കണ്ണൂര്‍ : കണ്ണൂരില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭരണ പരാജയങ്ങള്‍ തുറന്ന് കാട്ടി കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ളവരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറിയേറ്റ് അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിക്കാന്‍ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ചേര്‍ന്ന വടക്കന്‍ മേഖലാ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പാളിച്ചകള്‍ തിരിച്ചടിയായെന്ന കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ' അവതരിപ്പിച്ചു.

'കേരളത്തില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം രണ്ടാം പിണറായി സര്‍ക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം തന്നെയാണെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് രംഗത്തെത്തിയത്. പാര്‍ട്ടിയോട് അടുത്തു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ വോട്ട് നഷ്ടപെട്ടു ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിനെക്കാള്‍ യു.ഡി..എഫിനെയാണ് വിശ്വസിച്ചത്. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഭരണ വിരുദ്ധ വികാരം കേരളത്തിലും ഉയര്‍ന്നുവെങ്കിലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനാണ് ഇതു ഗുണം ചെയ്തതെന്നും കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി തെറ്റുതിരുത്തല്‍ മാര്‍ഗരേഖയും അവതരിപ്പിക്കുമെന്ന് കാരാട്ട് അറിയിച്ചു. ഏപ്രിലില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോഴാണ് മാര്‍ഗരേഖ അവതരിപ്പിക്കുക. കേന്ദ്രകമ്മിറ്റി കരട് റിപ്പോര്‍ട്ട് ഏരിയ, ലോക്കല്‍ ബ്രാഞ്ച് അവലോകന സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷം വീണ്ടും കേന്ദ്ര കമ്മിറ്റിയില്‍ അയക്കും ഇവിടെ നിന്നും കോഡ്രീകരിച്ചാണ് തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ട് അന്തിമ രൂപമുണ്ടാക്കി ഘടകങ്ങളില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുക.

എന്നാല്‍ സംസ്ഥാന കമ്മിറ്റിക്കായി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കൃത്യമായ നിലപാടാണ് അവലോകന റിപ്പോര്‍ട്ടില്‍ സ്വീകരിച്ചത്. മുകള്‍ തട്ടു മുതല്‍ താഴെ തട്ടില്‍ വരെ പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ അധികാര കേന്ദ്രമാകരുതെന്ന് ഗോവിന്ദന്‍ പറഞ്ഞു. തെറ്റു തിരുത്തുമെന്ന് വെറുതെ പറഞ്ഞാല്‍പ്പോര അതു ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം. ബംഗാളിലും ത്രിപുരയിലും നമുക്കുണ്ടായ അനുഭവങ്ങള്‍ ഓര്‍ക്കണം ബി.ജെ.പിയിലേക്ക് വോട്ടുകള്‍ പോയാല്‍ പിന്നെ തിരിച്ചു വരില്ല. യു.ഡി.എഫിലേക്കാണ് നമ്മുടെ വോട്ടു പോയതെങ്കില്‍ എങ്ങനെയെങ്കിലും തിരിച്ചു പിടിക്കാം.

അതു മനസിലാക്കി വേണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. സ്വര്‍ണക്കടത്ത്. ക്വട്ടേഷന്‍ സംഘങ്ങളുമായി ഒരു തരത്തിലും പാര്‍ട്ടി നേതാക്കളെ പ്രവര്‍ത്തകരോ ബന്ധപ്പെടാന്‍ പാടില്ല. അത്തരക്കാരുടെ മെംപര്‍ഷിപ്പ് പുതുക്കേണ്ടയെന്ന കര്‍ശന നിലപാട് സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന്‍മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ ബര്‍ണ ശേരി നായനാര്‍ അക്കാദമി ഹാളില്‍ നടന്ന മേഖലാ യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി കെ.കെ ശൈലജ. സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്‍, എം. വി ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂലായ് മൂന്നിന് കോഴിക്കോട്, എര്‍ണാകുളം മേഖലകളിലും നാലിന് കൊല്ലത്തും അവലോകന യോഗം നടത്തും.