമത് കെനിയന്‍ താരം ജൂലിയസ് യെഗോ

ജാവലിന്‍ ത്രോയില്‍ സ്വന്തം മണ്ണിലും ചരിത്രമെഴുതി നീരജ് ചോപ്ര

Update: 2025-07-05 16:33 GMT

ബെംഗളൂരു: ജാവലിന്‍ ത്രോയില്‍ സ്വന്തം മണ്ണിലും ചരിത്രം രചിച്ച് നീരജ് ചോപ്ര. നീരജ് ചോപ്രയുടെപേരില്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ജാവലിന്‍ മത്സരത്തില്‍ നീരജ് തന്നെ വിജയിച്ചു കയറി. 86.18 മീറ്റര്‍ ദൂരംകണ്ടെത്തിയാണ് നീരജ് ചാമ്പ്യനായത്. കെനിയയുടെ ജൂലിയസ് യെഗോ രണ്ടാമതും ലങ്കന്‍ താരം രുമേഷ് പതിരഗെ മൂന്നാമതുമായി. ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണവും പാരീസ് ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയ നീരജ് വീണ്ടും രാജ്യത്തിന്റെ അഭിമാനമായി.

ഫൗള്‍ ത്രോയോടെ ആയിരുന്നു നീരജിന്റെ തുടക്കം. രണ്ടാം ശ്രമത്തില്‍ 82.99 മീറ്റര്‍ ദൂരം കണ്ടെത്തി നീരജ് മുന്നിലെത്തി. എന്നാല്‍ ലങ്കന്‍ ജാവലിന്‍ ത്രോ താരം രുമേഷ് പതിരഗെ 84.34 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജിനെ മറികടന്നു. 86.18 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മുന്‍ ശ്രീലങ്കന്‍ അണ്ടര്‍ 16 ഫാസ്റ്റ് ബൗളറായ രുമേഷ് നീരജിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി.

നാല് റൗണ്ടുകള്‍ കഴിയുമ്പോള്‍ നീരജ് ചോപ്ര തന്നെയായിരുന്നു ഒന്നാമത്. രണ്ടാമത് കെനിയയുടെ ജൂലിയസ് യെഗോയും മൂന്നാമത് രുമേഷ് പതിരഗെയുമായിരുന്നു. പിന്നീട് സ്ഥാനം വിട്ടുകൊടുക്കാതെ നീരജ് മുന്നേറിയതോടെ ബെംഗളൂരുവില്‍ വീണ്ടും നീരജ് വെന്നിക്കൊടി നാട്ടി.ഇക്കുറി ദോഹ ഡയമണ്ട് ലീഗില്‍ 90.23 മീറ്റര്‍ എറിഞ്ഞ് കരിയറിലെ റെക്കോഡ് പ്രകടനത്തിലെത്തിയ നീരജ് സ്വന്തം രാജ്യത്ത് 90 മീറ്റര്‍ മറികടക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. അതിന് സാധിച്ചില്ലെങ്കിലും രാജ്യത്തിന് വീണ്ടും അഭിനമാമാകാന്‍ നീരജിനായി.

ലോക അത്ലറ്റിക്‌സ് ഫെഡറേഷന്റെ എ കാറ്റഗറി പദവിനേടിയ 'നീരജ് ചോപ്ര ക്ലാസിക്' ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ ജാവലിന്‍ മത്സരമാണ്. നിരജ് ചോപ്രയും ജെഎസ്ഡബ്ല്യു സ്‌പോര്‍ട്സും ചേര്‍ന്ന് ഇന്ത്യന്‍ അത്ലറ്റിക്‌സ് ഫെഡറേഷന്‍, വേള്‍ഡ് അത്ലറ്റിക്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.. സെപ്റ്റംബറില്‍ ജപ്പാനില്‍ നടക്കുന്ന ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മത്സരംകൂടിയായതിനാല്‍ ലോകത്തെ മുന്‍നിര താരങ്ങളും മത്സരിക്കാനെത്തി. 12 പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

Tags:    

Similar News