കണ്ണൂര്‍ : പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌കയായ സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇവര്‍ അണിഞ്ഞ ചൂരിദാറിന്റെ ഷാള്‍ അഴിച്ചെടുത്തു കൊണ്ട് കഴുത്ത് മുറുക്കി കൊന്നതാണെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇതുശരിവച്ചു.

കണ്ണപുരം അയ്യോത്ത് സ്വദേശിനി കെ.വി.സീമ(50) യാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇവരെ ലോഡ്ജില്‍ എത്തിച്ചു കൊല ചെയ്തശേഷം ആണ്‍ സുഹൃത്തും അയല്‍ക്കാരനുമായ അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന്‍(47)മാട്ടൂല്‍ ജസീന്തക്ക് സമീപം തെങ്ങില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന. സീമയുടെ സ്വര്‍ണാഭരണങ്ങള്‍ വിജയന്‍ പണയംവെച്ചിരുന്നുവെന്നാണ് വിവരം. അത് എടുത്തുതരാമെന്ന് പറഞ്ഞാണ് പറശിനിക്കടവിലേക്ക് കുട്ടിക്കൊണ്ടു വന്നതെന്നാണ് വിവരം ഇരുവരും അയല്‍വാസികളും നേരത്തെയുള്ള പരിചയക്കാരുമാണ്. ഭര്‍ത്താവ് രണ്ടു വര്‍ഷം മുന്‍പ് മരിച്ച സീമയ്ക്ക് രണ്ടു മക്കളുണ്ട്. ആണ്‍ സുഹൃത്തായ വിജയനും ഭാര്യയും മക്കളുമുണ്ട്.

കഴിഞ്ഞ കുറെക്കാലമായി ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞത്. നേരത്തെയും കൊല നടന്ന പറശിനിയിലെ ലോഡ്ജില്‍ ഇവര്‍ ദമ്പതികളെന്ന വ്യാജേനെ മുറിയെടുത്തിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്കിടെയില്‍ എതിര്‍പ്പുണ്ടെന്ന സംശയവും പൊലിസിനുണ്ട്. ബന്ധം തുടര്‍ന്ന് പോകാന്‍ താല്‍പ്പര്യമില്ലെന്ന് വിജയന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള സൗഹൃദം വഷളാകാന്‍ തുടങ്ങിയതെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദ്ദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുകൊടുത്തു.

കൊലപാതകം നടന്നത് ഇങ്ങനെ

ബുധനാഴ്ച ഉച്ചയ്ക്ക് 12.50-നാണ് സീമയും വിജയനും ലോഡ്ജില്‍ മുറിയെടുക്കുന്നത്. നേരത്തെയും ഇവിടെ വന്നിട്ടുള്ളതിനാല്‍ ജീവനക്കാര്‍ക്ക് സംശയത്തിന് ഇടമുണ്ടായിരുന്നില്ല. എന്നാല്‍ വൈകിട്ട് 6 മണിയോടെ വിജയന്‍ തനിച്ച് പുറത്തിറങ്ങി. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

പോലീസ് വാതില്‍ പൊളിച്ച് അകത്തു കയറുമ്പോള്‍ സീമ മരിച്ചു കിടക്കുകയായിരുന്നു. സ്വന്തം ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ വരിഞ്ഞു മുറുക്കിയാണ് വിജയന്‍ സീമയുടെ ജീവനെടുത്തത്. മല്‍പിടുത്തം നടന്നതിന്റെ പാടുകള്‍ മൃതദേഹത്തിലുണ്ട്. കൊലപാതകത്തിന് ശേഷം ആരും ഉടന്‍ അറിയിരിക്കാന്‍ വേണ്ടിയാണ് മുറി പുറത്തുനിന്ന് പൂട്ടി വിജയന്‍ കടന്നുകളഞ്ഞത്. തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് ഇയാള്‍ പോയത്.

ഒളിവില്‍ പോകാന്‍ ശ്രമം, ഒടുവില്‍ ആത്മഹത്യ

സീമയുടെ ജീവനെടുത്ത ശേഷം വിജയന്‍ നേരെ പോയത് മാട്ടൂലിലേക്കാണ്. പോലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൊലപാതക വിവരം പുറത്തായെന്ന് മനസ്സിലാക്കിയതാകാം ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചത്. മാട്ടൂലിലെ കായലോരത്ത് ഒരു തെങ്ങില്‍ തൂങ്ങി മരിച്ച നിലയിലാണ് വിജയനെ പിന്നീട് കണ്ടെത്തിയത്.