രാമനാട്ടുകര: ഓണ്‍ലൈന്‍ പണമിടപാട് വ്യാജ സ്‌ക്രീന്‍ഷോട്ട് കാട്ടി ജൂവലറികളില്‍ നിന്ന് സ്വര്‍ണം തട്ടിയ സംഘത്തെ പൊലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശികളായ ആരോളി അഭിഷേക് (25), പേരാവൂര്‍ അഷ്റഫ് (34) എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഫറോക്കിലെ മലബാറി ഫാഷന്‍ ജൂവലറിയില്‍ നിന്നും നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കബളിപ്പിച്ച കേസിലാണ് ഇരുവരും പിടിയിലായത്.

സെപ്റ്റംബര്‍ 30-നാണ് സംഭവം നടന്നത്. സ്വര്‍ണം വാങ്ങാനെത്തിയ അഭിഷേക് നാല് ലക്ഷം രൂപയുടെ സ്വര്‍ണമാണ് വാങ്ങിയത്. തുടര്‍ന്ന് എന്‍.ഇ.എഫ്.ടി വഴി തുക ട്രാന്‍സ്ഫര്‍ ചെയ്തതായി കടയുടമയെ വിശ്വസിപ്പിച്ചു. ബാങ്ക് ഇടപാട് വിജയകരമായി പൂര്‍ത്തിയായതായി കാണിക്കുന്ന വ്യാജ സ്‌ക്രീന്‍ഷോട്ട് കാട്ടിയതോടെയാണ് കടയുടമ സംശയമില്ലാതെ സ്വര്‍ണം കൈമാറിയത്. പിന്നീട് പണം അക്കൗണ്ടില്‍ എത്തിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തട്ടിപ്പ് വെളിവായി. പണം അക്കൗണ്ടില്‍ എത്താന്‍ സമയം എടുക്കുമെന്ന കാര്യം മുതലെടുത്താണ് സംഘം തട്ടിപ്പ് നടത്തിയത്. ഇതേ രീതിയില്‍ വടകരയിലും മറ്റൊരു കടയില്‍ 15 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്.

ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ എസ്‌ഐ അനൂപ്, പി.സി. സുജിത്, എഎസ്‌ഐ അരുണ്‍കുമാര്‍, സിപിഒമാരായ വിനോദ്, അനൂജ്, സനീഷ്, സുബീഷ്, അഖില്‍ ബാബു, അഷറഫ് എന്നിവരും പങ്കെടുത്തു. പോലീസ് കൂടുതല്‍ കടകളില്‍ ഇതേ രീതിയിലുള്ള തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.