സുല്‍ത്താന്‍ ബത്തേരി: വയനാട് കോളിയാടിയില്‍ ദമ്പതികളുടെ മരണത്തിന് പിന്നില്‍ ബ്ലേഡ് മാഫിയയുടെ ക്രൂരമായ ഇടപെടലുകളാണെന്ന ഞെട്ടിക്കുന്ന ആരോപണവുമായി കുടുംബം രംഗത്ത്. ആറ് മാസം മുന്‍പ് ഇസ്രായേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിനേഷ് സുകുമാരന്റെയും, കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഭാര്യ രേഷ്മയുടെയും മരണത്തിന് ഉത്തരവാദികള്‍ പലിശ മാഫിയയാണെന്ന് കാണിച്ച് രേഷ്മയുടെ മാതാവ് ഷൈല പോലീസില്‍ പരാതി നല്‍കി.

കോവിഡ് കാലത്തുണ്ടായ ബിസിനസ് തകര്‍ച്ചയെ തുടര്‍ന്നാണ് ജിനേഷ് ബീനാച്ചി സ്വദേശികളായ രണ്ടുപേരില്‍ നിന്നായി 20 ലക്ഷം രൂപ കടമെടുത്തത്. ഇതിനായി നാല് ചെക്കുകളും മുദ്രപ്പത്രങ്ങളും ഈടായി നല്‍കിയിരുന്നു. ജിനേഷ് മരിക്കുന്നതിന് മുന്‍പ് തന്നെ ഏകദേശം 15 ലക്ഷത്തോളം രൂപ തിരികെ നല്‍കിയിരുന്നു. ബാക്കി തുകയും അഞ്ച് ശതമാനം പലിശയും പലപ്പോഴായി കൈമാറുകയും ചെയ്തു. എന്നാല്‍, പണം കൈപ്പറ്റിയ ശേഷം മാഫിയാ സംഘം ക്രൂരമായ വഞ്ചനയാണ് നടത്തിയത്.

ജിനേഷില്‍ നിന്ന് വാങ്ങിയ ചെക്കുകള്‍ ഉപയോഗിച്ച് എറണാകുളം, ബത്തേരി കോടതികളില്‍ ഒരേസമയം കേസുകള്‍ ഫയല്‍ ചെയ്തു. 40 ലക്ഷം രൂപ കൂടി കിട്ടാനുണ്ടെന്ന് കാണിച്ചായിരുന്നു ഈ നീക്കം. ഇതിന്റെ ഭാഗമായി ജിനേഷും രേഷ്മയും കഷ്ടപ്പെട്ട് പണിതീര്‍ത്ത കോളിയാടിയിലെ വീടും സ്ഥലവും കോടതി അറ്റാച്ച് ചെയ്തു. പണം നല്‍കിയവരുടെ ഭീഷണിയും ദുഷ്ടലാക്കോടെയുള്ള ഇടപെടലുമാണ് മകള്‍ രേഷ്മ ജീവനൊടുക്കാന്‍ കാരണമെന്നാണ് കുടുംബം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതിയുടെ പകര്‍പ്പുകള്‍ കൈമാറിയിട്ടുണ്ട്.

രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ വന്നിട്ടുള്ള പരാതികളും പരിശോധിക്കുമെന്നും കേസന്വേഷിക്കുന്ന നൂല്‍പുഴ പൊലീസ് അറിയിച്ചു. ബന്ധുക്കളുടെയും മറ്റുള്ളവരുടെയും മൊഴികള്‍ രേഖപ്പെടുത്തി വരികയാണ്. ബത്തേരി പൊലീസിനു ലഭിച്ച പരാതികളും നൂല്‍പുഴ പൊലീസിനു കൈമാറിയിട്ടുണ്ട്.ഇസ്രയേലില്‍ കെയര്‍ഗിവറായിരിക്കെയാണ് ജനീഷിനെ അദ്ദേഹം ജോലി ചെയ്യുന്ന വീട്ടില്‍ കഴിഞ്ഞ ജൂലൈ 4ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയോധികയായ വീട്ടുടമസ്ഥയെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

സംഭവത്തിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല. കഴിഞ്ഞ 30ന് രേഷ്മയും മരിച്ചതോടെ ഇവരുടെ 10 വയസ്സ് പ്രായമുള്ള മകള്‍ ആരാധ്യ രേഷ്മയുടെ മാതാപിതാക്കള്‍ക്കും ജനീഷീന്റെ മാതാവിനുമൊപ്പമാണ് കഴിയുന്നത്. കോവിഡ് കാലത്തുണ്ടായ ബിസിനസ് നഷ്ടത്തില്‍ കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ബീനാച്ചി സ്വദേശികളായ 2 പേരില്‍ നിന്ന് 20 ലക്ഷം രൂപ ജനീഷ് കടം വാങ്ങിയിരുന്നതായി കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.4 ചെക്ക് ലീഫുകളും മുദ്രപ്പത്രങ്ങളും ഈടായി നല്‍കിയിരുന്നു. പണം കടം തന്നവരുടെ നിര്‍ദേശ പ്രകാരം ചുള്ളിയോട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് 14,76,961 രൂപ ജനീഷ് തിരികെ നിക്ഷേപിക്കുകയും ചെയ്തു. ബാക്കി തുകയും 5 ശതമാനം പലിശയും ചേര്‍ത്ത് പല തവണയായി മടക്കി നല്‍കി.

എന്നാല്‍ ചുള്ളിയോട് സ്വദേശി തനിക്ക് 20 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന് പറഞ്ഞ് ചെക്ക് ലീഫ് ഉപയോഗിച്ച് എറണാകുളം കോടതിയിലും ബീനാച്ചി സ്വദേശി മറ്റൊരു ചെക്ക് ലീഫ് ഉപയോഗിച്ച് 20 ലക്ഷം കിട്ടാനുണ്ടെന്നു കാണിച്ച് ബത്തേരി കോടതിയിലും കേസ് നല്‍കിയിട്ടുണ്ടെന്നും ഷൈലയുടെ പരാതിയില്‍ പറയുന്നു. ഈ കേസുകളിലൂടെ ജിനേഷിന്റെ കോളിയാടിയിലുള്ള പുതിയ വീടും സ്ഥലവും അന്യായം ഫയലാക്കി അറ്റാച്ച് ചെയ്തിരിക്കുകയാണ്. ജനീഷും രേഷ്മയും ചേര്‍ന്ന് അടുത്തിടെ കോളിയാടിയില്‍ പൂര്‍ത്തിയാക്കിയ വീട്ടില്‍ ഇപ്പോഴുള്ളത് ജനീഷിന്റെ മാതാവ് രാധയും രേഷ്മയുടെ മാതാപിതാക്കളായ ഷൈല, ഗിരീഷ് എന്നിവരും ജനീഷിന്റെയും രേഷ്മയുടെയും ഏകമകളായ പത്തു വയസ്സുകാരി ആരാധ്യയുമാണുള്ളത്.

അടുത്തിടെ വീട് അറ്റാച്ച് ചെയ്യുന്നതായുള്ള ഒരു നോട്ടിസ് വന്നിരുന്നു. അതിനു ശേഷം രേഷ്മ ഏറെ മനോവിഷമത്തിലായിരുന്നു. കടബാധ്യതകള്‍ക്കിടയിലും വീടു മാത്രമായിരുന്നു ബാക്കി. അതു കൂടി നഷ്ടപ്പെടുമെന്നായപ്പോള്‍ അവള്‍ക്കു പിടിച്ചു നില്‍ക്കാനായില്ല. ജനീഷിന് പണം കടം നല്‍കിയവര്‍ ജനീഷിനെയും രേഷ്മയെയും പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കാറു തടഞ്ഞും മുറിയില്‍ കൊണ്ടുപോയും ജനീഷിനെ മര്‍ദിച്ചിട്ടുള്ളതായി രേഷ്മ പറഞ്ഞിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ജനുവരി 8ന് ജിനേഷും ഓഗസ്റ്റ് 27ന് രേഷ്മയും പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടി എന്തായെന്ന് അറിയില്ല. അതില്‍ നടപടികളുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ 2 ജീവനുകളും നഷ്ടപ്പെടില്ലായിരുന്നു. ജനീഷില്‍ നിന്ന് പല കടലാസുകളിലും ഒപ്പിടുവിച്ചിട്ടുണ്ട്. ഞങ്ങള്‍ താമസിക്കുന്ന വീടു നഷ്ടപ്പെടാന്‍ അനുവദിക്കില്ല. മാതാപിതാക്കളെ നഷ്ടപ്പെട്ട കൊച്ചുമോള്‍ക്ക് ആകെയുള്ളത് അതാണ്. ഒപ്പം ഇസ്രയേലില്‍ ജനീഷ് എങ്ങിനെയാണ് മരിച്ചതെന്നതിന്റെ വിവരങ്ങളും എംബസി വഴി ലഭ്യമാക്കണമെന്നും ഇരുവരും പറഞ്ഞു.