ബെംഗളൂരു: ചെരിപ്പിനുള്ളില്‍ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് ടെക്കിയായ യുവാവ് മരിച്ചു.ബെംഗളൂരു രംഗനാഥ ലേഔട്ടില്‍ താമസക്കാരനും ടിസിഎസിലെ ജീവനക്കാരനുമായ മഞ്ജു പ്രകാശ്(41) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. വീടിന് പുറത്ത് അഴിച്ചിട്ടിരുന്ന ക്രോക്സ് ചെരിപ്പുകളിലൊന്നില്‍ പാമ്പ് കയറിക്കൂടുകയും മഞ്ജു പ്രകാശിനെ കടിക്കുകയും ആയിരുന്നു. മുന്‍പൊരിക്കല്‍ ഉണ്ടായ അപകടത്തില്‍ കാലിന്റെ സ്പര്‍ശനശേഷി നഷ്ടപ്പെട്ടിരുന്നതിനാല്‍ പാമ്പു കടിച്ചത് ഇദ്ദേഹം അറിഞ്ഞില്ല. ഇതാണ് മരണത്തിന് വഴിവെച്ചത്.

വീട്ടിലെ മുന്‍വശത്തെ വാതിലിന് മുന്നിലാണ് മഞ്ജു പ്രകാശ് ചെരിപ്പുകള്‍ വെച്ചിരുന്നത്. സംഭവദിവസം ചെരിപ്പ് ധരിച്ച് അദ്ദേഹം വീടിന് സമീപത്തെ കടയില്‍ ജ്യൂസ് വാങ്ങാന്‍ പോയി. ഈ സമയം പാമ്പ് ചെരിപ്പിനുള്ളില്‍ ഇരുന്നത് ഇദ്ദേഹം അറിഞ്ഞില്ല. ചെരിപ്പ് ധരിച്ചയുടന്‍ അദ്ദേഹത്തിന് പാമ്പിന്റെ കടിയേറ്റിരുന്നു. നേരത്തേ ഒരു അപകടമുണ്ടായതിനെത്തുടര്‍ന്ന് മഞ്ജു പ്രകാശിന്റെ കാലുകള്‍ക്ക് സ്പര്‍ശനശേഷി നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ ചെരിപ്പിനുള്ളിലുണ്ടായിരുന്ന പാമ്പ് കടിച്ചപ്പോള്‍ അദ്ദേഹത്തിന് വേദന അനുഭവപ്പെട്ടതുമില്ല.

പ്രകാശ് കടയില്‍പോയി തിരികെ എത്തിയതിന് പിന്നാലെ വീട്ടിലെത്തിയ മറ്റൊരാളാണ് ചെരിപ്പിനുള്ളില്‍ പാമ്പ് കിടക്കുന്നത് കണ്ടത്. ഇയാള്‍ വീട്ടിലുണ്ടായിരുന്ന മഞ്ജുപ്രകാശിന്റെ അച്ഛനെ വിളിച്ച് കാര്യംപറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം ചെരിപ്പില്‍നിന്ന് പാമ്പിനെ എടുത്തുകളഞ്ഞു. ഈ സമയം പാമ്പ് ചത്തനിലയിലായിരുന്നു. ഇതിനുപിന്നാലെയാണ് മുറിയില്‍ വിശ്രമിക്കുകയായിരുന്ന മഞ്ജുപ്രകാശിനെ തിരക്കി അമ്മയെത്തിയത്. എന്നാല്‍, കാലില്‍നിന്ന് ചോരവാര്‍ന്ന് വായില്‍നിന്ന് നുരയും പതയുംവന്ന നിലയില്‍ കട്ടിലില്‍ കിടക്കുന്നനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടുകാര്‍ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.