ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച പുലർച്ചെ മുതൽ കനത്ത മഴ രേഖപ്പെടുത്തി. കിഴക്കൻ തീരങ്ങളിലും വടക്കൻ പ്രദേശങ്ങളിലുമാണ് മിതമായതും ശക്തവുമായ മഴ ലഭിച്ചത്. ഫുജൈറയുടെ പല ഭാഗങ്ങളിലും ശനിയാഴ്ച രാവിലെ മഴ ശക്തമായിരുന്നു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) റിപ്പോർട്ട് പ്രകാരം, കിഴക്കൻ മേഖലയിൽ നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉയർന്ന മർദ്ദവും ഒരുമിച്ചതാണ് പെട്ടെന്നുള്ള ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം.

ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഫുജൈറയിലെ അൽ അഖ മേഖലയിലാണ്. വടക്കൻ മേഖലകളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെട്ടിട്ടുള്ളതിനാൽ ഇന്നും (ഞായറാഴ്ച) മഴ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ശനിയാഴ്ച രാത്രിയോടും ഞായറാഴ്ച പുലർച്ചയോടും കൂടി രാജ്യത്ത് ഈർപ്പത്തിന്റെ അളവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ശനിയാഴ്ച പുലർച്ചെ 3:30 മുതൽ രാവിലെ 10 മണി വരെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കടുത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെങ്കിലും, ചില സമയങ്ങളിൽ കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവേ ശാന്തമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മോശം കാലാവസ്ഥയെ തുടർന്ന് അധികൃതർ നൽകുന്ന ട്രാഫിക് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, യാത്രകളിൽ ജാഗ്രത പുലർത്തണമെന്നും ദുബൈ പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ അഭ്യർത്ഥിച്ചു.