ബെംഗളൂരു: തർക്കത്തിനിടെ അടിയേറ്റ് ഭാര്യ മരിച്ചതറിയാതെ ഭർത്താവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടു ദിവസം. വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയിലാണ് ഞെട്ടിക്കുന്ന സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ സുമനെ(22)യാണ് ഭർത്താവ് ശിവം സഹാനെയുടെ അടിയേറ്റ് മരിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ആറുമാസം മുൻപാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ദമ്പതിമാർ തമ്മിൽ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ജൂലൈ 21നാണ് സംഭവം. വഴക്കിനിടെ ശിവം സുമനെ മർദ്ദിച്ചു. തുടർന്ന് ഇയാൾ മുറി വിട്ടുപോവുകയും മറ്റൊരു മുറിയിൽ കഴിയുകയുമായിരുന്നു. പിറ്റേന്ന് രാവിലെ, ഭാര്യയെ ശ്രദ്ധിക്കാതെ സഹാനെ ജോലിക്ക് പോയി.

സുമൻ ഉറക്കത്തിലാണെന്നാണ് ഇയാൾ കരുതിയത്. ജൂലൈ 23ന് വീട്ടു വാടക വാങ്ങാനായി ഉടമസ്ഥൻ എത്തിയതോടെയാണ് സുമന്റെ മരണ വിവരം പുറത്ത് വരുന്നത്. വീട്ടിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിച്ചു. വീട്ടുടമസ്ഥൻ സ്ഥലത്തെത്തിയ ഹെന്നൂർ പോലീസ് സഹാനെയെ അറസ്റ്റ് ചെയ്തു. അടിയേറ്റ് സംഭവിച്ച പരിക്കാണ് സുമന്റെ മരണത്തിന് കാരണമെന്നും എന്നാൽ ഈ വിവരം സഹാനെ അറിഞ്ഞിരുന്നില്ലെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.