ടെഹ്‌റാന്‍: ഇതൊരു ഹോളിവുഡ് സിനിമാ കഥ പോലെ തോന്നാം. പക്ഷേ, അല്ല, യഥാര്‍ഥത്തില്‍ സംഭവിച്ചതാണ്. ഇറാനില്‍ നിന്നുള്ള ഞെട്ടിക്കുന്ന ചാരപ്രവര്‍ത്തനത്തിന്റെ കഥയാണ് മാധ്യമങ്ങളില്‍ വലിയ തലക്കെട്ടായിരിക്കുന്നത്. ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ ചാര വനിത രണ്ടുവര്‍ഷം മുമ്പാണ് ഇറാനില്‍ രഹസ്യമായി പ്രവേശിച്ചത്. കാതറിന്‍ പെരസ് ഷക്ദം അസാധാരണ വഴികളിലൂടെയാണ് സഞ്ചരിച്ചത്. അതുതന്നെയാണ് ഈ സംഭവകഥയെ ത്രില്ലിങ്ങാക്കുന്നത്.

ഇറാനില്‍ പ്രവേശിച്ച അവര്‍ ഷിയ വിഭാഗത്തിലേക്ക് മതം മാറി. മികച്ച പരിശീലനം കിട്ടിയിരുന്ന കാതറിന്‍ മിടുക്കിയും, സാഹസികയുമായിരുന്നു. ഇറാന്റെ കര്‍ക്കശ സ്വഭാവമുളള സുരക്ഷാ ഏജന്‍സികളെ പോലും കബളിപ്പിച്ച് കാര്യം സാധിച്ച അവര്‍ ഒദുദിവസം അപ്രത്യക്ഷയായി. ഇറാനില്‍ ഇസ്രയേലിന്റെ അണുവിട തെറ്റാത്ത വ്യോമാക്രമണങ്ങള്‍ക്കും അതുവഴി ഉന്നത കമാന്‍ഡര്‍മാരെ വകവരുത്തുന്ന ഓപ്പറേഷനും കളമൊരുക്കിയത് മറ്റാരുമല്ല, ഈ ചാരസുന്ദരി തന്നെ. മതം മാറി, ഇറാന്‍ ഭരണകൂടത്തിന്റെ വിശ്വസ്തയായ അവര്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വെബ്‌സൈറ്റില്‍ ബ്ലോഗറുമായി.

ഒരുകുഞ്ഞും പോലും അറിയാതെ നുഴഞ്ഞുകയറി

ആരുമറിയാതെ, ആരുടെയും ശ്രദ്ധയില്‍ പെടാതെ എങ്ങനെയാണ് കാതറിന്‍, ഇറാന്റെ രഹസ്യങ്ങളിലേക്ക് ഊളിയിട്ടത്? ഇസ്ലാം മതം അറിയാനും പഠിക്കാനും വളരെ താല്‍പര്യമുള്ള വ്യക്തിയായാണ് കാതറിന്‍ എല്ലായിടത്തും സ്വയം അവതരിപ്പിച്ചത്. ഷിയാമുസ്ലീമായി മാറിയ അവര്‍ പതിയെ പതിയെ ഇറാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ചങ്ങാത്തം കൂടി അവരുമായി സംസാരിച്ചുകൊണ്ടേയിരുന്നു. പരിചയം സൗഹൃദവും സ്‌നേഹവുമായി മാറിയപ്പോള്‍ ഈ വനിതകള്‍ക്ക് കാതറിനെ വലിയ വിശ്വാസമായി. അവരുടെ വീടുകളില്‍ പതിവു സന്ദര്‍ശകയായി.




വീടുകളില്‍ അതീവസുരക്ഷയുള്ള സ്ഥലങ്ങളില്‍ പോലും കാതറിന് പ്രവേശനം കിട്ടി. സുരക്ഷാ ഏജന്‍സികള്‍ സന്ദര്‍ശകരെ എല്ലാം പരിശോധിക്കുകയും, ഫോണുകള്‍ സൂക്ഷ്മമായി നോക്കുകയും ചെയ്യുന്നുണ്ടായിരുന്നെങ്കിലും കാതറിന്‍ വളരെ നിശ്ശബ്ദമായി ഫോട്ടോകള്‍ എടുക്കുകയും, രഹസ്യ വിവരങ്ങള്‍ ശേഖരിക്കുകയും ചെയതു. ആണവകേന്ദ്രങ്ങളുടെയും ആണവ ശാസ്ത്രജ്ഞരുടെയും കമാന്‍ഡര്‍മാരുടെയും വിവരങ്ങളും നേരിട്ട് മൊസാദിന് അയച്ചു.

ഇറാനും, ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ, ഉന്നത ഇറാന്‍ കമാന്‍ഡര്‍മാര്‍ സുരക്ഷയ്ക്കായി പലപ്പോഴും സ്ഥലങ്ങള്‍ മാറി കൊണ്ടിരുന്നു. അപ്പോഴൊക്കെ തങ്ങള്‍ സുരക്ഷിതരാണെന്നും വൃഥാ കരുതി. പക്ഷേ ഓരോ ആക്രമണവും കിറുകൃത്യമായിരുന്നു. ആരോ സ്ഥലത്തിന്റെ വിശദമായ ഭൂപടം കൈമാറിയത് പോലെയായിരുന്നു ആക്രമണത്തിന്റെ കൃത്യത.

ഇറാന്റെ ഇന്റലിജന്‍സ് സര്‍വീസ്, അന്വേഷണം തുടങ്ങിയതോടെ സത്യം പതിയെ വെളിയില്‍ വന്നു. ഉന്നത അധികൃതര്‍ക്കൊപ്പം എടുത്ത ചിത്രങ്ങള്‍ കാതറിനെ എളുപ്പത്തില്‍ തിരിച്ചറിയാനും സഹായിച്ചു. പക്ഷേ അപ്പോഴേക്കും വല്ലാതെ വൈകി പോയിരുന്നു.

ആരാണ് കാതറിന്‍?

ഫ്രഞ്ചുകാരിയായ മാധ്യമപ്രവര്‍ത്തകയാണ് കാതറിന്‍ പെരസ് ഷക്ദം. പശ്ചിമേഷ്യന്‍, ഇസ്ലാമിക കാര്യങ്ങളില്‍ വിദഗ്ധയായ രാഷ്ട്രീയ റിപ്പോര്‍ട്ടര്‍. ഫ്രാന്‍സിലെ ജൂത കുടുംബത്തില്‍ ജനിച്ച കാതറിന്‍ സൈക്കോളജിയില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ധനകാര്യത്തിലും കമ്യൂണിക്കേഷനിലും പിജി നേടി. ലണ്ടനില്‍ പഠിക്കുന്ന കാലത്ത് യെമനില്‍ നിന്നുള്ള സുന്നി മുസ്ലിമുമായി പ്രണയത്തിലായി. വിവാഹത്തിനായി ഇതോടെ ഇസ്ലാമിലേക്ക് മതംമാറി. എന്നാല്‍ 2014ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2017ലാണ് കാതറിന്‍ ഇറാനിലെത്തിയത്. പിന്നീട് ഷിയ ഇസ്ലാം വിശ്വാസത്തിലേക്ക് മാറി. ടെഹ്‌റാന്‍, ടൈംസ്, യെമന്‍ പോസ്റ്റ്, ദ് ഗാര്‍ഡിയന്‍, എന്നിവടങ്ങളിലെ ജോലിക്ക് ശേഷം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വെബ്‌സൈറ്റായ ഖമനി ഡോട്ട് ഐ.ആറില്‍ ബ്ലോഗറായി.



റഷ്യന്‍ ടെലിവിഷന്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് കാതറിന്‍ ഇറാനിയന്‍ നേതാക്കളെ ആദ്യമായി കണ്ടുമുട്ടിയത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനയി, മുന്‍ ക്വുദസ് ഫോഴ്സ് കമാന്‍ഡര്‍ സുലൈമാനി, മുന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി എന്നിവരെയും കാതറിന്‍ പരിചയപ്പെട്ടു. ഖമനയിയുടെ വെബ്സൈറ്റായ ഖമനി ഡോട്ട് ഐആറില്‍ ബ്‌ളോഗറാവുകയും ചെയ്തു. ഖമനയിക്ക് വേണ്ടിയും കാതറിന്‍ എഴുതിയിരുന്നതായി ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇപ്പോള്‍ കാതറിന്‍ എഴുതിയ ലേഖനങ്ങള്‍ ഖമനയിയുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.



ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സുമായുള്ള ബന്ധമാണ് ഇറാന്റെ അതീവ രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ കാതറിനെ സഹായിച്ചത്. യെമനിലെ മുന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ കണ്‍സള്‍ട്ടന്റായ അവര്‍, ഇസ്ലാമിക ഭീകരത, റാഡിക്കലൈസേഷന്‍, സെമിറ്റിസം എന്നിവയെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ടയാളാണ്.

എവിടെയാണ് ഇപ്പോള്‍ കാതറിന്‍?

കാതറിന്‍ ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല. അവര്‍ പൂര്‍ണമായും അപ്രത്യക്ഷയായി. പ്രതികാര ദാഹത്തോടെ ആ ചാരവനിതയ്ക്കായി വല വിരിച്ചിരിക്കുകയാണ് ഇറാന്‍ ഭരണകൂടം. രാജ്യത്തുടനീളം പോസ്റ്ററുകളും ഫോട്ടോകളും പതിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ഒരുപൊടി പോലുമില്ല. മൊസാദിന് വേണ്ടി ചാരപ്പണി എടുത്തവര്‍ക്കായി തിരയുകയാണ് ഇറാന്‍ ഭരണകൂടം. മൂന്നുപുരുഷന്മാരെ അടുത്തിടെ സംശയത്തിന്റെ പേരില്‍ വധിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തു. സംശയകമായ സാഹചര്യത്തില്‍ കാണുന്നവരെ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കാതറിന്‍, തന്റെ രൂപഭാവങ്ങള്‍ മാറി മറ്റൊരു രാജ്യത്ത് ചാര പ്രവര്‍ത്തനം നടത്തുന്നുണ്ടാകാം എന്നാണ് ഇറാന്‍ സുരക്ഷാ ഏജന്‍സികള്‍ തന്നെ പറയുന്നത്. ഇസ്രയേല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സാഹസികയായ ചാരവനിതയെന്നാണ് കാതറിന്‍ പെരസ് ഷക്ദം ഇപ്പോള്‍ അറിയപ്പെടുന്നത്. കാതറിന്റെ ദൗത്യം ഇറാനെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.