തൃശൂര്‍: അഷ്ടമിച്ചിറ മാരേക്കാട് എഎം എല്‍പി സ്‌കൂളിലെ അധ്യാപികയായ ലിപ്‌സിയുടെ (47) മൃതദേഹം അതിരപ്പിള്ളിക്ക് സമീപം ചാലക്കുടിപ്പുഴയില്‍ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. പ്ലാന്റേഷന്‍ പള്ളിക്ക് സമീപത്തുനിന്നാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി അവധിയിലായിരുന്ന ലിപ്സി, ചികിത്സയ്ക്കായി അവധി നീട്ടിയതിന് ശേഷം തിങ്കളാഴ്ച സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് രാജീവ് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ലിപ്സിയുടെ മൊബൈല്‍ ലൊക്കേഷന്‍ അതിരപ്പിള്ളി ഭാഗത്താണെന്ന് കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയില്‍ ചാടിയതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പിള്ളപ്പാറയിലെ റോഡരികില്‍നിന്ന് ലിപ്സിയുടെ സ്‌കൂട്ടര്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. അങ്ങനെ പിള്ളപ്പാറയില്‍നിന്ന് ഏകദേശം എട്ട് കിലോമീറ്ററോളം അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതിരപ്പിള്ളി സ്റ്റേഷനിലെ സി.ഐ. എച്ച്.എല്‍. സജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് സംഘവും ചാലക്കുടി അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.

ലിപ്‌സിയ മരിച്ചു എന്ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. 22 വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ആര്‍ക്കും അറിയില്ല. സഹപ്രവര്‍ത്തകരും രക്ഷിതാക്കളുമായി നല്ല സൗഹൃദത്തിലായിരുന്നു. കുറച്ചുദിവസമായി ലീവിലായിരുന്നു ലിസിയ. തിങ്കളാഴ്ച സ്‌കൂളിലേക്ക് എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പക്ഷേ ലിസിയ സ്‌കൂളില്‍ എത്തിയില്ല. സ്‌കൂളില്‍ പോകുന്നതിനു പകരം ചാലക്കുടിയിലുള്ള അധ്യാപകരുടെ സഹകരണസംഘത്തിലേക്കാണ് യുവതി പോയത്.

അവിടെ എത്തി പണം അടച്ചു. പിന്നീട് ചാലക്കുടിയിലെ ടെക്സ്‌റ്റൈല്‍സില്‍നിന്ന് മകള്‍ ഋതുവിന് ഓണത്തിന് ധരിക്കാനായി പട്ടുപാവാട തുന്നിക്കാന്‍ സാരി വാങ്ങി സ്‌കൂട്ടറില്‍ സൂക്ഷിച്ചു. രണ്ടുമണിയോടെ മകള്‍ക്ക് ഫോണ്‍ ചെയ്ത് അമ്മ സാരി വാങ്ങിയെന്നും എത്താന്‍ ഇത്തിരി വൈകുമെന്നും പറഞ്ഞു. എന്നാല്‍ ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. പക്ഷേ പിന്നീടു വിളിച്ചിട്ടു ഫോണ്‍ എടുത്തില്ല ഡ്രസ്സ് എടുത്തതിനുശേഷം അതിരപ്പള്ളി ഭാഗത്തേക്കാണ് ഇവര്‍ പോയത്. എന്താണ് സംഭവിച്ചതെന്നോ, എന്തിന് ഇങ്ങനെ ചെയ്തു എന്നോ വ്യക്തമായി ഉത്തരം കിട്ടാതെ സങ്കടത്തിലാണ് കുടുംബം.

പിള്ളപ്പാറ റിസോര്‍ട്ട് പരിസരത്ത് ലിപ്സിയുടെ സ്‌കൂട്ടര്‍ കണ്ടതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. അഴീക്കോട് മേനോന്‍ ബസാര്‍ ഉര്‍ക്കോലില്‍ ശ്രീധരന്റെയും പങ്കജത്തിന്റെയും മകളാണ്. മകള്‍. ഋതു.