ലഖ്നൗ: ഭാര്യയുടെ അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂറിലാണ് സംഭവം. ലക്ഷ്മണ്‍ ഖേഡ ഗ്രാമനിവാസിയായ ധര്‍മേന്ദ്ര പാസിയാണ് മരക്കഷ്ണം കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചത്. ധര്‍മേന്ദ്രയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റീനയേയും ധര്‍മ്മേന്ദ്രയുടെ ബന്ധുവായ സതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. റീനയും സതീഷും തമ്മിലുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ധര്‍മേന്ദ്രയെ അതിക്രൂരമായി കൊലപ്പെടുത്തുക ആയിരുന്നു.

മെയ് 11നാണ് റീനയും സതീഷും കൂടി ധര്‍മ്മേന്ദ്രയെ മരക്കഷ്ണത്തിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റീനയും ബന്ധുവായ സതീഷും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നത് ഭര്‍ത്താവ് ധര്‍മ്മേന്ദ്ര കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റീനയ്ക്ക് ധര്‍മ്മേന്ദ്ര താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും വീണ്ടും ബന്ധം തുടര്‍ന്നു. ദിവസവും മണിക്കൂറുകളോളമാണ് ഇരുവരും ഫോണില് സംസാരിച്ചിരുന്നത്. ഇതിനിടെ കൊല്ലപ്പെടുന്ന ദിവസം റീനയുടെ ഫോണില്‍ സതീഷുമായുള്ള അശ്ലീല ദൃശ്യങ്ങളും ധര്‍മ്മേന്ദ്ര കണ്ടെത്തിയിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി.

ഇതിന് പിന്നാലെയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. മേയ് 11ന് വീടിന് പുറത്തെ കട്ടിലിലാണ് ധര്‍മേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. മേയ് 10ന് രാത്രി ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി മയക്കി കിടത്തിയ ശേഷം റീനയും സതീഷും മരത്തടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ശുചിമുറിയില്‍നിന്നും വരാന്തയില്‍ നിന്നും ചോരക്കറ കണ്ടെത്തിയതാണ് റീനയാണ് പ്രതി എന്ന സംശയം ഉടലെടുക്കാന്‍ കാരണം. പിന്നീട് ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.