ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും അഭിഭാഷകനുമായ പിജെ ഫ്രാന്‍സിസ് (ജ ഖ എൃമിരശ)െഅന്തരിച്ചു. 88 വയസ്സായിരുന്നു. ബുധനാഴ്ച ഒന്‍പതു മണിയോടെ ആലപ്പുഴ കോണ്‍വെന്റ് ജങ്ഷനിലെ വീട്ടിലായിരുന്നു മരണം. 1996 നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വിഎസ് അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനാണ്. 1965 വോട്ടിനായിരുന്നു ഫ്രാന്‍സിസിന്റെ വിജയം.

1987ലാണ് പി ജെ ഫ്രാന്‍സിസ് ആദ്യമായി പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ലീഡര്‍ കെ കരുണാകരന്‍ ആവശ്യപ്പെട്ടതനുസരിച്ച് കെആര്‍ ഗൗരിയമ്മക്കെതിരെ അരൂരില്‍ പോരിനിറങ്ങി. 1991ലും അരൂരില്‍ മത്സരിച്ചു. രണ്ടിലും പരാജയമായിരുന്നു ഫലം. 1996ല്‍ എകെ ആന്റണി വസതിയിലെത്തി മാരാരിക്കുളത്ത് മത്സരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ഹാട്രിക് മത്സരത്തിന് പിജെ ഇറങ്ങിയത്. എന്നാല്‍ വമ്പന്‍ അട്ടിമറിയിലൂടെ സിപിഎമ്മിന്റെ കരുത്തനായ നേതാവ് വിഎസ് അച്യുതാനന്ദനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 2001ല്‍ വീണ്ടും മാരാരിക്കുളത്തെത്തിയപ്പോള്‍ തോമസ് ഐസകിനോട് പരാജയപ്പെട്ടു.

ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷനേതാവായിരുന്ന ഫ്രാന്‍സിസ് ഏറെക്കാലം ഡിസിസി വൈസ്പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ആലപ്പുഴയുടെ ചരിത്രവുമായി ബന്ധപ്പെട്ടതടക്കം നാല് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.