കൊച്ചി: വര്‍ക്കലയില്‍ ട്രെയിനില്‍ വെച്ച് പത്തൊന്‍പതുകാരി ശ്രീക്കുട്ടിയെ അതിക്രൂരമായി ചവിട്ടിത്തെറിപ്പിച്ച പ്രതി സുരേഷ് കുമാര്‍, യാത്ര തുടങ്ങും മുമ്പ് കോട്ടയത്തെ ബാറില്‍ ഇരുന്ന് മദ്യപിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ ദൃശ്യങ്ങള്‍ റെയില്‍വേ പോലീസിന് കൈമാറിയതായും കോടതിയില്‍ ഹാജരാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സുരേഷ് കുമാറിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.

സുരേഷ് കുമാര്‍ ബാറില്‍ ഇരുന്ന് ഏറെ നേരം മദ്യപിച്ചതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. കോട്ടയത്തു നിന്നും കേരള എക്‌സ്പ്രസില്‍ കയറുന്നതിന് തൊട്ടുമുന്‍പ് പ്രതി മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ട്രെയിനില്‍ അതിക്രമം നടത്തിയത് താന്‍ അല്ലെന്നും മദ്യപിച്ചിരുന്നില്ല എന്നുമുള്ള പ്രതിയുടെ അവകാശവാദങ്ങള്‍ ഇതോടെ പൊളിഞ്ഞു. പ്രതി ട്രെയിനില്‍ കയറിയപ്പോഴും മദ്യം കൈവശം കരുതിയിരുന്നു.

ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല

അതേസമയം, പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. രഘുചന്ദ്രന്‍ അറിയിച്ചു. തലച്ചോറിനേറ്റ ക്ഷതമാണ് നില വഷളാക്കിയതെന്നും ന്യൂറോളജി, ന്യൂറോ സര്‍ജറി, അതിതീവ്ര പരിചരണ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയെ ചികിത്സിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളേജ് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ഐ.സി.യുവില്‍ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി ഉള്ളത്.

അബോധാവസ്ഥയിലാണെങ്കിലും ഇടയ്ക്ക് കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചു. ഇന്നലെ രാവിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കിരണിന്റെ നേതൃത്വത്തില്‍ സര്‍ജറി, ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍, ഇ.എന്‍.ടി,ഓര്‍ത്തോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയുടെ ആരോഗ്യനില വിലയിരുത്തി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്‌സോണല്‍ ഇന്‍ജുറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതിനാല്‍, സാധാരണ നിലയിലാകാന്‍ സമയം വേണ്ടിവരും.

കേസില്‍ പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാര്‍ റിമാന്‍ഡിലാണ്. രണ്ട് ദിവസത്തിനകം പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. പെണ്‍കുട്ടിയെ തള്ളിയിട്ടത് പ്രതിയുടെ പുകവലി ചോദ്യം ചെയ്തതിനെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പുക വലിച്ചുകൊണ്ട് അടുത്തെത്തിയ സുരേഷിനോട് കുട്ടി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത് പ്രകോപന കാരണം. ശ്രീക്കുട്ടിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേയ്ക്ക് ലഭിച്ചു.

വാഷ്റൂമില്‍ പോയി മടങ്ങിയെത്തുന്ന പെണ്‍കുട്ടികളുടെ അടുത്തേക്ക് പുക വലിച്ചുകൊണ്ട് ഇയാള്‍ വരികയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പരാതി നല്‍കുമെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടികളെ ട്രെയിനില്‍ നിന്ന് ചവിട്ടി ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.

രണ്ട് പെണ്‍കുട്ടികളെയും ഇയാള്‍ ആക്രമിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചവിട്ടേറ്റ് ശ്രീക്കുട്ടി ട്രാക്കിലേക്ക് തെറിച്ചുവീഴുകയും അര്‍ച്ചന ഡോറില്‍ പിടിച്ചുതൂങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവരുടെ ശബ്ദം കേട്ട് മറ്റ് യാത്രക്കാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടാനായത്.