കൊല്ലം: മയ്യനാട് താന്നിയില്‍ കുഞ്ഞിനെ കൊന്ന മാതാപിതാക്കള്‍ ജീവനൊടുക്കിയന്റെ കാരണം അന്വേഷിച്ചു പോലീസ്. പ്രാഥമിക നിഗമനത്തില്‍ കുടുംബനാഥനായ അജീഷിന് (38) അര്‍ബുദ രോഗബാധ സ്ഥിരീകരിച്ചതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് വിവരം. രണ്ടര വയസുള്ള മകനെ കഴുത്തറുത്ത് കൊന്നതിന് ശേഷമാണ് അച്ഛനും അമ്മയും ജീവനൊടുക്കിയത്. താന്നി ബി.എസ്.എന്‍.എല്‍ ഓഫിസിന് സമീപം താമസിക്കുന്ന അജീഷ് (ഭാര്യ സുലു (36) എന്നിവരെ തൂങ്ങിമരിച്ച നിലയിലും മകന്‍ ആദിയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതയും അസുഖവും കാരണമാണ് കൊലപാതകവും ആത്മഹത്യയുമെന്നാണ് പ്രഥമിക വിലയിരുത്തല്‍. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എല്ലാവരുമായി വളരെ സ്‌നേഹത്തില്‍ നല്ലരീതില്‍ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

ചെറിയ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തില്‍ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. അജീഷിന്റെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു കൊലപാതകവും ആത്മഹത്യയും നടന്നത്.

രാവിലെ അജീഷും ഭാര്യയും മുറിയില്‍ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയല്‍ക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അജീഷിന് അടുത്തിടെ കാന്‍സര്‍ രോഗം സ്ഥീരികരിച്ചതോടെ കുടുംബം കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നു പോയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. രോഗാവസ്ഥയിലായതോടെ ജോലിക്ക് പോകുന്നത് അടക്കം ബുദ്ധിമുട്ടിലായിരുന്നു. ഇതെല്ലാമാണ് കുടുംബത്തെ തളര്‍ത്തിയത്.