ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ചഷോതി ഗ്രാമത്തില്‍ മേഘവിസ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചതിരിഞ്ഞാണ് സംഭവം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് കുതിച്ചെത്തി.

കിഷ്ത്വാറിലെ മാതാ ചണ്ഡി ഹിമാലയന്‍ ക്ഷേത്രത്തിലേക്കുള്ള മച്ചൈല്‍ മാതാ യാത്രയുടെ ആരംഭ പോയിന്റാണ് മേഘവിസ്‌ഫോടനം നടന്ന ചിഷോതി. ഇവിടെ നിന്ന് തീര്‍ഥാടകരെ ഒഴിപ്പിക്കുകയാണ്. ചഷോതി വരെ മാത്രമേ വാഹനങ്ങള്‍ എത്തുകയുള്ളു. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വാര്‍ഷിക തീര്‍ഥയാത്ര റദ്ദാക്കിയതായി ഡപ്യൂട്ടി കമ്മീഷണര്‍ കിഷ്ത്വാര്‍ പങ്കജ് ശര്‍മ്മ അറിയിച്ചു.

സംഭവ സ്ഥലത്തേക്ക് ദേശീയ ദുരന്ത പ്രതികരണ സേന രണ്ടുസംഘങ്ങളെ അയച്ചു. ' വലിയതോതിലുള്ള മേഘവിസ്‌ഫോടനമാണ് ഉണ്ടായത്. ജില്ലാ അധികൃതരെ ബന്ധപ്പെട്ടെങ്കിലും പെട്ടെന്നുണ്ടായ മേഘവിസ്‌ഫോടനത്തിന്റെ അമ്പരപ്പിലാണ് അവര്‍. അവര്‍ സംഭവസ്ഥലത്തേക്ക് നീങ്ങി കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും. സാധ്യമായ എല്ലാ സഹായവും നല്‍കും. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഹെലികോപ്ടറില്‍ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്'- ഉധംപൂര്‍ എംപിയും. കേന്ദ്ര മന്ത്രിയുമായ ജിതേന്ദ്ര സിങ് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പൊലീസിനും, സൈന്യത്തിനും ദുരന്ത പ്രതികരണ സേനയ്ക്കും ലഫറ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍ദ്ദേശം നല്‍കി.