തിരുവനന്തപുരം: സ്വര്‍ണ്ണ കൊള്ള കേസില്‍ പ്രതിയാകുന്ന സിപിഎം നേതാവായി മാറുകയാണ് എന്‍ വാസു. കുളനട പഞ്ചായത്തിലെ മുന്‍ പ്രസിഡന്റാണ് വാസുവെന്ന സിപിഎമ്മുകാരന്‍. ഈ കേസില്‍ മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ മൂന്ന് പേരും സിപിഎം ബന്ധമുള്ളവരാണ്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രാഷ്ട്രീയം അവ്യക്തമാണ്. എല്ലാ നേതാക്കളുമായും അടുപ്പമുണ്ട് പോറ്റിയ്ക്ക്. എന്നാല്‍ അറസ്റ്റിലായ ദേവസ്വം ബോര്‍്ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു സിപിഎം തൊഴിലാളി സംഘടനയുടെ നേതാവായിരുന്നു. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും സിപിഎമ്മാണ്. പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി അംഗം. ഇപ്പോള്‍ എന്‍ വാസുവും പ്രതിയാകുന്നു. വാസുവിനെ അറസ്റ്റു ചെയ്യുമോ എന്നത് വ്യക്തമല്ല. പക്ഷേ ഉന്നത ബന്ധമുള്ള സിപിഎമ്മുകാരനാണ് വാസു.

2018ല്‍ തിരുവിതാകൂര്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു പത്മകുമാര്‍. അന്ന് കമ്മീഷണറായിരുന്നു വാസു. സ്ത്രീ പ്രവേശന വിവാദത്തില്‍ അടക്കം നിയമ നടപടികളില്‍ മുന്നില്‍ നിന്നത് വാസുവായിരുന്നു. സ്ത്രീ പ്രവേശന വിധിയിലേക്ക് കാര്യങ്ങളെത്തിയത് വാസുവിന്റെ ഇടപെടലുകളിലൂടെയായിരുന്നുവെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പില്‍ സര്‍ക്കാരിനായി യാത്ര ചെയ്തതും വാസുവായിരുന്നു. സുപ്രീംകോടതിയില്‍ നിന്നും അന്ന് വാസു നേരെ പോയത് എകെജി സെന്ററിലായിരുന്നു. അതെല്ലാം വലിയ ചര്‍ച്ചയായിരുന്നു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. ഈ എകെജി സെന്റര്‍ കൂടിക്കാഴ്ച ഏറെ ചര്‍ച്ചയായിരുന്നു. സ്ത്രീ പ്രവേശന വിധിയിലെ ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളിലെ വൈരുദ്ധ്യം അടക്കം ചര്‍ച്ചയായി. സിപിഎം ബന്ധമുള്ള അഡ്വക്കേറ്റിലുള്ള സ്വാധീനമാണ് വാസുവിനെ എകെജി സെന്ററിനും മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം പ്രിയങ്കരനായത്. ഈ വക്കീലിനും ശബരിമലയിലെ ഓരോ കാര്യവും അറിയാം. ഈ വക്കീലിലേക്ക് അന്വേഷണം എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.

സ്ത്രീ പ്രവേശന വിധിയെ ബോര്‍ഡ് അംഗീകരിക്കുമെന്ന സത്യവാങ്മൂലം വലിയ ചര്‍ച്ചയായി. അന്ന് നവോത്ഥാന വഴിയില്‍ സിപിഎമ്മിനേയും പിണറായി വിജയനേയും കൊണ്ടു പോയത് വാസുവിന്റെ നിലപാട് ആയിരുന്നു. വിധി നടപ്പാക്കാന്‍ സാവകാശം തേടാനുള്ള പത്മകുമാറിന്റെ നീക്കം പൊളിഞ്ഞത് വാസുവിന്റെ ഇടപെടല്‍ കാരണമായിരുന്നു. സിപിഎമ്മിന്റെ വനിതാ സംരക്ഷണ മതിലിലേക്ക് പോലും കാര്യങ്ങളെത്തി. രണ്ടു വട്ടം തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായ സിപിഎമ്മുകാരനാണ് വാസു. 1977ലും 82ലും കുളനട പഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് വിജിലന്‍സ് ട്ര്യുബ്യൂണലില്‍ ജഡ്ജിയായി. മന്ത്രി പികെ ഗുരുദാസന്റെ പേഴ്സണല്‍ സ്റ്റാഫിലും ഉണ്ടായിരുന്നു. അവിടെ നിന്നാണ് ഐഎഎസുകാര്‍ക്ക് മാത്രം അവകാശമുള്ള ദേവസ്വം കമ്മീഷണറായത്.

യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ വീണ്ടും ഐഎഎസുകാരന്‍ ആ പദവിയില്‍ എത്തി. പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും ദേവസ്വം കമ്മീഷണറായി വാസു. പിന്നീട് സര്‍ക്കാരിന്റെ വിശ്വസ്തന്‍. അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും മുകളിലായിരുന്നു വാസു എന്നത് പകല്‍ പോലെ വ്യക്തം. വാസുവിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഉദ്യോഗസ്ഥരാണ് സ്വര്‍ണ്ണ കൊള്ളയിലെ അറസ്റ്റിലായ പ്രതികളും. ഇതില്‍ സുധീഷ് കുമാര്‍ വാസുവിന്റെ പിഎയുമായി. അഴിമതി കേസില്‍ കുടുങ്ങിയ ശേഷമായിരുന്നു ഈ നിയമനം. മെസ് തട്ടിപ്പിലെ വിജിലന്‍സ് അന്വേഷണം സുധീഷ് കുമാര്‍ അട്ടിമറിച്ചതും വാസുവിന്റെ പിന്തുണയിലാണെന്ന വാദം ശക്തമാണ്. ഇതിനൊപ്പമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ വാസുവിനാണ് എത്തിയതെന്ന സ്ഥിരീകരണം ഉണ്ടായത്. ഈ ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണ്ണപാളിയുമായി ബന്ധപ്പെട്ട വിവാദം നടക്കുമ്പോള്‍ വാസുവായിരുന്നു ദേവസ്വം ബോര്‍ഡിലെ പ്രധാനി. അന്ന് എല്ലാ എതിര്‍പ്പും അവഗണിച്ച് സുധീഷിനെ പിഎ ആക്കിയതും ഇപ്പോള്‍ വിവാദമാകുകയാണ്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥനുമായി ബന്ധമില്ലെന്ന് ഇപ്പോള്‍ വാസുവിന് പറയാനും കഴിയുന്നില്ല.

യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതിയില്‍ എത്തിക്കാന്‍ മുന്നില്‍ നിന്നു. അന്ന് പ്രസിഡന്റായിരുന്ന പത്മകുമാര്‍ പോലും പലതും അറിഞ്ഞത് പത്രങ്ങളിലൂടെയായിരുന്നു. അങ്ങനെ ശബരിമല വിവാദ കാലത്ത് സ്റ്റാറയ വാസു പത്മകുമാറിന് ശേഷം ദേവസ്വം പ്രസിഡന്റുമായി. കമ്മീഷണറും പ്രസിഡന്റും ആകുന്ന വ്യക്തിയെന്ന അപൂര്‍വ്വതയും തേടിയെത്തി. പെട്ടെന്ന് കോവിഡ് എത്തി. അതുകൊണ്ട് വാസു പ്രസിഡന്റായ സമയത്ത് കാര്യമായൊന്നും ശബരിമലയില്‍ നടന്നിരുന്നില്ലെന്നതാണ് വസ്തു. പിന്നീട് വാസുവിന് കോവിഡ് ബാധിച്ചു. അതീവ ഗുരുതരാവസ്ഥയിലുമായി. അന്ന് വെന്റിലേറ്ററില്‍ കിടന്ന വാസുവിനെ സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും വിദഗ്ധ ചികില്‍സ ഉറപ്പാക്കി. സ്വകാര്യ ആശുപത്രിയിലെ ചികില്‍സയില്‍ നിരന്തര നിരീക്ഷണം സര്‍ക്കാര്‍ നടത്തി. അങ്ങനെ വാസു അതിനെ അതിജീവിച്ചു. ഇപ്പോഴിതാ മൂന്നാമത്തെ വിവാദം. അത് സ്വര്‍ണ്ണപാളി കേസും.

വാസുവിനെ പ്രതിയാക്കുന്നത് എന്തിന്?

ശബരിമല ശ്രീകോവിലിലെ കട്ടിളയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ മൂന്നാം പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും 2019-ല്‍ ദേവസ്വം കമ്മിഷണറുമായിരുന്ന എന്‍. വാസു ദേവസ്വം ബോര്‍ഡില്‍ ഉണ്ടായിരുന്നപ്പോഴും ഇല്ലാതിരുന്നപ്പോഴും ശക്തമായ ഇടപെടല്‍ നടത്തിയിരുന്നതായി ആരോപണം. ഈ കേസിലെ അഞ്ചാംപ്രതിയായ അന്നത്തെ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറും ആറാം പ്രതിയായ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും അറസ്റ്റിലായി റിമാന്‍ഡിലാണ്. എന്നാല്‍, മൂന്നാംപ്രതിയായ വാസുവിനെ ചോദ്യംചെയ്തു വിട്ടയച്ചതിനപ്പുറം ഒന്നും സംഭവിച്ചില്ല.

കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മൂന്നാം പ്രതിയാക്കിയത്. മാര്‍ച്ച് 31-ന് കമ്മിഷണര്‍സ്ഥാനത്തുനിന്ന് മാറുകയും ചെയ്തു. സ്വര്‍ണം പൂശിയതിന്റെ ബാക്കി സ്വര്‍ണം ഉപയോഗിച്ച് നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിന് അഭിപ്രായം ചോദിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് 2019 ഡിസംബര്‍ ഒന്‍പതിന് ഇ-മെയില്‍ അയച്ചിരുന്നു. എ. പദ്മകുമാറാണ് അന്ന് പ്രസിഡന്റെന്നാണ് പലരും വിചാരിച്ചത്. എന്നാല്‍, വാസുവായിരുന്നു പ്രസിഡന്റ് എന്ന് വെളിവായതോടെ മാധ്യമങ്ങള്‍ അദ്ദേഹത്തില്‍നിന്ന് അഭിപ്രായം തേടി.

പാളികള്‍ അഴിച്ചുകൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും ഇതിലൊന്നും ഒരു പങ്കുമില്ലെന്നുമായിരുന്നു ആദ്യപ്രതികരണം.

ഇമെയില്‍ കഥ ഇങ്ങനെ

2019 ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ബാക്കിയുള്ള സ്വര്‍ണ്ണം ഉപയോഗിക്കാന്‍ അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ മെയില്‍ അയച്ചത്. ശബരിമല ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വര്‍ണ്ണപ്പണി പൂര്‍ത്തിയാക്കിയ ശേഷം കുറച്ച് സ്വര്‍ണം ബാക്കിയുണ്ടെന്നും ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ആ സ്വര്‍ണ്ണം ഉപയോഗിക്കാന്‍ അനുമതി നല്‍കണം എന്നും ആവശ്യപ്പെട്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇ മെയില്‍ അയച്ചത്. 2019 ഡിസംബര്‍ 17 ന് ദേവസ്വം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ മെയിലിന് മറുപടി അയക്കുകയും ചെയ്തു.

വിജയ് മല്യ ദ്വാരപാലക ശില്പങ്ങളില്‍ ആവരണം ചെയ്തത് 1.564 കിലോ ഗ്രാം സ്വര്‍ണം ഉപയോഗിച്ചാണ്. 1999ല്‍ സ്വര്‍ണ്ണം പൂശാന്‍ ഉപയോഗിച്ചത് പരമ്പരാഗത രീതിയാണ്. 2019ല്‍ ദേവസ്വം മാന്വലിന്റെ ലംഘനമാണ് നടന്നത്. 2019ലെ പ്ലേറ്റിങ്ങിനു ശേഷം തിരികെ നല്‍കിയ സ്വര്‍ണപാളികള്‍ ഉദ്യോഗസ്ഥര്‍ തൂക്കി നോക്കിയില്ല. സ്വര്‍ണം ആവരണം ചെയ്ത സമയത്തെ തൂക്കവും പിന്നീട് കുറവ് വന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അത്തരം അറിവുകള്‍ ഉണ്ടായിരുന്നിട്ടും വസ്തുക്കള്‍ വീണ്ടും സ്വര്‍ണാവരണം ചെയ്യാന്‍ ഏല്പിച്ചു എന്നതാണ് ശ്രദ്ധേയം. സ്വര്‍ണപ്പാളി മോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു എന്‍.വാസു.

ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വര്‍ണപ്പണി പൂര്‍ത്തിയാക്കിയ ശേഷം കുറച്ച് സ്വര്‍ണം ബാക്കിയുണ്ടെന്നും , ഇത് മറ്റ് ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടിയുള്ളതായിരുന്നു മെയില്‍.കത്ത് താന്‍ നോട്ട് എഴുതി ദേവസ്വം കമ്മീഷണര്‍ക്ക് വിട്ടെന്നും, പിന്നീട് കോവിഡ് കാലമായതിനാല്‍ എന്തായെന്ന് അറിയില്ലെന്നും എന്‍.വാസു പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വ്യക്തിപരമായ ഒരു ബന്ധമില്ല. സ്വര്‍ണ പാളി കൊണ്ട് പോകുന്നത് തന്റെ കാലയളവില്‍ അല്ലെന്നും അതുകൊണ്ടാണ് വിഷയത്തില്‍ അഭിപ്രായം പറയാതിരുന്നതെന്നും എന്‍.വാസു പറഞ്ഞത്. സ്പോണ്‍സര്‍ എന്ന നിലയിലാ പോറ്റിയെ പരിചയമുള്ളത്. നിരവധി സ്പോണ്‍സര്‍മാര്‍ ശബരിമലയില്‍ ഉണ്ടാകാറുണ്ട്.അവരെ പറ്റി കൂടുതല്‍ അന്വേഷണം നടത്തല്‍ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള സ്വര്‍ണ്ണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിന് ഇ മെയില്‍ അയച്ചുവെന്ന് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു.