ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മാവൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചു. ഡൽഹിയിലെ നരേലയിലാണ് ഞെട്ടലുണ്ടാക്കിയ സംഭവമുണ്ടായത്. നാല് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം വീടിനു സമീപമുള്ള കാട്ടിൽ നിന്നും കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ 35 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം സഹോദരന്റെ മകളെയാണ് മദ്യപാനത്തിനടിമയായ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്.

പ്രതി ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം വാടകയ്ക്ക് വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു. കടുത്ത മദ്യപാനിയായ പ്രതി ഭാര്യയുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. തുടർന്ന് ഭാര്യയോട് നാട്ടിലേക്ക് മടങ്ങാൻ പറഞ്ഞ് വഴക്കുണ്ടാക്കിയിരുന്നതായി ബന്ധുക്കളുടെ മൊഴിയിൽ നിന്നും വ്യക്തമായിരുന്നതായി പോലീസ് വ്യക്തമാക്കി.

തർക്കത്തെ തുടർന്ന് യുവതി പ്രതിയുടെ കുടുംബ വീട്ടിലേക്ക് താമസം മാറി. അവിടെ പ്രതിയുടെ സഹോദരൻ കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. എന്നാൽ പ്രതി ഇവരെ ഇവിടെയും പിന്തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാക്കി. സെപ്തംബർ 22 ന് പ്രതി ഭാര്യയും സഹോദരനും താമസിച്ചിരുന്ന കുടുംബ വസതിയിൽ പോയി ഭാര്യയെ വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.

എന്നാൽ ഭാര്യ വിസ്സമ്മതിച്ചതോടെ പ്രതി പ്രകോപിതനാവുകയായിരുന്നു. തർക്കത്തിനിടെ സഹോദരൻ്റെ 4 വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് വീട്ടുകാർ കരുതിയത്. അതിനാൽ ഇവർ മുൻകരുതൽ എടുത്തിരുന്നില്ല.

എന്നാൽ, പെൺകുട്ടിയെ കാണാതായതോടെ സംശയം തോന്നിയ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ താൻ സഹോദരന്റെ മകളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് ഇയാൾ പോലീസിനോട് കുറ്റസമ്മതം നടത്തി.

പ്രതിയുടെ വെളിപ്പെടുത്തലിൽ നരേലയിലെ വീടിന് സമീപമുള്ള കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് മൃതദേഹം പുറത്തെടുത്ത്. ശേഷം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള നിയമങ്ങൾ ചാർത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.