കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയ വിഷയത്തിൽ വിവാദം മുറുകവേ നിലപാട് വിശദീകരണവുമായി കേരളം നിയമോപദേശം നേടിയ കമ്പനി രംഗത്തെത്തി. സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനിയാണ് വിവാദത്തിൽ പ്രതികരണവുമായി രംഗത്തുവന്നത്. കേരളത്തിന്റെ വിമാനത്താവള ലേലത്തുകയുടെ കാര്യത്തിൽ അമർചന്ദ് കമ്പനി ഇടപെട്ടിട്ടില്ലെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. കേരളത്തിന് നിയമസഹായം മാത്രമാണ് നൽകിയതെന്നും. കേരളം ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നുവെന്നുമാണ് കമ്പനി പറയുന്നത്.

അമർചന്ദ് കമ്പനിയുടെ സേവനം തേടുന്ന കക്ഷിയുടെ വിവരങ്ങൾ ഒരിക്കലും മറ്റാരും അറിയാറില്ലെന്നും അദാനിക്ക് വിമാനത്താവള വിഷയത്തിൽ കമ്പനി നിയമോപദേശം നൽകിയിട്ടില്ലെന്നും അമർചന്ദ് കമ്പനി വിശദീകരിക്കുന്നു. അദാനിക്ക് അവരുടെതന്നെ നിയമോപദേശകരുണ്ട്. ഇംഗ്ലീഷ് ദിനപത്രത്തോടാണ് അമർചന്ദ് കമ്പനി വക്താവിന്റെ വിശദീകരണം.

ഇതിനിടെ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനം നൽകിയ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കേ പാട്ട നടപടികളുമായി മുന്നോട്ടു പോകുന്നത് തടയണമെന്നാണ് ആവശ്യം. തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അദാനിയുടെ മരുമകളുടെ പിതാവിന്റെ സ്ഥാപനമാണെന്ന് അറിഞ്ഞില്ലെന്നാണ് സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നൽകിയ വിശദീകരണം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കൺസൾട്ടൻസി അദാനിയുമായുള്ള ബന്ധം മറച്ചുവെന്ന് വ്യവസായ മന്ത്രി ഇപി ജയരാജനാണ് വ്യക്തമാക്കിയത്. ഇപ്പോഴാണ് അദാനി ഗ്രൂപ്പുമായി കൺസൾട്ടൻസി ഗ്രൂപ്പിന് ബന്ധമുള്ള കാര്യം പുറത്തുവന്നതെന്നും ആവശ്യമായ തുടർനടപടികൾ പരിശോധിക്കുമെന്ന് ഇപി ജയരാജൻ പറഞ്ഞു. വിമാനത്താവള വിഷയത്തിൽ സർക്കാർ പ്രതിരോധത്തിൽ അല്ല. ബിഡ് ചോർന്നതായി തെളിവ് ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് ജയരാജൻ പറഞ്ഞു.

ജന്റിൽ മാൻ ലീഗൽ കൺസൽട്ടൻസി എന്ന നിലയിലാണ് ഏൽപ്പിച്ചത്. ഇവരുടെ അദാനിബന്ധം കെഎസ്‌ഐഡിസിയെങ്കിലും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതായിരുന്നു. ഇപ്പോഴാണ് ബന്ധുത്വം മനസിലാക്കിയത്. നിലവിലെ നിയമം അനുസരിച്ച് കേരളത്തിന്റെ പ്രൊപ്പോസൽ നിരാകരിക്കപ്പെട്ടാൽ നൽകേണ്ടതാണ്. എല്ലാവരുടെയും സഹായത്തോടെ മുന്നോട്ടുപോകാനാണ് സർക്കാരിന്റെ ശ്രമമെന്ന് ജയരാജൻ പറഞ്ഞു. അദാനി വൻകിട കോർപ്പറേറ്റ് കമ്പനിയാണ്. ഞങ്ങളുടെ എതിരാളിയാണെന്ന് കരുതി ആക്ഷേപം ഉന്നയിക്കില്ല. ലോലത്തിൽ പങ്കാളികളായവർ ആരെന്ന് കണ്ടെത്താൻ ഞങ്ങൾക്ക് ദൈവികമായ കഴിവില്ലെന്നും ജയരാജൻ പറഞ്ഞു. ഏറ്റവും നല്ല കൺസൽട്ടൻസി ആയതുകൊണ്ടാണ് അവരെ ഏൽപ്പിച്ചത്. ആദാനിയുമായുള്ള ബന്ധം അവർ പറയേണ്ടിയിരുന്നു. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുമെന്ന് കൺസൽട്ടൻസി ഉറപ്പുനൽകിയതായി ജയരാജൻ പറഞ്ഞു.

അദാനിയുമായി ബന്ധമുള്ള സ്ഥാപനമാണ് സിറിൾ അമർ ചന്ദ് മംഗൾദാസ് എന്നത് കെ.എസ്ഐ.ഡി.സി അറിഞ്ഞിരുന്നില്ലെന്ന് സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻനും വ്യക്തമാക്കുകയുണ്ടി. അദാനിയെ സഹായിക്കാനാണ് പുതിയ വിവാദമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചത് സർക്കാർ ഒത്തുകളിയെ തുടർന്നാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. പരസ്യമായി അദാനിയെ എതിർത്ത സർക്കാർ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. 'അദാനിക്ക് താൽപര്യമുള്ള വിമാനത്താവളത്തിന് അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ സഹായം തേടിയത് സംശയാസ്പദമാണ്. അദാനിയുടെ താൽപര്യം സംരക്ഷിക്കാനായി ഗുജറാത്ത് കേഡറിലുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ കെ.എസ്ഐ.ഡി.സിയുടെ എം.ഡിയാക്കി നിയമിച്ചു. കേരളം ഉറപ്പിച്ച ലേലത്തുക നേരത്തേ മനസ്സിലാക്കിയാണ് അദാനി ഉയർന്ന തുക ലേലത്തിൽ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടത്'- ചെന്നിത്തല പറഞ്ഞു.

അദാനിയുടെ താൽപര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് സിയാലിനെ കൺസൾട്ടന്റാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു. പരസ്യമായി ഇരയോടൊപ്പമാണെന്ന് പറയുകയും വേട്ടക്കാരനോടൊപ്പം നിന്ന് രഹസ്യമായി വേട്ട നടത്തുകയും ചെയ്യുകയാണ് സർക്കാരെന്നും അദ്ദേഹം ആരോപിച്ചു. ഈ സർക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ഗൗതം അദാനിയുടെ മകന്റ് ഭാര്യാ പിതാവാണ് സിറിൾ ഷെറോഫ്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഗൗതം അദാനിക്ക് കിട്ടുമ്പോൾ വിമാനത്താവളത്തിനായുള്ള ലേലം വിളിക്കായി കേരളം ചെലവഴിച്ച രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയിൽ 55 ലക്ഷം രൂപയും കിട്ടിയത് സിറിൾ ഷെറോഫിനായിരുന്നു. അതായത് വിമാനത്താവളത്തിനൊപ്പം കേരളത്തിലെ ഖജനാവിൽ നിന്ന് രണ്ട് കോടിയിൽ അധികവും അദാനിയുടെ കുടുംബത്തിലേക്ക് തന്നെ എത്തി. തിരുവനന്തപുരം വിമാനത്താവളം ലേലത്തിൽ പിടിക്കാനുള്ള കൺസൾട്ടൻസി നൽകിയത് അദാനിയുടെ ബന്ധുവിനെയാണ്. അങ്ങനെ കേരളം പുതിയ മാതൃകയും സൃഷ്ടിച്ചു. ലേലം കേരളത്തിന് കൈവിട്ടു പോകാൻ കാരണം ക്വാട്ട് ചെയ്ത തുക പുറത്തായതെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളും.

വിമാനത്താവള ലേലത്തിൽ അദാനി പങ്കെടുക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് പണം മുടക്കിയ അദാനി ഇക്കാര്യം നേരത്തെ സൂചനയും നൽകി. എന്നിട്ടും അദാനിയുടെ ബന്ധുവിനെ തന്നെ കൺസൾട്ടൻസി ഏൽപ്പിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഇതോടെ പണം മുഴുവൻ ആ കുടുംബത്തിലുമെത്തി. ഗൗതം അദാനിയുടെ മകൻ കരൺ അദാനിയുടെ ഭാര്യാ പിതാവാണ് സിറിൽ ഷെറോഫ്. സിറിളിന്റെ ഉടമസ്ഥതയിലുള്ളതാണ് സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പ്. അങ്ങനെ അദാനി കുടുംബത്തിന്റെ അടുത്ത ബന്ധുവിനെ വിമാനത്താവള കൺസൾട്ടൻസി ഏൽപ്പിച്ച് ഇടതു സർക്കാർ പുതിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. ഇതാണ് വിമാനത്താവള ബിഡ് കേരളത്തിന് നഷ്ടമാകാൻ കാരണമെന്ന വാദവും സജീവമായിട്ടുണ്ട്.

വിമാനത്താവളത്തിന്റെ പ്രോജക്ട് തയ്യാറാക്കിയത് കെപിഎംജിയായിരുന്നു. കെപിഎംജിക്ക് ഏതാണ്ട് 1.58 ലക്ഷം രൂപ കേരളം നൽകി. ബിഡിങ്ങിന് ചുമതലപ്പെടുത്തിയത് സിറിൾ അമർചന്ദ് മംഗൽദാസിനെ. അവർക്ക് ഫീസായി 44.39 ലക്ഷവും കൊടുത്തു. അതായത് ബിഡിലെ വിവരങ്ങൾ എല്ലാം അവർക്ക് അറിയാമായിരുന്നുവെന്നാണ് വിലയിരുത്തൽ. വലിയ അട്ടിമറിയിലൂടെയാണ് കേരളത്തിന് തിരുവനന്തപുരം വിമാനത്താവളം നഷ്ടമായതെന്ന ചർച്ചയാണ് ഇതോടെ ഉയരുന്നത്. സിറിൾ ഗ്രൂപ്പാണ് കാര്യങ്ങൾ ചെയ്തതെന്ന് സർക്കാർ നൽകിയ വിവരാവാകശ മറുപടിയിലും വ്യക്തമാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമ സ്ഥാപനാണ് സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പ്. 2013ലാണ് സിറിന്റെ മകൾ പരിധിയെ കരൺ അദാനി ജീവിത സഖിയാക്കിയത്.

ഫിനാൻഷ്യൽ ബിഡിൽ അദാനി ഗ്രൂപ്പ് മറ്റുള്ളവരെക്കാൾ ഉയർന്ന തുക ക്വാട്ട് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിന് വേണ്ടി ക്ലോസ്ഡ് ടെണ്ടറിൽ 168 കോടി അദാനി ക്വാട്ട് ചെയ്തപ്പോൾ കേരള സർക്കാരിന്റെ കെഎസ്ഐഡിസിക്ക് വേണ്ടി ടിയാൽ 135 കോടി ക്വാട്ട് ചെയ്തു. മൂന്നാം സ്ഥാനത്ത് ഉള്ള ജി.എം.ആർ ഗ്രൂപ്പ് 63 കോടി ക്വാട്ട് ചെയ്തു. കേരളത്തിലെ നെടുമ്പാശ്ശേരിയും കണ്ണൂരും സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളാണ് നടത്തുന്നത്. ഇതു പോലെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണവും സർക്കാരിൽ നിക്ഷിപ്തമാക്കാനായിരുന്നു ബിഡിൽ കേരളെ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്ഐ.ഡി.സിയാണ് ലേലത്തിൽ രണ്ടാമതെത്തിയത്. ജി.എം.ആർ. ഗ്രൂപ്പ് മൂന്നാമതും എത്തി.

യഥാക്രമം 168 രൂപ, 135 രൂപ, 63 രൂപ എന്നിങ്ങനെയാണ് മൂന്ന് കമ്പനികളും ഒരു യാത്രക്കാരന് വേണ്ടി ചിലവഴിക്കുന്ന തുകയായി ലേലത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയതിനാൽ സ്വാഭാവികമായും അദാനി ഗ്രൂപ്പ് ഒന്നാമതെത്തുകയായിരുന്നു. വിമാനത്താവള നടത്തിപ്പിൽ മുൻ പരിചയം ഉള്ള കമ്പനികൾ മാത്രമേ ടെക്ക്നിക്കൽ ബിഡിൽ പങ്കെടുപ്പിക്കാവു എന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ ഒഴിവാക്കിയതാണ് അദാനിക്ക് ഗുണകരമായത്. ആദാനിക്ക് വേണ്ടിയുള്ള ഇടപെടലാണ് ഇതെന്ന ആക്ഷേപം സജീവാണ്. കേരള സർക്കാരിന്റെ നിർദ്ദേശ പ്രകാരം പൊതുമേഖളാ കമ്പനിയായ ടിയാലിന് റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ വ്യവസ്ഥ പത്ത് ശതമാനം ആയി നിജപെടുത്തിയിരുന്നു. എന്നിട്ടും കരാർ കിട്ടിയില്ല. ഇതിന് കാരണം പത്ത് ശതമാനത്തിന് മുകളിലുള്ള തുക അദാനി രേഖപ്പെടുത്തിയാതിരുന്നു.