- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വൈകിട്ടത്തെ കുർബാന എല്ലാം കഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകാനിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾ; നടന്ന് പാതിവഴിയെത്തിയതും കാതടിപ്പിക്കുന്ന ശബ്ദം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസികൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എടുത്തെറിഞ്ഞ് പരിഭ്രാന്തി; പിന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല; അജ്ഞാതരെ തേടി പോലീസ്

കൊച്ചി: കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത സ്ത്രീകൾക്ക് നേരെ അജ്ഞാതൻ സ്ഫോടകവസ്തുക്കൾ എറിഞ്ഞു. ഇന്നലെ രാത്രി 7.45-ഓടെയാണ് സംഭവം. ആക്രമണത്തിൽ 14ഓളം സ്ത്രീകൾ ഇരകളായെങ്കിലും ആർക്കും പരിക്കുകളില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ നാല്പതിലേറെ ദിവസങ്ങളായി കുർബാന തർക്കവുമായി ബന്ധപ്പെട്ട് സഭാ അനുകൂലികളായ വിശ്വാസികൾ നടത്തുന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത ശേഷം ദേവാലയത്തിൽ നിന്ന് വീടുകളിലേക്ക് മടങ്ങാനിറങ്ങിയ സ്ത്രീകൾക്ക് നേരെയായിരുന്നു ആക്രമണം. സമീപത്തെ ആൾത്തിരക്കില്ലാത്ത റോഡിൽ നിന്ന് ആക്രമണം നടത്തിയ ശേഷം അക്രമി രക്ഷപ്പെട്ടതായാണ് സമീപവാസികൾ പറയുന്നത്.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം രാത്രി തന്നെ സ്ഫോടനം നടന്ന സ്ഥലത്തും സമീപത്തെ കെട്ടിടങ്ങളിലെ സി.സി.ടി.വികളിലും പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. ഇന്ന് രാവിലെയും പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകളും അന്വേഷണവും തുടർന്നു. സമീപത്തെ രണ്ട് കടകളിൽ നിന്ന് കൂടി സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
വൈകുന്നേരങ്ങളിൽ ഒരു വിഭാഗം ആളുകൾ ഗേറ്റിന് സമീപം തമ്പടിച്ച് പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് എത്തുന്നവർക്ക് നേരെ ആക്രമണ ശ്രമങ്ങൾ നടത്തുകയും മാരകായുധങ്ങളുമായി ഫ്ലെക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിരുന്നതായി വിശ്വാസികൾ ആരോപിക്കുന്നുണ്ട്. ദേവാലയത്തിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതായും ആരോപണമുയർന്നിരുന്നു.
പോലീസെത്തിയാണ് ഇവ പുനഃസ്ഥാപിച്ചത്. ഇത്തരം സംഭവങ്ങൾ നടന്നപ്പോൾ ബസിലിക്കയിലെ രണ്ട് സഹ വൈദികരും പ്രശ്നക്കാർക്കൊപ്പം ഉണ്ടായിരുന്നതായി പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നവർ അറിയിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് പോലീസിന്റെ സ്ഥിരം സാന്നിധ്യം ഉറപ്പാക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് ശമനമുണ്ടായത്.
മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ അറിവോടെയാണ് സഭാ വിരുദ്ധരായ ഏതാനും പേർ വിശ്വാസികൾക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്‌മെന്റ് ഭാരവാഹികൾ കുറ്റപ്പെടുത്തി. കുർബാന തർക്കത്തെ തുടർന്ന് കലുഷിതമായ സാഹചര്യത്തിൽ നടന്ന ഈ സ്ഫോടകവസ്തു ആക്രമണം പ്രദേശത്ത് കൂടുതൽ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.


