എമ്പുരാനിലെ 15-ാമത്തെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. നെടുമ്പള്ളി അച്ചന്‍ എന്ന കഥാപാത്രമായി ലൂസിഫറിലെത്തിയത് സംവിധായകന്‍ ഫാസില്‍ ആയിരുന്നു. ഇപ്പോഴിതാ എമ്പുരാനിലും ഫാസില്‍ എത്തിയിരിക്കുകയാണ്. ലൂസിഫറില്‍ തന്നെ പൃഥ്വിരാജ് എന്ന പ്രതിഭയെ താന്‍ മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം ആവശ്യമായത് അഭിനേതാക്കളില്‍ നിന്ന് നേടിയെടുക്കുമെന്നും ഫാസില്‍ പറഞ്ഞു.

ഒരു തയ്യാറെടുപ്പും ഇല്ലാതെയാണ് സെറ്റില്‍ പോയതെന്നും എന്നാല്‍ സിനിമയുടെ ഡബ്ബിങ് സമയത്ത് തനിക്ക് ഏറ്റവും കൂടുതല്‍ തൃപ്തി കിട്ടിയ റോള്‍ ആണ് 'നെടുമ്പള്ളി അച്ചന്‍' എന്നും ഫാസില്‍ വിഡിയോയില്‍ പറഞ്ഞു. ആ കഥാപാത്രമായി തന്നെ കാസ്റ്റ് ചെയ്തതിന് രാജുവിനോട് നന്ദി പറയണമെന്ന് തോന്നി. അത്ര മിടുക്കനായ ഒരു കാസ്റ്റിങ് ഡയറക്ടറാണ്, അഭിനയത്തെക്കുറിച്ച് ആഴത്തില്‍ അറിയാവുന്ന ആളാണ്.

എല്ലാം പഠിച്ച് സിനിമ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കുന്ന സംവിധായകനാണ് പൃഥ്വിരാജെന്നും ഫാസില്‍ പറഞ്ഞു. ലൂസിഫറിലും എമ്പുരാനിലും 'നെടുമ്പള്ളി അച്ചന്‍' എന്ന കഥാപാത്രത്തെയാണ് ഫാസില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വളര്‍ത്തച്ഛന്‍, ഉപദേശകന്‍ എന്ന നിലയിലാണ് ലൂസിഫറില്‍ നെടുമ്പള്ളി അച്ചനെത്തിയത്.

'എസ്തപ്പാനേ, ഇനി ഒരു മടങ്ങിവരവില്ലെങ്കില്‍ ഒന്ന് കുമ്പസരിച്ച് മനസ് ശുദ്ധമാക്കിയിട്ട് പോ. ചെയ്ത പാപങ്ങള്‍ക്കല്ലേ ഫാദര്‍ കുമ്പസരിക്കാന്‍ പറ്റൂ. ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് പറ്റില്ലല്ലോ'.- എന്ന സ്റ്റീഫനും നെടുമ്പള്ളി അച്ചനും തമ്മിലുള്ള കോമ്പിനേഷന്‍ രംഗം തിയറ്ററുകളില്‍ ശ്രദ്ധ നേടിയിരുന്നു.