ഹൈദരാബാദ്:തെലങ്കാനയിലെ സിര്‍സില്ലയില്‍ 17 വയസ്സുള്ള പെണ്‍കുട്ടി കടുത്ത പനിയും അപസ്മാരവും ബാധിച്ചു മരിച്ചത് സ്വാഭാവിക മരണമല്ലെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ മൂന്നു യുവാക്കള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായും കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നതായും പോലിസ് കണ്ടെത്തി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പു പെണ്‍കുട്ടി എഴുതിയ മൂന്നു പേജുള്ള കത്ത് പിതാവ് കണ്ടെത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി, പലതവണ ഭീഷണി നേരിട്ടിരുന്നു എന്നാണ് കത്തില്‍ പറയുന്നത്.

വര്‍ഷങ്ങളായി പെണ്‍കുട്ടി അനുഭവിച്ചുകൊണ്ടിരുന്ന മാനസിക ആഘാതവും ശാരീരിക പീഡനവും തെലുങ്കിലുള്ള കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യുവാക്കളുടെ ഭീഷണിമൂലം പുറത്ത് ആരോടും ഒന്നും പറയാനാവാതെ പെണ്‍കുട്ടി ഭയത്തിലായിരുന്നു. ലൈംഗിക ബന്ധത്തിനിടെ മൂന്ന് പുരുഷന്മാര്‍ തന്റെ വിഡിയോകള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി കത്തില്‍ പറയുന്നു ഇതു തന്റെ ജീവിതം പേടിസ്വപ്നമാക്കി മാറ്റി. പീഡനത്തെക്കുറിച്ച് ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കത്തില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കുട്ടി പിതാവിനൊപ്പമാണ് താമസിച്ചിരുന്നതെന്നും, അച്ഛന്‍ ഇല്ലാത്തപ്പോള്‍ വീട്ടിലെത്തിയ പ്രതികള്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുക ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. 20 വയസ്സുള്ള പ്രതികളെ പെണ്‍കുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞു. ഇവരെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. പ്രധാന പ്രതി തനിക്ക് ഒരു ഫോണ്‍ തന്നുവെന്നും, അതിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ പിന്നീട് നിര്‍ബന്ധപ്പെട്ടുവെന്നും പെണ്‍കുട്ടി പറയുന്നു. ലൈംഗിക ബന്ധത്തിനിടെയുള്ള നിരവധി വിഡിയോകള്‍ പൊലീസ് ഫോണില്‍ നിന്നു കണ്ടെത്തി.