മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണുംകെട്ടവനാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന്റെ പ്രസ്താവനയില്‍ മുസ്ലീം ലീഗിനും അമര്‍ഷം. യുഡിഎഫില്‍ കോണ്‍ഗ്രസും പ്രതിഷേധത്തിലാണ്. ഒരു നേതാവിനേയും അധിക്ഷേപിക്കുന്ന തരത്തിലേക്ക് നേതാക്കളുടെ പ്രസ്താവന എത്തരുത്. പ്രത്യേകിച്ച് പ്രധാന നേതാക്കള്‍. ഈ സന്ദേശം എല്ലാവര്‍ക്കും യുഡിഎഫ് കൈമാറും. ഓരോ വാക്കും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ജനം എതിരാകുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട് പിഎംഎ സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്തതുമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരിച്ചു. ഇതേ നിലപാട് തന്നെയാണ് ലീഗിലേയും കോണ്‍ഗ്രസിലേയും പ്രമുഖ നേതാക്കളും. എന്നാല്‍ പരസ്യ പ്രതികരണങ്ങളിലൂടെ വിഷയം വിവാദമാക്കുകയുമില്ല.

സലാമിന്റെ പ്രസ്താവന എല്ലാ അര്‍ത്ഥത്തിലും അതിരുവിട്ടതായി എന്നതാണ് യാഥാര്‍ത്ഥ്യം. ഇതില്‍ മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് തങ്ങള്‍ തന്നെ സലാമിനെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി അടക്കം വിഷയത്തില്‍ നിരാശയിലാണ്. വിശ്വസ്തനായ സലാമിനോട് കുഞ്ഞാലിക്കുട്ടിയും നിലപാട് അറിയിച്ചിട്ടുണ്ട്. ശാസനയുടെ രൂപത്തിലാണ് കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത് എന്നാണ് സൂചന. തല്‍കാലം സലാമിനെതിരെ നടപടിയൊന്നും ഉണ്ടാകില്ല. പറയാന്‍ പാടില്ലാത്തതാണ് സലാം പറഞ്ഞതെന്ന് ലീഗില്‍ പൊതു വികാരവുമുണ്ട്. മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്നും സലാം പറഞ്ഞു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം.

ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുകയാണ് കേരളം. ഒരു പുരുഷനാണെങ്കില്‍ അതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. കോടികള്‍ തന്നാലും ഈ വര്‍ഗീയ വിഷം പശ്ചിമബംഗാളിലേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയും പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് അതില്‍പ്പോയി ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണാവണം, അല്ലെങ്കില്‍ പെണ്ണാവണം. ഇത് രണ്ടുംകെട്ട മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം. അതാണ് നാമിന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ സ്ത്രീയും പുരുഷനും തുല്യരല്ലെന്ന സലാമിന്റെ പരാമര്‍ശവും വിവാദമായിരുന്നു. തുല്യരാണെന്ന വാദം ലോകം അംഗീകരിച്ചിട്ടില്ല. അത് കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തില്‍ കൈയടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നത്. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകള്‍ക്ക് ഒളിമ്പിക്സില്‍ വേറെ മത്സരമാണെന്നും ബസ്സില്‍ വേറെ സീറ്റാണെന്നും രണ്ടും വ്യത്യസ്തമായതുകൊണ്ടല്ലേ ഇതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞിരുന്നു.

രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോള്‍ മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണെന്ന് സിപിഎം പറയുന്നു. അനുകരണീയമല്ലാത്ത മാതൃകയാണ് പി എം എ സലാമില്‍ നിന്നുണ്ടായത്. ലീഗിന്റെ സാംസ്‌കാരിക അപചയമാണ് ഇതിലൂടെ വ്യക്തമായത്. സലാമിന്റെ പരാമര്‍ശത്തിനെതിരെ ലോക്കല്‍ കേന്ദ്രങ്ങളില്‍ സിപിഐ എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.