കൊച്ചി: ബോഡി മസാജിങ്ങിനായി സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഗ്രേഡ് എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്. പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ.കെ. ബൈജുവാണ് കേസിലെ ഒന്നാം പ്രതി. ഇടപ്പള്ളിയിലെ സ്പായിലെ ജീവനക്കാരി രമ്യ, ജീവനക്കാരന്‍ ഷിഹാം എന്നിവരാണ് മറ്റുപ്രതികള്‍.

തട്ടിപ്പിന്റെ വഴി

നിലവില്‍ കൊച്ചി സിറ്റി എ.ആര്‍. ക്യാമ്പിലുള്ള മരട് സ്വദേശിയായ പോലീസുകാരനാണ് പണം നഷ്ടമായത്. ഓഗസ്റ്റ് 8-ന് വൈകിട്ട് അഞ്ചരയോടെ പരാതിക്കാരന്‍ ഇടപ്പള്ളിയിലെ സ്പായില്‍ പോയി ബോഡി മസാജ് ചെയ്തു. പിറ്റേന്ന് രാവിലെ 10 മണിയോടെ മൂന്നാം പ്രതിയായ രമ്യ പോലീസുകാരനെ വിളിച്ചു. മസാജ് സമയത്ത് ഊരിവെച്ച മാല കാണുന്നില്ലെന്നും, പകരം 6.5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കാനാവില്ലെന്നും കേസ് കൊടുക്കാനുമായിരുന്നു പോലീസുകാരന്റെ ആദ്യ മറുപടി.

പിന്നാലെ രണ്ടാം പ്രതിയായ ഷിഹാം നിരന്തരമായി പോലീസുകാരനെ ബന്ധപ്പെടുകയും, മസാജ് വിവരവും സ്പായിലെ ക്യാമറ ദൃശ്യങ്ങളും ഭാര്യയെയും ബന്ധുക്കളെയും അറിയിച്ച് നാണം കെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഒന്നാം പ്രതിയായ ഗ്രേഡ് എസ്‌ഐ ബൈജു മുഖേന പല തവണകളായി പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

കേസും അന്വേഷണവും

വീണ്ടും പണം വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് പണം നഷ്ടപ്പെട്ട പോലീസുകാരന്‍ പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ എസ്.ആര്‍. സനീഷിന് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരെ പിടിച്ചുപറി കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ (ബി.എന്‍.എസ്. 308(2)) ചുമത്തി കേസെടുത്തു. നിലവില്‍ ഗ്രേഡ് എസ്‌ഐ ബൈജുവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ നടപടിയുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.