കോന്നി: അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെയും രണ്ടു മക്കളെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കടമാന്‍കോട് തിങ്കള്‍ക്കരികം കുഴവിയോട് സുജിത് ഭവനം വീട്ടില്‍ കെ. സുജിത് ( 34) ആണ് പിടിയിലായത്. ഭാര്യ കുളത്തൂപ്പുഴ സുജിത്ത് ഭവനില്‍ രേഷ്മ (27)യുമായി രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ് സുജിത്ത്.

നിലവില്‍ യുവതിയും മക്കളും താമസിക്കുന്ന അരുവാപ്പുലം തോപ്പില്‍ മിച്ചഭൂമിയിലെ രതീഷ് ഭവനം വീട്ടില്‍ 24 ന് രാത്രി 9.30 നെത്തിയ സുജിത് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. യുവതി ഭയന്ന് വാതില്‍ തുറന്നില്ല. ഈ വിരോധം കാരണം പിറ്റേന്ന് പുലര്‍ച്ചെ ഒന്നിന് വീണ്ടുമെത്തിയ ഇയാള്‍ മുറ്റത്തു കിടന്ന മണ്‍വെട്ടി കൊണ്ട് അടുക്കളവാതില്‍ പൊളിച്ച് ഉള്ളില്‍ കടന്നു.

കൈവശം ചുറ്റികയും ലൈറ്ററും പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു. ചുറ്റിക കൊണ്ട് ജനലിന്റെ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ചെയ്തു. രേഷ്മയും മക്കളും ഉറങ്ങിക്കിടന്ന മുറിയില്‍ അതിക്രമിച്ചുകടന്ന് കൊല്ലുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന്, അവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. രേഷ്മയുടെ മൊഴി പ്രകാരം പോലീസ് ഇന്‍സ്പെക്ടര്‍ പി ശ്രീജിത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു.

പെട്രോള്‍ നിറച്ച കുപ്പിയും ലൈറ്ററും ചുറ്റികയും പോലീസ് കണ്ടെടുത്തു. മണ്‍വെട്ടിയും ബന്തവസിലെടുത്തു. രേഷ്മയ്ക്കും സുജിത്തിനും മൂന്ന് മക്കളാണ്. യുവതിക്ക് വീട്ടു ജോലിയാണ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് കുളത്തൂപ്പുഴയിലുണ്ടെന്ന വിവരം കിട്ടി. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അവിടെയെത്തി കുളത്തൂപ്പുഴ പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.