ഹൈദരാബാദ്: ഇന്‍സ്റ്റഗ്രാമിലൂടെ ഹണിട്രാപ്പ് ഒരുക്കി ദമ്പതികള്‍ സമ്പാദിച്ചത് ലക്ഷങ്ങള്‍. ബിസിനസ് തകര്‍ന്നതോടെയാണ് ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ നഗ്ന ചിത്രം പങ്കുവെച്ച് ഹണിട്രാപ്പ് ഒരുക്കി പണം സമ്പാദിച്ചത്. ദമ്പതികള്‍ പണം തട്ടാന്‍ ശ്രമിക്കുന്നു എന്ന ലോറി ഡ്രൈവറുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് വന്‍ തട്ടിപ്പ് പുറത്തെത്താന്‍ കാരണം. ലോറി ഡ്രൈവറുടെ പരാതി അന്വേഷിച്ച കരിംനഗര്‍ റൂറല്‍ പൊലീസ് കണ്ടെത്തിയത് ഹണിട്രാപ്പിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച പ്രതികളെ.

ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവച്ചാണ് ദമ്പതികള്‍ ഇരയെ കണ്ടെത്തിയിരുന്നത്. ചിത്രങ്ങള്‍ കണ്ട് ആളുകള്‍ സന്ദേശമയക്കുമ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കും. വീട്ടിലെത്തുന്നവരുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നതായിരുന്നു ഇവരുടെ പ്രവൃത്തി. ചിത്രങ്ങള്‍ ഇരകളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ദമ്പതികള്‍ പലരില്‍നിന്നും ലക്ഷങ്ങളാണ് സമ്പാദിച്ചത്. നാണക്കേട് മൂലം സംഭവം ആരും പുറത്ത് പറയാതിരുന്നതാണ് പ്രതികള്‍ക്ക് കൂടുതല്‍ തട്ടിപ്പ് നടത്താന്‍ വളമായത്.

പൊലീസ് അന്വേഷണത്തില്‍ 100നു മുകളില്‍ ആളുകളില്‍നിന്നും ഭീഷണിപ്പെടുത്തി ദമ്പതികള്‍ പണം തട്ടിയതായി കണ്ടെത്തി. ഒരു ഇരയില്‍നിന്നും പണം ലഭിച്ചാല്‍ വീണ്ടും ഭീഷണിപ്പെടുത്തി കൂടുതല്‍ പണം വാങ്ങിയെടുക്കുന്നതായിരുന്നു ഇവരുടെ രീതി. ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് പ്രതികള്‍ ഉപയോഗിച്ചത്.

മുന്‍പ് വീടുകളുടേയും കെട്ടിടങ്ങളുടേയും ഇന്റീരിയര്‍ ജോലികള്‍ ചെയ്തിരുന്ന ദമ്പതികള്‍ ബിസിനസില്‍ നഷ്ടം സംഭവിച്ചതോടെയാണ് ഹണിട്രാപ്പിലേക്ക് തിരിഞ്ഞത്. എളുപ്പത്തില്‍ പണം സമ്പാദിക്കാം എന്ന ചിന്തയില്‍ കരിംനഗറില്‍ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്താണ് ഇരകളെ കണ്ടെത്തിയത്.