മുംബൈ: മുംബൈയിലും സമീപ ജില്ലകളിലും മഴ ശക്തമായി തുടരുന്നു. പല പ്രദേശങ്ങളിലും മഴ നാശം വിതയ്ക്കുന്നു. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങളെയും മഴ കാര്യമായി ബാധിച്ചു.

മഴയെത്തുടർന്ന് 155 വിമാന സർവീസുകൾ വൈകുകയും 9 വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതോടെ ട്രെയിൻ സർവീസുകൾക്ക് ഗതാഗത തടസ്സമുണ്ടായി. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി.

ഇനിയും മഴ തുടരാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ബോംബെ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മുംബൈ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.