അമരാവതി: ലൈംഗിക തൊഴിലിന് ഇറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ പങ്കാളി കുത്തി കൊലപ്പെടുത്തി. 24 വയസ്സുള്ള പുഷ്പയാണ് പങ്കാളിയായ ഷെയ്ഖ് ഷമ്മയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടയിലും നെഞ്ചിലും മാരക മുറിവേറ്റ പുഷ്മ രക്തം വാര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പ്രസവശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ പുഷ്പ, വിജയവാഡയില്‍ മെക്കാനിക്കായ പ്രതിയുമായി കഴിഞ്ഞ എട്ടു മാസമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.

ആക്രമണ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഷെയ്ഖ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി രണ്ടു സംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം ആരംഭിച്ചു. പണത്തിനായി ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിച്ച് ഇയാള്‍ നിരന്തം പീഡിപ്പിച്ചിരുന്നു. അടുത്തിടെയായി പുഷ്പയ്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷെയ്ഖിനു സംശയമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഷെയ്ഖ് മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

ലെംഗിക തൊഴിലിന് ഇറങ്ങാന്‍ നിര്‍ബന്ധിച്ചതോടെ പുഷ്പ അമ്മയുടെ വീട്ടിലേക്കു പോയിരുന്നു. അവിടെ എത്തിയ ഷെയ്ഖ് ലൈംഗിക തൊഴിലിനായി തന്റെ കൂടെ വരാന്‍ പുഷ്പയെ നിര്‍ബന്ധിച്ചു. പുഷ്പ എതിര്‍ത്തോടെ ഇരുവരും തമ്മില്‍ വക്കുതര്‍ക്കമായി.

അമ്മയും സഹോദരനും ഇതില്‍ ഇടപെട്ടതോടെ ഷെയ്ഖ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും ആക്രമിച്ചു. തടായാനെത്തിയ പുഷ്പയുടെ നെഞ്ചിന്റെ ഇടതുവശത്തും തുടയിലുമാണ് പ്രതി കുത്തിയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് പുഷ്പ സംഭവസ്ഥലത്തു തന്നെ മരിച്ചു.