കൊച്ചി: തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബത്തെ എറണാകുളം വടുതലയില്‍ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ വിഷപദാര്‍ഥം വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് സൂചന. താമസിച്ചിരുന്ന വീട്ടില്‍നിന്ന് അധികം പുറത്തുപോകുന്ന പതിവില്ലാത്തതിനാലാണിത്. വടുതല കര്‍ഷകറോഡ് ഗ്രീന്‍ഗാര്‍ഡന്‍ ലെയ്നില്‍ വാടകയ്ക്ക് താമസം ആരംഭിച്ചതുമുതല്‍ ഭക്ഷണവും മറ്റും ഓണ്‍ലൈനിലൂടെയാണ് വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ കുടുംബം വിഷം വാങ്ങിയതും ഓണ്‍ലൈന്‍ വഴിയാണെന്നാണ് സൂചന.

മൂന്നുകുപ്പി വിഷം വാങ്ങിയതായാണ് സംശയം. ഇതില്‍ രണ്ടെണ്ണമാണ് ഉപയോഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും കണ്ടെടുത്തിരുന്നു. കുറച്ചുനാള്‍ മുന്‍പ് ഇവര്‍ തിരുവനന്തപുരത്ത് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ പോയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് കനകവിഹാറില്‍ എസ് അശ്വതിനായര്‍ (37), അമ്മ വൈ ശ്രീകുമാരി (59), അശ്വതിയുടെ മക്കളായ കീര്‍ത്തിവന്‍ (14), കാര്‍ണിവന്‍ (4), അക്ഷിത (2) എന്നിവരാണ് മരിച്ചത്. അശ്വതിയും അമ്മയും കുട്ടികള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി കൊലപ്പെടുത്തിയശേഷം തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു.

എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അറിയിച്ചതോടെ പച്ചാളം ശ്മശാനത്തില്‍ സംസ്‌കാരത്തിനുള്ള സംവിധാനം ഒരുക്കി. തുടര്‍ന്ന് അഞ്ച് മൃതദേഹങ്ങളും ഞായര്‍ വൈകിട്ട് ആറരയോടെ പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ബൗദ്ധിക വെല്ലുവിളി നേരിടുന്ന മൂത്തമകന്‍ കാര്‍ണിവന്റെ ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിയെന്നാണ് അയല്‍വാസികളോടും വീട്ടുടമയോടും ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, തിരുവനന്തപുരം പൂവച്ചലിലെ വീട്ടില്‍ നിന്നും ആരോടും പറയാതെ മക്കളുമായി ഇറങ്ങിപ്പോയ അശ്വതിയെയും സംഘത്തെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ബന്ധുക്കളുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് അശ്വതിയും കുടുംബവും കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

അശ്വതിയുടെ ഭര്‍ത്താവ് അക്ഷത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കൃത്യം ഒരു മാസത്തിന് ശേഷം, ഓഗസ്റ്റിലാണ് അശ്വതി മക്കളെയും കൂട്ടി പൂവച്ചലിലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. അശ്വതിയെയും പേരക്കുട്ടികളെയും കാണാനില്ലെന്ന് കാട്ടി അക്ഷതിന്റെ അമ്മ ഉഷ മൂന്ന് തവണ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൊച്ചിയില്‍ നിന്ന് മരണവാര്‍ത്ത എത്തുന്നത്.

പോലീസ് അന്വേഷണം പുരോഗമിക്കവെ അശ്വതി അതീവ രഹസ്യമായി പൂവച്ചലിലെ വീട്ടിലെത്തി മടങ്ങിയിരുന്നു. അമ്മായിയമ്മ ഉഷ വീട്ടിലില്ലാതിരുന്ന സമയം നോക്കി വീട് കുത്തിത്തുറന്നാണ് അശ്വതി അകത്തു കയറിയത്. തന്റെ സാധനങ്ങളെല്ലാം എടുത്തു മടങ്ങിയ അശ്വതി, ഉഷ താമസിക്കുന്ന മുറി ഒഴികെ വീട്ടിലെ ബാക്കിയെല്ലാ മുറികളും പൂട്ടിയിടുകയും ചെയ്തു. പോലീസിനെ പോലും വെട്ടിച്ച് നടത്തിയ ഈ സന്ദര്‍ശനം അശ്വതി മറ്റാരൊക്കെയോ ഭയപ്പെട്ടിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നുണ്ട്.

കൊച്ചിയിലെത്തിയ ശേഷം മൂത്തമകന്‍ കാര്‍ണിവനെ സ്‌കൂളില്‍ ചേര്‍ത്തിരുന്നില്ല. തിരുവനന്തപുരം ചാരുപാറ വിശ്വദീപ്തി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന കാര്‍ണിവന് ചികിത്സ നല്‍കുന്നുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വടുതലയിലെ വീട്ടില്‍ ഇവര്‍ ആരുമായും അധികം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. അയല്‍വാസികള്‍ക്കും വീട്ടുടമയ്ക്കും ഇവരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല എന്നത് ഇവര്‍ ബോധപൂര്‍വ്വം ഒറ്റപ്പെട്ടു കഴിയാന്‍ ശ്രമിച്ചിരുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിളപ്പില്‍ശാലയിലുള്ള അശ്വതിയുടെ സ്വന്തം വീട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.

യുപിഐ വഴിയാണ് വാടക വാങ്ങിയിരുന്നത്. ഇടയ്ക്ക് ഫോണില്‍ വിളിക്കാറുണ്ടായിരുന്നെങ്കിലും അടുത്ത കാലത്തായി അശ്വതി ആരെയും വിളിച്ചിരുന്നില്ലെന്ന് വാടകക്കാര്‍ പറയുന്നു. സ്വത്തുതര്‍ക്കങ്ങളും ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷങ്ങളുമാണ് അശ്വതിയെയും മാതാവ് ശ്രീകുമാരിയെയും ഇത്തരമൊരു കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അക്ഷതിന്റെ മരണശേഷം വീട്ടില്‍ അശ്വതിയും അമ്മായിയമ്മയും തമ്മില്‍ സ്വത്തുക്കളെച്ചൊല്ലി വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പറയപ്പെടുന്നു. അശ്വതിയും ഭര്‍ത്താവും ഒരു വര്‍ഷമായി പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബപ്രശ്നങ്ങള്‍ കാരണം അക്ഷത് ആത്മഹത്യ ചെയ്തത് അശ്വതിയെ കൂടുതല്‍ ഒറ്റപ്പെടുത്തി. നാട്ടുകാരുമായുള്ള പ്രശ്നങ്ങളും ഒറ്റപ്പെടലുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. എങ്കിലും, ചികിത്സയുടെ പേരില്‍ കൊച്ചിയിലെത്തി വീട് വാടകയ്ക്കെടുത്ത് ഒളിവില്‍ കഴിഞ്ഞത് എന്തിനാണെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.