ന്യൂഡല്‍ഹി: 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. അപകടം സംബന്ധിച്ച് അന്വേഷണം നടത്തിയ എയര്‍ക്രാഫ്റ്റ് ആക്സിഡന്റെ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തിന്റെ പ്രഥമിക റിപ്പോര്‍ട്ടാണ് വ്യോമയാന മന്ത്രാലയം പുറത്ത് വിട്ടത്. അപകടത്തിന് കാരണമായത് വിമാനത്തിന്റെ രണ്ട് എന്‍ജിനുകള്‍ നിലച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ പലവിധത്തിലുള്ള തിയറികളാണ് പുറത്തുവന്നിരിക്കുന്നത്. കൂട്ടത്തില്‍ ഒരു പൈലറ്റിന്റെ പിഴവാകാം അപകടത്തിലേക്ക് നയിച്ചെന്നാണ് ഒരു പ്രധാനപ്പെട്ട സൂചന. ഇതിനെ ശരിവെക്കുന്ന തെളിവുകള്‍ ഇനിയും പുറത്തുവരേണ്ടിയിരിക്കുന്നു.

അപകടത്തിന്റെ കാരണങ്ങളിലേക്ക് കൂടുതല്‍ എത്താന്‍ വിശദമായ അന്വേഷണം വേണെന്നും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമാനത്തിലെ എന്‍ജിനുകള്‍ നിലച്ചതിന് കാരണം എന്‍ജിനിലേക്ക് ഇന്ധനം എത്തുന്നത് നിയന്ത്രിക്കുന്ന എന്‍ജിന്‍ ഫ്യൂവര്‍ സ്വിച്ച് കട്ടോഫ് ആയതിനാലാണ് എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തെളിയിക്കുന്ന പൈലറ്റുമാരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖ അന്വേഷണ സംഘത്തിന് കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതാണ് അന്വേഷണ റിപ്പോര്‍ട്ടിലെ നിര്‍ണായക ഭാഗം.

എന്തിനാണ് സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് പൈലറ്റുമാരില്‍ ഒരാള്‍ ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തത് എന്ന് മറ്റൊരാള്‍ പറയുന്നതിന്റെയും ശബ്ദരേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്നാല്‍ സ്വിച്ചുകള്‍ ഓഫായതിന് പിന്നില്‍ എന്താണ് കാരണമെന്ന് റിപ്പോര്‍ട്ടിലില്ല.

നാല് കാര്യങ്ങളാണ് അസ്വഭാവികമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിലൊന്ന് വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഈ സ്വിച്ചുകള്‍ കട്ട് ഓഫ് ആയി എന്നതാണ്. ഇങ്ങനെ ഓഫ് ചെയ്തതിന് പിന്നാലേ എന്‍ജിനിലേക്കുള്ള ഇന്ധന ഒഴുക്ക് നിലച്ചു. പിന്നാലെ ത്രസ്റ്റ് നഷ്ടപ്പെട്ട് വിമാനം താഴേക്ക് പതിക്കുകയായിരുന്നു.

അബദ്ധത്തില്‍ കൈതട്ടിയാല്‍ ഈ സ്വിച്ച് ഓഫ് ആകുകയില്ല. ബോധപൂര്‍വമോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വിച്ചെന്ന് തെറ്റിധരിച്ചോ ഓഫ് ചെയ്താല്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ. എന്നാല്‍ പരിചയ സമ്പന്നരായ രണ്ട് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. അതിനാല്‍ അബദ്ധത്തില്‍ മറ്റേതെങ്കിലും സ്വിച്ച് ആണെന്ന് തെറ്റിധരിക്കാനുള്ള സാധ്യത വിരളമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന്.

ഈ വിഷയത്തില്‍ മൂന്ന് സാധ്യതകളാണ് പരിശോധിക്കുന്നത്. അതിലൊന്ന് പൈലറ്റുമാരുടെ ഭാഗത്തുനിന്നുള്ള പിഴവാണ്. മറ്റേതെങ്കിലും സ്വിച്ച് മാറ്റുന്ന സമയത്ത് ഫ്യൂവല്‍ സ്വച്ചും കട്ട് ഓഫ് ചെയ്തതാകാമെന്നതാണ് ഒരു സാധ്യത. രണ്ടാമത്തെ സാധ്യത വിമാനത്തിന്റെ സാങ്കേതിക തകരാറാണ്. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ഇലക്ട്രിക്കല്‍ സംവിധാനത്തിലുള്ള സാങ്കേതിക തകരാറാകാം ഈ സ്വിച്ചുകള്‍ ഓഫാകുന്നതിലേക്ക് നയിച്ചതെന്നാണ് രണ്ടാമത്തെ സാധ്യത.

ടേക്ക് ഓഫിന് പിന്നാലെ രണ്ട് എന്‍ജിനുകളിലേക്ക് ഇന്ധന വിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫായതിന് പിന്നാലെ ഉടന്‍ തന്നെ പെലറ്റുമാര്‍ സ്വിച്ച് ഓണ്‍ ചെയ്തുവെങ്കിലും വിമാനത്തിന്റെ പറക്കല്‍ സാധാരണനിലയിലേക്ക് എത്തുന്നതിന് മുമ്പ് തകര്‍ന്നുവീഴുകയായിരുന്നു. വിമാനം തകര്‍ന്നുവീണ സ്ഥലത്തിന്റെ ഡ്രോണ്‍ ഫോട്ടോഗ്രഫി, വിഡിയോഗ്രഫി എന്നിവയുള്‍പ്പടെ പരിശോധിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തന്നെ പരമാവധി വേഗതയായ 180 നോട്ട്‌സ് കൈവരിച്ചു. ഇതിന് പിന്നാലെ വിമാനത്തിലേക്ക് ഇന്ധനമെത്തിക്കുന്ന രണ്ട് സ്വിച്ചുകളും ഓഫാകുകയായിരുന്നു.

ഇന്ധനവിതരണം നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ റണ്‍ പൊസിഷനില്‍ നിന്നും കട്ട് ഓഫിലേക്ക് മാറുകയായിരുന്നു. ഉടന്‍ തന്നെ സ്വിച്ചുകള്‍ പഴയനിലയിലാക്കിയെങ്കിലും ത്രസ്റ്റ് വീണ്ടെടുക്കുന്നതിന് മുമ്പ് വിമാനം തകര്‍ന്നുവീണു.

മൂന്നാമത്തേക് ബോയിങ് 787 വിമാനത്തിന്റെ കോക്പിറ്റ് രൂപകല്‍പ്പനയിലെ പിഴവുകളും സ്വിച്ച് ഓഫ് ആകുന്നതിലേക്ക് നയിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഈ മൂന്ന് സാധ്യതകളാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിക്കുന്നത്. വിമാനത്തിലെ 230 പേരും വിമാനം തകര്‍ന്നുവീണ സ്ഥലത്ത് ഉണ്ടായിരുന്ന 30 പേരുമുള്‍പ്പെടെ 260 പേരാണ് ദുരന്തത്തില്‍ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.