പൂനെ: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ട് പേർ പിടിയിൽ. 20നും 22നും ഇടയിൽ പ്രായമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. 16 കാരിയായ പെൺകുട്ടി പൂനെയിലെ കോളേജ് വിദ്യാർത്ഥിയാണ്.

പരസ്പരം വ്യക്തിപരമായി പരിചയമില്ലാത്ത നാല് പ്രതികളും പെൺകുട്ടിയും സോഷ്യൽ മീഡിയയിലൂടെയാണ് പരിചിതരാവുന്നത്. തുടർന്ന് നേരിൽ കാണുന്നതിനായി പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു.

ഏപ്രിലിനും സെപ്‌റ്റംബറിനുമിടയിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രതി കൗമാരക്കാരിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് വ്യക്തമാക്കി.

കോളേജിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ നടന്ന ചർച്ചക്കിടെയാണ് അതിജീവതക്കെതിരെ നടന്ന ക്രൂരതയുടെ വാർത്ത പുറത്തുവരുന്നത്.

സെമിനാർ ചർച്ചയ്ക്കിടെ വിഷാദാവസ്ഥയിലായി കാണപ്പെട്ട വിദ്യാർത്ഥിനിയുമായി അധികൃതർ നടത്തിയ സംവാദത്തിൽ തന്റെ സുഹൃത്തായ അതിജീവിതക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പെൺകുട്ടി വിശദീകരിച്ചു. ബലാത്സംഗത്തിനിരയായ ശേഷം 16 വയസ്സുള്ള തൻ്റെ സുഹൃത്ത് അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അവൾ ഉപദേശകരോട് പറഞ്ഞു.

തുടർന്ന് പൊലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.

"അന്വേഷണത്തിൽ ഇരയായ പെൺകുട്ടി പരസ്പരം പരിചയമില്ലാത്ത നാല് വ്യക്തികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കണ്ടുമുട്ടിയതായി കണ്ടെത്തി, അവർ പല അവസരങ്ങളിൽ അവളെ ബലാത്സംഗം ചെയ്തുവെന്ന് വ്യക്തമായിട്ടുണ്ട്," എന്ന് അന്വേഷണ സംഘത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രതികൾ ഷൂട്ട് ചെയ്തിരുന്നു. അതിനാൽ കേസിൽ ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

നിലവിൽ സാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട നാലു പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ് എന്നാൽ ഇവരുടെ പ്രായം വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായില്ല.

പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെ 4 പ്രതികളെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, മറ്റ് രണ്ട് പ്രതികൾക്ക് 20നും 22നും ഇടയിൽ പ്രായമുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) നിയമം എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.