കൊച്ചി: പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യ പിടിയിലാകുമ്പോള്‍ തെളിയുന്നത് വമ്പന്‍ ഗൂഡാലോചന. ചമ്പക്കരയില്‍ നിന്നാണ് രമ്യയെ പാലാരിവട്ടം പോലീസ് പിടികൂടിയത്. പലരേയും ഹണിട്രാപ്പ് മോഡലില്‍ കുടുക്കിയിട്ടുണ്ട്. നാണക്കേട് കാരണം ആരും പരാതി പറഞ്ഞില്ല. കേസില്‍ മൂന്നാം പ്രതിയാണ് രമ്യ. കേസിലെ പ്രതിയായ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ.കെ. ബൈജു ഒളിവില്‍ തുടരുകയാണ്. ബൈജുവിന്റെ കൂട്ടാളി ഷിഹാമിനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റോയല്‍ വെല്‍നസ് സ്പായില്‍ തെളിയുന്നത് ചതിയാണ്. ബൈജുവാണ് പ്രധാന ഗൂഡാലോചകന്‍.

എറണാകുളത്ത് പോലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. അറസ്റ്റ് ഭയന്നാണ് പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ ബൈജു ഒളിവില്‍ പോയത്. പോലീസ് ഇയാള്‍ താമസിക്കുന്ന വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫാണ്. ഇയാളെ പോലീസിലെ ചിലര്‍ സംരക്ഷിക്കുകയാണെന്ന് സൂചനയുണ്ട്. പോലീസിനും സ്പാ മാഫിയ്ക്കും തമ്മില്‍ ബന്ധമുണ്ട്. ബൈജു അകത്തായാല്‍ ഇത് പുറത്താകുമോ എന്ന് ചിലര്‍ക്ക് ഭയമുണ്ട്. സ്പായില്‍ പോയ പോലീസുകാരനെ അവിടുത്തെ ജീവനക്കാരിയുടെ സ്വര്‍ണമാല മേഷ്ടിച്ചെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രമ്യയ്ക്ക് നിര്‍ണായക പങ്കുങ്കെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ മരടില്‍ നിന്ന് ഇന്നലെ ഏഴ് മണിയോടെയാണ് പിടികൂടിയത്. സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞായിരുന്നു ബൈജവിന്റെ ഭീഷണി. നാണക്കേട് ഭയന്ന് സിപിഒ നാല് ലക്ഷം രമ്യക്ക് നല്‍കി. ഇതില്‍ രണ്ട് ലക്ഷം ബൈജുവിന് ലഭിച്ചെന്നാണ് കണ്ടെത്തല്‍. സൗത്ത് എസിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. ഒളിവിലുള്ള ബൈജുവിനെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് ഷിഹാം. തൈക്കൂടം ചമ്പക്കര ഭാഗത്തെ ലോഡ്ജില്‍നിന്ന് ഇന്ന് വൈകിട്ട് അഞ്ചിനാണ് രമ്യയെ പിടികൂടിയത്.

ബൈജുവിന്റെ നേതൃത്വത്തില്‍ സ്പായിലെത്തിയ പലരില്‍ നിന്നും സമാനമായി പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന. പുതിയ പരാതിയുടെ കാര്യം സ്പെഷ്യല്‍ ബ്രാഞ്ചും അറിഞ്ഞു. ഭീഷണിക്ക് പിന്നാലെ പൊലീസുകാരന്‍ നാല് ലക്ഷം രൂപ സംഘത്തിന് കൈമാറി. പിന്നീടാണ് ഈ വിവരം സ്പെഷ്യല്‍ ബ്രാഞ്ച് വഴി മേലുദ്യോഗസ്ഥര്‍ അറിയുന്നതും കേസെടുത്ത് അന്വേഷണം ആരംഭിച്ചതും. കേസ് പെട്ടെന്ന് ഒത്തു തീര്‍ന്നതായിരുന്നു സംശയം കൂട്ടിയത്. പൊലീസിന് ചേരാത്ത കയ്യിലിരിപ്പ് പതിവാക്കിയ ബൈജുവിനെതിരെ നേരത്തെയും നടപടികളുണ്ടായിട്ടുണ്ട്. അനാശാസ്യ കേന്ദ്രങ്ങളായി മാറിയ കൊച്ചി നഗരത്തിലെ സ്പാകളുടെ നടത്തിപ്പില്‍ പൊലീസുകാര്‍ക്കും പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ബൈജുവിനെതിരായ കേസ്. പൊലീസിന്റെ റെയ്ഡ് വിവരങ്ങളടക്കം ബൈജു ചോര്‍ത്തിയെന്ന സൂചനകളുണ്ട്.

മുന്‍പ് കൊച്ചിയിലെ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ട് പോലീസുകാര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇവരെ സസ്പെന്‍ഡ് ചെയ്യുകയും ഉണ്ടായി. ഇതിനു ശേഷമാണ് ഇപ്പോള്‍ സ്പാ നടത്തിപ്പുകാരുമായി പോലീസ് സേനാംഗത്തിന്റെ അടുപ്പം പുറത്തു വന്നിരിക്കുന്നത്. കൊച്ചി സിറ്റിയില്‍ ഏതാണ്ട് 600-ലധികം സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ നടത്തിപ്പുകാരുമായി പതിവായി ബന്ധം പുലര്‍ത്തുന്ന പോലീസുകാരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ചില സ്പാകളുടെ മറവില്‍ അനാശാസ്യ ഇടപാടുകള്‍ നടക്കുന്നതായും ഇതിന് പോലീസിലെ ചിലര്‍ ഒത്താശ ചെയ്യുന്നതായുമാണ് ആക്ഷേപം.