തിരുവനന്തപുരം: നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ കാണാതായ ആര്‍ടിഒ ജീവനക്കാരി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് നേമം സ്വദേശി ശരണ്യ റിസര്‍വോയറില്‍ ചാടിയത്.

യുവതി റിസര്‍വോയറില്‍ ചാടിയതോടെ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സ്ഥലം മാറ്റം ലഭിക്കാത്തിലുള്ള മനോവിഷമമാണ് കാരണമെന്നാണ് ഭര്‍ത്താവ് സിരിലിന്റെ പോലീസില്‍ മൊഴി നല്‍കിയത്. അതേസമയം, ശരണ്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഭര്‍ത്താവിനെതിരെ ശരണ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, ശരണ്യയുടെ മരണം ഭര്‍ത്താവിന്റെ പീഡനം മൂലമാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചു എത്തുന്ന ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുമെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. ജോലി സമ്മര്‍ദ്ദം മൂലമാണ് മരിച്ചതെന്നാണ് ഇന്നലെ ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്.

ഇന്നലെ വൈകിട്ടാണ് നെയ്യാര്‍ ഡാമിലേയ്ക്ക് സ്വന്തം സ്‌കൂട്ടറില്‍ ശരണ്യ എത്തുന്നത്. ടിക്കറ്റെടുത്ത് ഉളളില്‍ക്കയറിയ ശരണ്യ ഡാമിന്റെ ടോപ്പിലെത്തി സ്‌കൂട്ടറും മൊബൈലും ചെരിപ്പുമെല്ലാം സ്പില്‍വേയ്ക്ക് സമീപം വച്ച്‌റിസര്‍വോയറിലേയ്ക്ക് ചാടി. ശരണ്യയുടെ ഫോണും മറ്റു സാധനങ്ങളും ഉപേക്ഷിക്കപ്പട്ടതു കണ്ട് തിരച്ചില്‍ തുടങ്ങുകയായിരുന്നു.

ഇതിനിടെ സംഭവസ്ഥലത്തെത്തിയ ഭര്‍ത്താവ് ശരണ്യയ്ക്ക് ജോലി സ്ഥലത്ത് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും സ്ഥലം മാറ്റത്തിനു ശ്രമിച്ചിരുന്നെന്നും പറഞ്ഞത്. എന്നാല്‍, ഭര്‍ത്താവ് പറഞ്ഞതിന് ഘടകവിരുദ്ധമായ കാര്യങ്ങളാണ് പോലീസില്‍ ലഭിച്ചതും. കോഴി ഫാം ജീവനക്കാരനായ ഭര്‍ത്താവ് സിരീഷ് പതിവായി മര്‍ദ്ദിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരം ആര്‍ടിഒ ഓഫീസ് ജീവനക്കാരിയായ 32 കാരി ശരണ്യയ്ക്ക് 11 മാസം മുമ്പാണ് സര്‍ക്കാര്‍ ജോലി കിട്ടിയത്. മുമ്പ് ഭര്‍ത്താവിന്റെ ഉപദ്രവത്തിനെതിരെ നേമം പൊലീസില്‍ പരാതി നല്കിയിരുന്നു.