ഹൈദരാബാദ്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായ വനിതാ ഡോക്ടര്‍ കടുത്ത സമ്മര്‍ദം താങ്ങാനാകാതെ ഹൃദയസ്തംഭനം മൂലം മരിച്ചു. ഹൈദരാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ ചീഫ് റസിഡന്റ് മെഡിക്കല്‍ ഓഫിസറായിരുന്നു വനിതയാണ് മാനസിക സമ്മര്‍ദം താങ്ങാനാവാതെ മരിച്ചത്. ഡിജിറ്റര്‍ അറസ്റ്റിലൂടെ 6.60 ലക്ഷം രൂപയും ഡോക്ടറില്‍ നിന്നും തട്ടിയെടുത്തു. മനുഷ്യക്കടത്ത് കേസില്‍ ഡോക്ടര്‍ പ്രതിയായിട്ടുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ഡോക്ടറെ വിളിച്ചതും കബളിപ്പിച്ച് പണം തട്ടിയതും.

നിയമപാലകരെന്ന വ്യാജേന സൈബര്‍ തട്ടിപ്പുകാര്‍ ഇവരെ മൂന്ന് ദിവസം തുടര്‍ച്ചയായി വിളിച്ചിരുന്നു. മെസേജിങ് ആപ്പിലൂടെ ബെംഗളൂരു പൊലീസ് എന്ന വ്യാജേനയാണ് ബന്ധപ്പെട്ടത്. സെപ്റ്റംബര്‍ 5 മുതല്‍ 8 വരെയാണ് തട്ടിപ്പുകാര്‍ ഡോക്ടറെ വിളിച്ചതും കെണിയില്‍ വീഴ്ത്തിയതും. മനുഷ്യക്കടത്ത് കേസില്‍ ഡോക്ടറെ പ്രതിയാക്കിയിട്ടുണ്ടെന്ന് അറിയിച്ച തട്ടിപ്പുകാര്‍ ഒരു വ്യാജ എഫ്‌ഐആറും ഇവരെ കാണിച്ചു. പിന്നീടു തുടര്‍ച്ചയായി വിഡിയോ കോള്‍ വിളിക്കുകയും വ്യാജ അറസ്റ്റ് വാറന്റ് കാട്ടുകയും ചെയ്തു. കേസില്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ 6.60 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതോടെയാണ് ഡോക്ടര്‍ പണം കൈമാറിയത്.

മരണ ശേഷം ഇവരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ച കുടുംബമാണ് തട്ടിപ്പുകാരെക്കുറിച്ച് പൊലീസില്‍ അറിയിച്ചത്. അമ്മ മരിച്ചശേഷവും തട്ടിപ്പുകാരുടെ മെസേജുകള്‍ വന്നിരുന്നതായി മകന്‍ പറഞ്ഞു. ഹൈദരാബാദ് പൊലീസ് കേസെടുത്തു. ഇത്തരം അറസ്റ്റ് ഇല്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.