പരിക്കിന്റെ വെല്ലുവിളികളെ അതിജീവിച്ച് അഞ്ചുമണിക്കൂറിലകം നീണ്ട ഐതിഹാസിക പോരാട്ടം; 22-ാം വയസ്സില്‍ ചരിത്രമെഴുതി അല്‍കാരാസ്; സ്വെരേവിനെ വീഴ്ത്തി ഫൈനലില്‍ കടന്നതോടെ കരിയര്‍ ഗ്രാന്‍ഡ്സ്ലാമിലേക്ക് ഇനി ഒരേയൊരു ചുവട്; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കലാശപ്പോരില്‍ തീപാറും പോരാട്ടം

22-ാം വയസ്സില്‍ ചരിത്രമെഴുതി അല്‍കാരാസ്

Update: 2026-01-30 10:45 GMT

മെല്‍ബണ്‍: അഞ്ച് മണിക്കൂറിലധികം നീണ്ട ഐതിഹാസിക പോരാട്ടത്തിനൊടുവില്‍ ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പര്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരാസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. പരിക്കിന്റെ വെല്ലുവിളികള്‍ അതിജീവിച്ചാണ് അല്‍കാരാസ് തന്റെ കരിയറിലെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറിയത്.

റോഡ് ലാവര്‍ അരീനയില്‍ നടന്ന ആവേശകരമായ സെമിഫൈനലില്‍ അഞ്ച് മണിക്കൂറും 27 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്പാനിഷ് താരം വിജയിച്ചത്. സ്‌കോര്‍: 6-4, 7-6(5), 6-7(3), 6-7(4), 7-5.

ചരിത്രനേട്ടത്തിന്റെ വക്കില്‍ അല്‍കാരാസ്:

22-ാം വയസ്സില്‍ നാല് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളുടെയും ഫൈനലിലെത്തുന്ന ഓപ്പണ്‍ ഇറയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ജിം കൊറിയറില്‍ (1993) നിന്ന് അല്‍കാരാസ് സ്വന്തമാക്കി. ഫൈനലില്‍ വിജയിക്കുകയാണെങ്കില്‍ കരിയര്‍ ഗ്രാന്‍ഡ്സ്ലാം (നാല് ഗ്രാന്‍ഡ്സ്ലാമുകളും വിജയിക്കുക) പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം അല്‍കാരാസിന് ലഭിക്കും. 24-ാം വയസ്സില്‍ ഈ നേട്ടം കൈവരിച്ച റാഫേല്‍ നദാലിന്റെ റെക്കോര്‍ഡാണ് തകരുക.

മത്സരത്തിലെ നിര്‍ണ്ണായക നിമിഷങ്ങള്‍

ആദ്യ രണ്ട് സെറ്റുകള്‍ നേടിയ അല്‍കാരാസിനെതിരെ മൂന്നും നാലും സെറ്റുകള്‍ ടൈബ്രേക്കറിലൂടെ നേടി സ്വെരേവ് ശക്തമായി തിരിച്ചുവന്നു. എന്നാല്‍ അഞ്ചാം സെറ്റില്‍ സ്‌കോര്‍ 5-5ല്‍ നില്‍ക്കെ സ്വെരേവിന്റെ സര്‍വ് ബ്രേക്ക് ചെയ്ത അല്‍കാരാസ് 7-5ന് സെറ്റും മത്സരവും സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സെമിഫൈനലാണിത്.

ഫൈനലിലെ എതിരാളി:

ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ജാനിക് സിന്നറോ പത്ത് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ നോവാക് ജോക്കോവിച്ചോ ആയിരിക്കും അല്‍കാരാസിന്റെ എതിരാളി.

Tags:    

Similar News