എരുമേലി: പണയത്തിലിരിക്കുന്ന സ്വര്‍ണ്ണം എടുത്ത് വില്‍ക്കാനെന്ന് വ്യാജേന മുണ്ടക്കയം പാലൂര്‍ക്കാവ് സ്വദേശിയില്‍ നിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്ത് യുവതി മുങ്ങിയെന്ന് പരാതി. കഴിഞ്ഞ 24 ന് എരുമേലി സ്വകാര്യ ബസ് സ്റ്റാന്റ് റോഡിലുള്ള ധനകാര്യ സ്ഥാപനത്തിന് മുന്നിലാണ് തട്ടിപ്പ് നടന്നത്. മുണ്ടക്കയം പാലൂര്‍ക്കാവ് സ്വദേശിയായ യുവാവിനാണ് പണം നഷ്ടപ്പെട്ടത്.

ഇയാള്‍ പോലീസില്‍ പരാതി നല്‍കി. കണ്ണ് മാത്രം പുറത്ത് കാണുന്ന രീതിയില്‍ പര്‍ദ്ദ ധരിച്ചാണ് യുവതി മുങ്ങിയത്. ഇതിനാല്‍ സി.സി.ടി. വി. ദൃശ്യങ്ങളില്‍ മുഖം വ്യക്തമായിട്ടില്ല. ചികിത്സയുമായി ബന്ധപ്പെട്ട് പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണ്ണം എടുത്ത് വില്‍ക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായാണ് പരസ്യത്തില്‍ കണ്ട ഫോണ്‍ നമ്പറില്‍ യുവതി ബന്ധപ്പെട്ടത്. എരുമേലിയിലെ ധനകാര്യ സ്ഥാപനത്തിലാണ് സ്വര്‍ണ്ണം പണയം വച്ചിരിക്കുന്നതെന്ന് യുവാവിനെ വ്യാജ രേഖകള്‍ കാണിച്ച് വിശ്വസിപ്പിച്ചു. സ്വര്‍ണ്ണം എടുത്ത് യുവാവിന് വില്‍ക്കാനായിരുന്നു ധാരണ. ഇതിനായി 9 ലക്ഷം രൂപ യുവതിയ്ക്ക് കൈമാറി.

സ്വര്‍ണം കൊണ്ടു പോകുന്നതിനായി യുവതി പണം നല്‍കിയ യുവാവിനൊപ്പമാണ് ബൈക്കില്‍ എത്തിയത്. യുവാവിനോട് വഴിയില്‍ നില്‍ക്കാന്‍ പറഞ്ഞ ശേഷം ഒന്നാം നിലയിലുള്ള ധനകാര്യ സ്ഥാപനത്തില്‍ കയറി മറ്റൊരു വഴി യുവതി രക്ഷപ്പെട്ടു. ഏറെ നേരം കാണാതെ വന്നതോടെ യുവാവ് സ്ഥാപനത്തില്‍ എത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് അറിഞ്ഞത്.

ഇതോടെ പോലീസിനെ അറിയിച്ചു. പര്‍ദ്ദ ധരിച്ച് യുവതി മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ കയറി പോകുന്നതിന്റെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ പറയുന്നു. ബൈക്ക് ഓടിച്ചയാളുടെയും മുഖം വ്യക്തമല്ല. യുവാവുമായി ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പറും വ്യാജമാണ്. ധനകാര്യ സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ മറ്റൊരു വഴി കണ്ട് വച്ച് ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയത്. യുവതി ബന്ധപ്പെട്ട ഫോണ്‍ നമ്പര്‍, സി. സി. ടി. വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.