പത്തനംതിട്ട: സ്വര്‍ണപ്പാളി കേസില്‍ വിവാദത്തിലായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ആദ്യം ശബരിമലയില്‍ എത്തിയത് 2009 ല്‍. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കു വച്ചിട്ടുണ്ട്. സന്നിധാനത്ത് സ്മാര്‍ട്ട് ക്രിയേഷന്‍സ് ജീവനക്കാര്‍ നേരിട്ട് എത്തിയാണ് സ്വര്‍ണം പൂശിയത്.

2011 ഏപ്രില്‍ ആറിനാണ് ഇക്കാര്യങ്ങള്‍ പറഞ്ഞുള്ള പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് ജീവനക്കാരെ സന്നിധാനത്ത് എത്തിച്ചാണ് 2009ല്‍ സ്വര്‍ണം പൂശിയതെന്നതാണു ശ്രദ്ധേയമായ കാര്യം. നേരിട്ടെത്തി സ്വര്‍ണം പൂശാനുള്ള സാങ്കേതിക വിദ്യയും ജീവനക്കാരുമുള്ളപ്പോള്‍ 2019 ല്‍ എന്തിന് പാളികള്‍ ചെന്നൈയ്ക്കു കൊണ്ടു പോയി എന്നതാണ് ഉയരുന്ന ചോദ്യം.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി 2004 മുതല്‍ 2008 വരെയാണ് സന്നിധാനത്ത് സഹായിയായി ഉണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് 2009ലെ സ്വര്‍ണം പൂശല്‍. ശബരിമലയില്‍ സ്പോണ്‍സറെന്ന രീതിയില്‍ 2016 മുതലാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി വന്നു തുടങ്ങിയത്.

സ്മാര്‍ട്ട് ക്രിയേഷന്‍സ് എംഡി പങ്കജ് ഭണ്ഡാരി പറയുന്നതു പ്രകാരം 2009 നവംബറില്‍ ശബരിമല തീര്‍ഥാടന കാലം തുടങ്ങുന്നതിന് ഒരു മാസം മുന്‍പ് ഒക്ടോബറിലാണു ജോലികള്‍ തുടങ്ങിയത്. സന്നിധാനത്തെ 3 ഉപ പ്രതിഷ്ഠകളുടെ മേല്‍ക്കൂരയും ഭിത്തികളും സ്വര്‍ണം പൂശുന്ന ജോലികളാണു ചെയ്തത്. കന്നിമൂല ഗണപതി, മാളികപ്പുറത്തമ്മ, നാഗരാജാവ് എന്നീ ശ്രീകോവിലുകളാണ് ഇത്തരത്തില്‍ ചെയ്തത്. തങ്ങളുടെ ഏറ്റവും മികച്ച ജീവനക്കാരെ ഉപയോഗിച്ച് സമയബന്ധിതമായിട്ടാണ് ജോലികള്‍ പൂര്‍ത്തിയാക്കിയതെന്നും കുറിപ്പില്‍ പറയുന്നു.

ദ്വാരപാലക ശില്‍പ പാളികള്‍ ചെന്നൈയില്‍ കൊണ്ടു പോയപ്പോള്‍ മുന്‍പ് ഇത്തരത്തില്‍ കൊണ്ടു പോയിരുന്നോ എന്നു ഹൈക്കോടതി ജഡ്ജിക്കു തോന്നിയ സംശയമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തെത്തിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി 2016 മുതലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിനെ ശബരിമലയി ലെ നിര്‍മാണ ജോലികളില്‍ ഇടപെടുത്തി തുടങ്ങിയത്. 2019 ലാണ് ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളികളും ദ്വാരപാലക ശില്‍പപാളികളും ഇളക്കിയെടു ത്തു, സ്പോണ്‍സറായ പോറ്റിക്കു കൈമാറിയത്. ഈ പാളികള്‍ ഒരു മാസത്തിനു ശേഷം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചു സ്വര്‍ണം വേര്‍തിരിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തൊണ്ടിമു തല്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സ്വര്‍ണം വേര്‍തിരിച്ചോ പാളികളായി വില്‍പന നടത്തിയോ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനുണ്ട്.

2004 മുതല്‍ 08 വരെ സഹായിയായി സന്നിധാനത്ത് പ്രവര്‍ത്തിച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സാഹചര്യങ്ങള്‍ മുഴുവന്‍ മനസിലാക്കിയ ശേഷമാണ് തട്ടിപ്പിലേക്ക് കടന്നതെന്ന് വേണം കരുതാന്‍. 2009 ല്‍ തന്നെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ശബരിമലയില്‍ എത്തിയെങ്കിലും സ്വര്‍ണക്കൊള്ളയിലേക്ക് കടന്നത് 10 വര്‍ഷത്തിന് ശേഷമാണ്. 2016 ല്‍ പോറ്റി തന്നെ ഇവരെ ശബരിമലയില്‍ വീണ്ടും എത്തിച്ചു. അതിന് ശേഷം വലിയ ആസൂത്രണം തന്നെ നടത്തിയാണ് സ്വര്‍ണക്കൊള്ള നടത്തിയത് എന്ന് വേണം അനുമാനിക്കാന്‍.