'വരുന്ന വിബിംള്‍ഡണും യുഎസ് ഓപ്പണും ഞാന്‍ കളിക്കും; ഇത് ചിലപ്പോള്‍ ഞാനിവിടെ കളിക്കുന്ന അവസാന മത്സരം ആയിരിക്കാം'; പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുകയാണെന്ന സൂചന നല്‍കി ജോക്കോവിച്ച്

ടെന്നിസില്‍ നിന്ന് വിരമിക്കുകയാണെന്ന സൂചന നല്‍കി ജോക്കോവിച്ച്

Update: 2025-06-07 11:09 GMT

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്തായതിന് പിന്നാലെ പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി സെര്‍ബിയന്‍ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച്. ഒരുപക്ഷേ ഫ്രഞ്ച് ഓപ്പണിലെ തന്റെ അവസാനമത്സരമായിരിക്കും ഇതെന്ന് മത്സരശേഷം ജോക്കോ പ്രതികരിച്ചു. ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ജോക്കോ 25-ാം ഗ്രാന്‍ഡ് സ്ലാമാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ ജാനിച്ച് സിന്നറോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റിരുന്നു ജോകോവിച്ച്. തുടര്‍ന്ന് സംസാരിക്കുമ്പോഴാണ് അടുത്ത വര്‍ഷം കളിച്ചേക്കില്ലെന്ന സൂചന സെര്‍ബിയന്‍ താരം നല്‍കിയത്. മുമ്പ് മൂന്ന് തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള താരമാണ് ജോക്കോവിച്ച്. ഇന്നലെ ഇറ്റാലിയന്‍ താരത്തിനെതിരെ 6-4 7-5 7-6. എന്ന സ്‌കോറിനായിരുന്നു ജോക്കോവിച്ചിന്റെ തോല്‍വി. ഇത് റോളണ്ട് ഗാരോസിലെ തന്റെ വിടവാങ്ങല്‍ മത്സരമായാല്‍പ്പോലും ഇവിടുത്തെ അന്തരീക്ഷവും ആളുകളില്‍ നിന്ന് തനിക്ക് ലഭിച്ച പ്രതികരണവും മികച്ചതായിരുന്നുവെന്നും ജോക്കോ പറഞ്ഞു.

ജോക്കോവിച്ച് പറയുന്നതിങ്ങനെ... ''ഇത് ചിലപ്പോള്‍ ഞാനിവിടെ കളിക്കുന്ന അവസാന മത്സരം ആയിരിക്കാം. എനിക്കറിയില്ല, അതുകൊണ്ടാണ് ഞാന്‍ കൂടുതല്‍ വികാരാധീനനായത്. റോളണ്ട്-ഗാരോസില്‍ എന്റെ അവസാന മത്സരമാണെങ്കില്‍, ഞാനിത് ഒരുപാട് ആസ്വദിച്ചു. ആള്‍ക്കൂട്ടം എനിക്കൊപ്പമുണ്ടായിരുന്നു. എനിക്ക് കൂടുതല്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ 12 മാസത്തിന് ശേഷം എനിക്കിവിടെ വീണ്ടും കളിക്കാനാവുമോ എന്നുറപ്പില്ല. ഫ്രഞ്ച് ഓപ്പണില്‍ ഇത് എന്റെ അവസാന മത്സരമാകാം.'' ജോക്കോവിച്ച് വ്യക്തമാക്കി.

വിംബിള്‍ഡണില്‍ മത്സരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ജോക്കോവിച്ച് പറഞ്ഞു. ''വരുന്ന വിബിംള്‍ഡണും യുഎസ് ഓപ്പണും ഞാന്‍ കളിക്കും. ബാക്കിയുള്ള ടൂര്‍ണമെന്റുകളുടെ കാര്യത്തില്‍ എനിക്ക് അത്ര ഉറപ്പില്ല.'' ജോക്കോ കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷം സെര്‍ബിയന്‍ താരത്തിന് ഒരു ഗ്രാന്‍ഡ് സ്ലാം നേടാനായില്ല. 2023ല്‍ യുഎസ് ഓപ്പണായിരുന്നു അദ്ദേഹത്തിന്റെ അവസാന ഗ്രാന്‍ഡ് സ്ലാം കിരീടം. അവസാന വിബിംബള്‍ നേടിയത് 2022ലായിരുന്നു. ഇതുവരെ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ച് നേടിയത്. 25 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ അദ്ദേഹത്തിനാവുമോ എന്ന് കാത്തിരുന്ന് കാണാം.

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സിന്നറുടെ എതിരാളി നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍ക്കാറസാണ്. ലാറന്‍സോ മുസേറ്റി സെമി ഫൈനല്‍ മത്സരത്തിനിടെ പിന്മാറിയതിനെ തുര്‍ന്നാണ് അല്‍ക്കാറസ് ഫൈനലില്‍ കടന്നത്. മത്സരത്തില്‍ സ്പാനിഷ് താരം മുന്നിലായിരുന്നു. ആദ്യ സെറ്റ് 6-4ന് അല്‍ക്കാറസിന് നഷ്ടമായി. എന്നാല്‍ അടുത്ത രണ്ട് സെറ്റും 7-6, 6-0 എന്ന സ്‌കോറിന് അല്‍ക്കാറസ് നേടി. നാലാം സെറ്റില്‍ 2-0ത്തിന് സ്പാനിഷ് താരം മുന്നില്‍ നില്‍ക്കെയാണ് മുസേറ്റി പിന്മാറിയത്.

ഇതോടെ അല്‍ക്കാറസ് - സിന്നര്‍ മത്സരത്തിന് വഴി തെളിഞ്ഞു. കഴിഞ്ഞ വര്‍ഷം സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരില്‍ സിന്നറെ മറികടന്നാണ് അല്‍ക്കാറസ് കിരീടം നേടിയത്. നിലവില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനായ സിന്നര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം കൂടിയാണ്. ഇക്കഴിഞ്ഞ ഇറ്റാലിയന്‍ ഓപ്പണില്‍ സിന്നറെ മറികടന്ന് അല്‍ക്കാറസ് കിരീടം നേടിയിരുന്നു.

Tags:    

Similar News