ആലപ്പുഴ: കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കിട്ടണമെന്ന് മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ സഹോദരന്‍ അനില്‍കുമാര്‍. തന്റെ സഹോദരി കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സഹോദരന്‍. കൊലയാളികള്‍ താന്‍ സഹോദരതുല്യം സ്‌നേഹിച്ചവരാണെന്ന് അറിഞ്ഞതോടെ അനില്‍കുമാറിന്റെ സങ്കടം ഇരട്ടിയാകുന്നു.

ഇന്നലെ നടന്നത് വിശ്വസിക്കാന്‍ പോലും ആകാത്ത കാര്യമാണെന്നും അറസ്റ്റിലായവരുടെ പെരുമാറ്റത്തില്‍ ഒരു സംശയവും തോന്നിയിട്ടില്ലെന്നും ഓട്ടോഡ്രൈവറായ അദ്ദേഹം പറഞ്ഞു. 'പിടിയിലായവര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അര്‍ഹമായ ശിക്ഷ കിട്ടണം. സഹോദരി ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിലാണ് ഇപ്പോഴും നില്‍ക്കുന്നത്. കലയെ പലയിടത്തുംവെച്ച് കണ്ടിരുന്നതായി ആളുകള്‍ പറഞ്ഞിരുന്നു. അനിലിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപോയതിനാലാണ് കലയുടെ തിരോധാനത്തെ സംബന്ധിച്ച് അന്ന് കേസ് നല്‍കാഞ്ഞത്.

അനിലും ബന്ധുക്കളും ഇത്തരത്തില്‍ ഒരു കൃത്യം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. അനിലിന്റെ ബന്ധുക്കള്‍ കലയെ കൊല്ലാന്‍ മുമ്പ് ശ്രമം നടത്തിയിരുന്നതായി അറിയില്ല. അനിലുമായി കലയ്ക്ക് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല', അനില്‍കുമാര്‍ പറഞ്ഞു. മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് അവിഹിത ബന്ധം ആരോപിച്ചാണെന്നാണ് പോലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തില്‍ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ യഥാക്രമം 2,3,4 പ്രതികളായ കേസില്‍ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറില്‍ പറയുന്നില്ല.

പതിനഞ്ച് വര്‍ഷം മുന്‍പുള്ള തിരോധാന കേസിലാണ് ഇപ്പോള്‍ സത്യം തെളിയുന്നത്. ശ്രീകലയുടെയും അനിലിന്റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങള്‍ കിട്ടിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തില്‍ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

കലയുടെ ഭര്‍ത്താവ് അനില്‍തന്നെയാണ് കൃത്യം ചെയ്തതന്നും പൊലീസ് സംശയിക്കുന്നു. എന്നാല്‍ കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവല്ലെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കി. കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചു. കലയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ അനില്‍ കുമാര്‍ ഇപ്പോഴും ഇസ്രയേലിലാണെന്നും ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.