ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്‌സോ കേസുകളില്‍ നിന്നും വ്യത്യസ്തമായി കാണണമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് പോക്‌സോ നിയമം എന്ന് കോടതി ഓര്‍മ്മപ്പെടുത്തി. പോക്‌സോ കേസ് ഉപയോഗിച്ച് പല പ്രതികാരങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം. തന്റെ കാമുകിയെ വീട്ടില്‍ നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിട്ടുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കാണിച്ച് 21 കാരന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരം സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന പരാമര്‍ശം നടത്തുന്നത്.

പോക്‌സോ നിയമം കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷിക്കാനാണ് കൊണ്ടുവന്നതെങ്കിലും, നിരവധി കേസുകളില്‍ കൗമാരക്കാര്‍ തമ്മിലുള്ള സമ്മതപ്രകാരമുള്ള ബന്ധങ്ങളിലേക്കും വിവാഹങ്ങളിലേക്കും ഇതിന്റെ വകുപ്പുകള്‍ പ്രയോഗിക്കപ്പെടുന്നുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സത്യസന്ധമായ ലൈംഗികാതിക്രമ കേസുകള്‍ക്ക് നിയമം ശക്തമായി ബാധകമാക്കേണ്ടത് അത്യാവശ്യമാണെന്നും, എന്നാല്‍ പ്രണയബന്ധങ്ങളില്‍ നിന്നുള്ള കേസുകളില്‍ ഒരേ മാനദണ്ഡം പ്രയോഗിക്കുന്നത് ഗുരുതരമായ അനീതിക്ക് ഇടയാക്കാമെന്നും കോടതി വ്യക്തമാക്കി. ഈ നിരീക്ഷണങ്ങള്‍ വരും കാലങ്ങളില്‍ ഇത്തരം കേസുകളെ സ്വാധീനിക്കും. പോക്‌സോ കേസ് ദുരുപയോഗം വ്യാപകമാണെന്ന നിരീക്ഷണങ്ങള്‍ക്കിടെയാണ് കോടതിയുടെ ഇടപെടല്‍.

പെണ്‍കുട്ടി 16 കാരിയാണ്. പ്രണയികളായ ഇരുവര്‍ക്കും മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹ പ്രായമായതാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷനാണ് സുപ്രീം കോടതിയില്‍ എത്തിയത്. കുട്ടികള്‍ക്ക് അനുകൂലമായി പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ 2022 ലെ വിധിയെ ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച പ്രത്യേക അവധി ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ ഒളിച്ചോടുന്ന പ്രണയ കേസുകളും ഉണ്ടാവാറുണ്ട്. ഇവയില്‍ യഥാര്‍ത്ഥ പ്രണയമുണ്ട്. അവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത്തരം കേസുകളെ ക്രിമിനല്‍ കേസുകളായി കാണരുത് എന്ന് സുപ്രീം കോടതി പറഞ്ഞു.

ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയെ സ്‌നേഹിക്കുകയും അയാള്‍ ജയിലിലേക്ക് അയയ്ക്കപ്പെടുകയും ചെയ്താല്‍ അവള്‍ക്ക് ഉണ്ടാകുന്ന ആഘാതം ഓര്‍ക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ ഒളിച്ചോട്ടം മറയ്ക്കാന്‍ പോക്‌സോ കേസ് ഫയല്‍ ചെയ്യാവുന്ന സാഹചര്യം ഉണ്ടാവാം എന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ഭീഷണി നേരിടുന്ന ദമ്പതികളുടെ ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുന്ന ഹൈക്കോടതി ഉത്തരവിനെ ബലാവകാശ കമ്മീഷന്‍ എന്തിന് ചോദ്യം ചെയ്യുന്നു എന്ന് കോടതി ചോദിച്ചു. അത്തരമൊരു ഉത്തരവിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ല. രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഹൈക്കോടതി സംരക്ഷിക്കുകയാണ് ഇവിടെ ചെയ്തത്. ഇതിനെതിരായി ഉന്നയിച്ച വാദം വിചിത്രമാണ് എന്നും ബെഞ്ച് നിരീക്ഷിച്ചു.

ഹൈക്കോടതി വിധി അടിസ്ഥാനപരമായി ശൈശവ വിവാഹം അനുവദിക്കുന്നതും 2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തിന്റെ ലംഘനവുമാണ് എന്നായിരുന്നു എന്‍സിപിസിആര്‍ വാദം. ഇതിനുപുറമെ, 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിന്റെ (പോക്‌സോ) അന്തസത്തയ്ക്ക് എതിരാണ് വിധി. ഇത് ഒരു മതേതര നിയമം കൂടിയാണ്. അതുപ്രകാരം 18 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്കും സാധുവായ വിവാഹ സമ്മതം നല്‍കാന്‍ കഴിയില്ലെന്നും ദേശീയബാലാവകാശ കമ്മീഷന്‍ വാദിച്ചു. ഇത് സുപ്രീംകോടതിയും അംഗീകരിച്ചില്ല.