തിരുവനന്തപുരം: വെഞ്ഞാറമൂട് പേരുമലയിലെ കൂട്ടക്കൊലയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് കീഴടങ്ങിയ പ്രതി അഫാന്റെ(23) മൊഴി. പെണ്‍സുഹൃത്തും ബന്ധുക്കളും അടക്കം അഞ്ചുപേരെയാണ് വെട്ടിക്കൊന്നത്. സഹോദരന്‍, അച്ഛന്റെ അമ്മ, പെണ്‍സുഹൃത്ത്, പിതൃസഹോദരി, ഭര്‍ത്താവ് എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ അഹ്‌സാന്‍, മുത്തശി സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ, പെണ്‍സുഹൃത്ത് ഫസാന എന്നിവരെയാണ് കൊലപ്പെടുത്തിയത്. വെട്ടേറ്റ അഫാന്റെ മാതാവ് ഷെമീന ഗുരുതരാവസ്ഥയിലാണ്.

വിദേശത്തെ ബിസിനസ് തകര്‍ന്നത് വന്‍ബാധ്യയുണ്ടാക്കിയെന്നും, നാട്ടില്‍ പലരില്‍ നിന്നായി വന്‍തുക കടം വാങ്ങിയത് വലിയ ബാധ്യതയായി മാറിയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ആറുപേരെ വെട്ടിക്കൊന്നെന്നാണ് അഫാന്‍ പൊലീസില്‍ കീഴടങ്ങിയപ്പോള്‍ വെളിപ്പെടുത്തിയത്.

മൂന്ന് വീടുകളിലായാണ് ഇയാള്‍ കൊല നടത്തിയത്. അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഇതില്‍ അഫാന്റെ മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടില്‍ യുവാവിന്റെ മുത്തശ്ശി സല്‍മാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരന്‍ അഹ്‌സാനെയും പെണ്‍സുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അഫാന്റെ മാതാവ് ഷെമീന ഗുരുതരാവസ്ഥയിലാണ്.

എസ്.എന്‍. പുരം ചുള്ളാളത്താണ് പിതൃസഹോദരന്‍ ലത്തീഫ്, ഷാഹിദ എന്നിവര്‍ കൊല്ലപ്പെട്ടത്. ഇതില്‍ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വര്‍ണമാല വില്‍ക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും വിവരമുണ്ട്.

പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ പോയി തിരിച്ചു വന്നതാണ് .മാതാവ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനിയന്‍ അഫ്സാന്‍. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.